കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി തെരുവിൽ വാക്കേറ്റമുണ്ടായ കെഎസ്ആർടിസി ഡ്രൈവർ എച്ച്.എൽ. യദുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തതിൽ വിശദീകരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യദുവിനെ പുറത്താക്കിയത് മേയറുമായുള്ള പ്രശ്നങ്ങളുടെ പേരിലല്ലെന്നും മറിച്ച് ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. യദു തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കിടെ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചതായി ഗതാഗത വകുപ്പ് കണ്ടെത്തി. ഡ്രൈവിങ്ങിനിടയിലുള്ള ഈ ഫോൺ വിളി യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഇതുസംബന്ധിച്ച കോൾ ഡീറ്റെയിൽസ് സഹിതമുള്ള റിപ്പോർട്ട് കെഎസ്ആർടിസി സിഎംഡിക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ജീവനക്കാരനായ യദുവിനെ സർവീസിൽ നിന്ന് ഒഴിവാക്കിയത്. "ഡ്രൈവിംഗിനിടെ ആറ് മണിക്കൂർ തുടർച്ചയായി ഫോണിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തന്നോട് സംസാരിച്ചിട്ടില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്," മന്ത്രി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. യദുവിനെ പുറത്താക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പരസ്യ പ്രതികരണം.
https://www.facebook.com/Malayalivartha



























