“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ “നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” എന്ന കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഈ സുപ്രധാന പരാമർശം സുപ്രീം കോടതി നടത്തിയത്. ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫുകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചു.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നാണ് ശങ്കരദാസിന്റെ വാദം. തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്.
കൂടാതെ അന്നത്തെ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാറും, അഭിഭാഷകൻ എ. കാർത്തിക്കും വാദിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ഹാജരായി. ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിലെ പരാമർശം നീക്കുന്നതിന് ശങ്കരദാസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം മുൻകൂർ ജാമ്യത്തിനായി ശങ്കരദാസ് ഹർജി നൽകിയാൽ അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേൾക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
https://www.facebook.com/Malayalivartha

























