സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി

സര്‍ക്കാര്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ലെന്നും സംസ്ഥാനത്തെ 5 ലക്ഷം മാത്രം വരുന്ന ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റി മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആദിവാസി ഏകോപന സമിതി. 1975ലെ കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കലും നിയമത്തിലെ എല്ലാ പരിരക്ഷകളും അട്ടിമറിച്ചു. 2001ല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന കുടില്‍കെട്ടി സമരവും 2003ലെ മുത്തങ്ങ സമരത്തെയും തുടര്‍ന്ന് ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ആദിവാസി ഏകോപന സമിതി ചെയര്‍മാന്‍ കള്ളിക്കാട് പി.സദാശിവന്‍ കാണി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ആസൂത്രണത്തിലൂടെ ആദിവാസിക്ഷേമത്തിനായുള്ള ആദിവാസി മാസ്റ്റര്‍ പ്ലാനും ആദിവാസികള്‍ക്ക് ഒന്നു മുതല്‍ 5 ഏക്കര്‍ വരെ ഭൂമിയും വീടും അടിസ്ഥാനസൗകര്യങ്ങളും നല്‍കുന്ന ആദിവാസി പുനരധിവാസ മിഷനും പരാജയപ്പെട്ടതായി ഏകോപന സമിതി ട്രഷറര്‍ എം.ചെമ്പന്‍കോട് മണികണ്ഠനും ഭാരവാഹി ശിവരാമന്‍ കാണിയും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ എസ്ടി സംവരണ സീറ്റില്‍ ജയിച്ചു വന്ന എംഎല്‍എമാര്‍ ഇക്കാര്യങ്ങളില്‍ മൗനം പാലിക്കുകയായിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് പട്ടികവര്‍ഗ സംവരണം 2 ശതമാനത്തില്‍ നിന്ന് 5% ആയി വര്‍ധിപ്പിക്കണമെന്നും നിയമസഭയില്‍ തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എസ്ടി സംവരണ മണ്ഡലങ്ങള്‍ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. എസ്ടി സംവരണത്തിന്റെ ക്രമനമ്പര്‍ ഉയര്‍ത്തി പിഎസ്സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് ഭേദഗതി ചെയ്യണം.
പട്ടികവര്‍ഗക്കാരുടെ വരുമാനപരിധി 5 ലക്ഷമാക്കുക, പട്ടികവര്‍ഗ ഗോത്രനയത്തിന് രൂപം നല്‍കുക, പട്ടികവര്‍ഗത്തില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മൈക്രോചിപ് ഘടിപ്പിച്ച ഡിജിറ്റല്‍ സ്മാര്‍ട് െ്രെടബല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, ഐഎച്ച്ഡിപി െ്രെടബല്‍ കോളനികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കുക, പട്ടികവര്‍ഗ പാരമ്പര്യ വൈദ്യചികിത്സ നടത്തുന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.
https://www.facebook.com/Malayalivartha





















