എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ... രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് ആരംഭിക്കും.
മുഖ്യാതിഥികളായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം 'പരമ്പരാഗത ബഗ്ഗി'യിൽ വന്നിറങ്ങും. രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തുമ്പോൾ 105 എം.എം ലൈറ്റ് ഫീൽഡ് ഗൺസ് ഉപയോഗിച്ചുള്ള 21 ആചാരവെടി മുഴങ്ങുന്നതാണ്.
ദേശീയ പതാകയേന്തിയ നാല് എം.ഐ-17 1വി ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തുന്നതാണ്. രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കുകയും ചെയ്യും.
അതേസമയം സുരക്ഷാ വെല്ലുവിളികൾ എല്ലാ വർഷവുമുണ്ടെങ്കിലും ഇത്തവണ സമാനതകളില്ലാത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്നൊരുക്കുന്നത് പഴുതുകളില്ലാത്ത സുരക്ഷയാണ്.
രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കർത്തവ്യപഥിലാണ് പരേഡ് നടക്കുന്നത്. കർത്തവ്യപഥിന് പുറമെ രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ സുരക്ഷയാണ് ഇത്തവണയുള്ളത്.
ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ പൊലീസിന് നൽകി, തെർമൽ ഇമേജിങ് അടക്കം വിപുലമായ സംവിധാനങ്ങളാണ് പരിശോധനകൾക്കായി ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു.
ഡൽഹി ഇന്നുവരെ കാണാത്ത അത്ര സുരക്ഷയാണ് എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ളത്. വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരേഡ് കാണാനെത്തുന്നവർ ദേഹപരിശോധനയടക്കം ആറ് തലങ്ങളിലുള്ള പരിശോധനകൾക്ക് വിധേയരാകേണ്ടതാണ്. വലിയ ശേഷിയുള്ള 500 ക്യാമറകൾ ഡൽഹിയിൽ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























