യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?

അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഒരു വലിയ യുദ്ധത്തിൻ്റെ വക്കിലെത്തിയിരിക്കുകയാണ് ലോകം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണവും ആശങ്കാജനകവുമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് "വലിയ സൈനിക നടപടികൾ" സ്ഥിരീകരിക്കുകയും, ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്തതോടെ മേഖലയിലെ ഭൗമരാഷ്ട്രീയ സ്ഥിരത ഭീഷണിയിലായിരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ച് ഇതിൻ്റെ ആഘാതം നയതന്ത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ഊർജ്ജ സുരക്ഷ, പ്രവാസികളുടെ സുരക്ഷ, സമുദ്ര വ്യാപാര പാതകൾ, വൈരികളായ രാജ്യങ്ങൾക്കിടയിലുള്ള ഇന്ത്യയുടെ സന്തുലിത ബന്ധം എന്നിവയെല്ലാം ഇതിൻ്റെ പരിധിയിൽ വരും.
ശനിയാഴ്ചത്തെ ഈ സംഭവവികാസങ്ങൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിലാണ്. ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന ഇന്ത്യയുടെ നിലപാട് സന്ദർശനവേളയിൽ അദ്ദേഹം ആവർത്തിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ ചർച്ചകൾ "ഗ്ലോബൽ സൗത്തിൻ്റെ" ശബ്ദമാണെന്നും മോദി പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് പശ്ചിമേഷ്യ നിർണ്ണായകമാണ്. ഇറാൻ ഉൾപ്പെടുന്ന ഒരു വലിയ യുദ്ധം ആഗോള എണ്ണക്കടത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിനെ ബാധിച്ചേക്കാം. ഇത് ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ കാരണമാകും. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഇത് സാരമായി ബാധിക്കും. എണ്ണവില വർദ്ധനവ് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർദ്ധിപ്പിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. ഭൗതികമായി എണ്ണ വിതരണം തടസ്സപ്പെട്ടില്ലെങ്കിൽ പോലും, യുദ്ധസാഹചര്യം കാരണം ഇൻഷുറൻസ് തുക വർദ്ധിക്കുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും.
ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നത്. ഇസ്രായേലിൽ കുറഞ്ഞ എണ്ണം ഇന്ത്യക്കാരേ ഉള്ളൂവെങ്കിലും, യുദ്ധം യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. 2015-ൽ യമനിലും 2006-ൽ ലെബനനിലും നടത്തിയതുപോലെയുള്ള വൻതോതിലുള്ള ഒഴിപ്പിക്കൽ പദ്ധതികൾ ഇന്ത്യക്ക് തയ്യാറാക്കേണ്ടി വന്നേക്കാം.
ഇറാനിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. "എല്ലാ പക്ഷങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും" വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെ ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തുടരാനും നിർദ്ദേശമുണ്ട്. ഫെബ്രുവരി 23-ന് ഇറാനിലെ ഇന്ത്യൻ എംബസിയും പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇസ്രായേലുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ട്. അതേസമയം, ചബാഹർ തുറമുഖം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇറാനുമായും ഇന്ത്യക്ക് തന്ത്രപ്രധാനമായ ബന്ധമുണ്ട്.
തന്ത്രപ്രധാന വിദഗ്‌ധനായ സി. ഉദയ് ഭാസ്കറിൻ്റെ അഭിപ്രായത്തിൽ, ഇറാനെതിരെയുള്ള ഈ ആക്രമണം ഇന്ത്യയുടെ വിദേശനയത്തിന്റെ കടുത്ത പരീക്ഷണമായിരിക്കും. എണ്ണവിലയിൽ ഓരോ ഡോളറിൻ്റെ വർദ്ധനവും ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ 200 കോടി ഡോളറിൻ്റെ അധികബാധ്യത വരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജെഎൻയുവിലെ പ്രൊഫസർ മുദസ്സർ ഖമറിൻ്റെ നിരീക്ഷണമനുസരിച്ച്, ഹൂതികളും ഹിസ്ബുള്ളയും യുദ്ധത്തിൽ ചേർന്നാൽ അത് മേഖലയെയാകെ തകർക്കും. ചുരുക്കത്തിൽ, പശ്ചിമേഷ്യയിലെ സ്ഥിരത എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറുമൊരു താല്പര്യമല്ല, മറിച്ച് അതൊരു അനിവാര്യതയാണ്.
അതേസമയം പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ ‘പ്രതികാരത്തിന്റെ പതാക’ ഇറാൻ ഉയർത്തി. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്. ഷിയ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതാണ് ചുവന്ന കൊടി. രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിക്കു മുകളിൽ ഉയർത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ഇനിയും രൂക്ഷമാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ശനിയാഴ്ചയാണ് യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും ഉന്നത ഇറാൻ ഉദ്യോഗസ്ഥരും ഖമനയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് ഖമനയി കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിക്കാൻ യുഎസ് ഇസ്രയേൽ സഖ്യത്തിന് വേണ്ടിവന്നത് മാസങ്ങളുടെ തയ്യാറെടുപ്പ് എന്നാണ് റിപ്പോർട്ട്. സിഐഎ മാസങ്ങളോളം ഖമനയിയെ നിരീക്ഷിക്കുകയും ഖമനയിയുടെ ഓരോ നീക്കങ്ങളും മനസിലാക്കുകയും ചെയ്തുവെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൃത്യമായ വിവരങ്ങളാണ് സിഐഎക്ക് ലഭിച്ചുകൊണ്ടിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖമനയി ഫെബ്രുവരി 28ന് ഇറാനിലെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിഐഎക്ക് വിവരം ലഭിച്ചു. ഉപദേശകരും സൈനിക മേധാവികളും അടക്കം ആ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നും വിവരം ലഭിച്ചു ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരു രാജ്യങ്ങളും പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരുന്നത്.
എന്നാൽ പൊടുന്നനെയാണ് പദ്ധതിയിൽ മാറ്റം വന്നത്. ശനിയാഴ്ച വൈകുന്നേരം നിശ്ചയിച്ച കൂടിക്കാഴ്ച അന്ന് കാലത്തേയ്ക്ക് മാറ്റി. ഖമനയി കൂടിക്കാഴ്ചയ്ക്കുണ്ടാകുമെന്നും വിവരം കിട്ടി. ഇതറിഞ്ഞ യുഎസും ഇസ്രയേലും ആക്രമണം നേരത്തേയാക്കുകയായിരുന്നു. നിർണായകമായ ആ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെടുകയും ചെയ്‌തു.
ഇസ്രയേൽ സമയം കാലത്ത് ആറ് മണിയോടെയാണ് ദൗത്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ലോങ്ങ് റേഞ്ച് മിസൈലുകൾ അടക്കമുള്ള യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ നിന്ന് പറന്നുപൊങ്ങി. ഇറാൻ സമയം 9.40ന് ഖമനയിയുടെ കൊട്ടാരത്തിൽ ഇസ്രയേൽ യുദ്ധവിമാനം ബോംബുകൾ വർഷിച്ചു. ഇറാന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച ആക്രമണമായിരുന്നു നടന്നതെന്നും ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖമനയിയുടെ കൊട്ടാരം തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പ്രസംഗിച്ചത് ആണവായുധങ്ങളെയും അമേരിക്കൻ സൈന്യത്തെയും കുറിച്ചാണ്.
. ആണവായുധം ഇറാന് അത്യാവശ്യമാണെന്നും അമേരിക്കക്കാർ ഒരാവശ്യവും ഇല്ലാതെ ഇറാന്റെ കാര്യത്തിൽ ഇടപെടുകയാണെന്നുമായിരുന്നു ഖമനയിയുടെ പ്രസംഗം. റോയിട്ടേഴ്സ് ആണ് അലി ഖമനയിയുടെ അവസാനത്തെ പ്രസംഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഎസും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഈ പ്രസംഗം എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ' നമുക്ക് ആണവായുധങ്ങൾ വേണം. ആണവായുധങ്ങൾ ഇല്ലെങ്കിൽ രാജ്യം അതിന്റെ എതിരാളികളാൽ ചവിട്ടിമെതിക്കപ്പെടും. ആണായുധങ്ങൾ അത്യാവശ്യമാണ്. അമേരിക്കക്കാർ ഒരാവശ്യവും ഇല്ലാതെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നത്. നമ്മൾക്ക് എന്ത് മിസൈലുകൾ ഉണ്ടെങ്കിലും അവർക്കെന്താണ്? ഇത് നമുക്ക് പ്രശ്നമാണ്' എന്ന് ഖമനയി പറഞ്ഞു.
തങ്ങളുടെ സൈന്യമാണ് ഏറ്റവും ശക്തിയുള്ള സൈന്യം എന്നാണ യുഎസ് പ്രസിഡന്റ് പറയുന്നത്. എന്നാൽ എഴുന്നേൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആ സൈന്യത്തിന് ഒരു അടി ആവശ്യമായി വന്നേക്കും'; എന്നും ഖമനയി പറഞ്ഞു.
അതേസമയം, ഖമനയിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായി. ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർക്കുകയായിരുന്നു. ശേഷം കെട്ടിടത്തിന് തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്ന മനുഷ്യനാണ് ഇത്. ഇസ്ലാമിക വിപ്ലവത്തിന്‍റെ അമരക്കാരന്‍. അമേരിക്കയെയും സഖ്യരാജ്യങ്ങളെയും വകവയ്ക്കാതെ ഇറാനെ 'സൂപ്പര്‍ പവറാക്കിയ' അനിഷേധ്യ നേതാവ്.. ആയത്തുല്ല അലി ഖമനയിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഇസ്ലാമിക് റിപ്പബ്ലികിന്‍റെ സ്ഥാപകനായിരുന്ന ആയത്തുല്ല റുഹല്ലാ ഖമനയിയുടെ പിന്‍ഗാമിയായാണ് പണ്ഡിതനായിരുന്ന ആയത്തുല്ല അലി ഖമനയി 1989 ല്‍ ഇറാന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമനയിയിലേക്ക് ചുരുങ്ങി.തനിക്ക് കീഴില്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന സൈന്യത്തെയും കെട്ടിപ്പടുത്തു. ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമനയി ആയിരുന്നു. തീവ്ര ഇസ്ലാമിക നിലപാടുകളാണ് എക്കാലവും ഖമനയി സ്വീകരിച്ചത്. കടുത്ത പാശ്ചാത്യ വിരുദ്ധനായിരുന്ന ഖമനയി 'അമേരിക്കയുടെ മരണം, ഇസ്രയേലിന്‍റെ മരണം' എന്ന മുദ്രാവാക്യം ഇറാന്‍ സൈന്യത്തിന്‍റെ ആപ്തവാക്യമാക്കി മാറ്റി. ഏത് വന്‍ശക്തിയെയും നേരിടാന്‍ പോന്ന കരുത്ത് ഇറാനുണ്ടെന്നും സ്വയം പര്യാപ്തമാകുകയാണ് ഇറാന്‍റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.
യുറേനിയം സമ്പുഷ്ടീകരിക്കാനും രാജ്യത്തിന്‍റെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും വലിയ ഗവേഷണ പദ്ധതികള്‍ക്കാണ് ഖമനയി രൂപം നല്‍കിയത്. ഇതിനായി അതിവിദഗ്ധരായ ശാസ്ത്രജ്ഞരെയും നിയോഗിച്ചു. ആണവായുധം നിര്‍മിക്കില്ലെന്നും പക്ഷേ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ഉറച്ച നിലപാടെടുത്തു. തദ്ദേശീയമായി ദീര്‍ഘദൂര മിസൈലുകളടക്കം നിര്‍മിക്കാന്‍ ഇറാന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര്‍മിച്ച മിസൈലുകള്‍ 12 ദിന യുദ്ധത്തിലും ഇസ്രയേലിനെതിരെ ഇപ്പോള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതും സബ്സിഡികള്‍ നിര്‍ത്തലാക്കിയതും ജനങ്ങളെ ചൊടിപ്പിച്ചു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കൂടിയായതോടെ ജനം തെരുവിലിറങ്ങി. തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധത്ത ഉരുക്ക് മുഷ്ടിയോടെ ഖമനയി അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഡിസംബര്‍ അവസാനവാരം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഖമനയിക്കെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. ഏകാധിപത്യം അവസാനിപ്പിക്കാന്‍ കാലമായെന്നും ഇറാന് ഈ നേതൃത്വമല്ല വേണ്ടതെന്നും ജനം ഏറ്റുവിളിച്ചു. തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെങ്കിലും പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്നുവെന്ന് കണ്ടതോടെ ഖമനയി ഭരണകൂടം സ്വന്തം പൗരന്‍മാര്‍ക്കെതിരെ തിരിഞ്ഞു. ഇറാഖില്‍ നിന്നുവരെ സൈന്യത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഏഴായിരത്തോളം പേര്‍ തടവിലാക്കപ്പെട്ടു.
പ്രക്ഷോഭത്തിന്‍റെ അലയൊലികള്‍ ഒടുങ്ങി വരുമ്പോഴാണ് അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ക്ക് ഖമനയി ഭരണകൂടം തുടക്കം കുറിച്ചത്. ഒമാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്ക– ഇറാന്‍ കരാര്‍ സാധ്യമാകുമെന്ന് ലോകം പ്രതീക്ഷിച്ചിരിക്കെ മൂന്നാം വട്ട ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. ഇതിന് പിന്നാലെയാണ് ഇറാനെ ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ആക്രമിച്ചത്. ആക്രമണത്തില്‍ 200 ലേറെ ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും 747ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഖമനയിയെയും ഉറ്റ അനുയായികളെയും ഇറാന്‍റെ ഉന്നത നേതാക്കളെയുമടക്കം വകവരുത്തിയെന്നും അമേരിക്ക അവകാശപ്പെടുന്നു.
ഖമനയി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണം വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.
ഏതായാലും ചുവന്ന പതാകയാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്. യുദ്ധത്തിൽ ഇനി എന്തുസംഭവിക്കാം? ലോകം കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha



























