ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം സുരക്ഷിതമാക്കിയില്ലെങ്കിൽ കഞ്ഞികുടി മുട്ടും; പാചക വാതക ക്ഷാമം അതിരൂക്ഷം

സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് കട ഉടമകൾ. നിലവിൽ പല കടകളിലും വില വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഹോട്ടലുകള്‍ പലതും പൂട്ടി. പല ഹോട്ടലുകളിലും മെനു വെട്ടിചുരുക്കി. വിറകടുപ്പിലേക്കും മറ്റും മാറി ചിന്തിക്കുന്നു എങ്കിലും ഇതൊരു ശാശ്വത പരിഹാരമാകില്ലല്ലോ എന്നുള്ളതാണ് പ്രധാന ആശങ്ക. നിലവിൽ രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം സുരക്ഷിതം ആക്കണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ രംഗത്ത് ഉണ്ട്.
ഇന്നലെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവർത്തിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇക്കാര്യത്തിൽ ഇറാൻ അധികൃതരുമായി ചർച്ച തുടരുകയാണ്. അതേ സമയം വരുന്ന 24 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണം എന്നുള്ളതാണ് ഇറാന് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കടലിടുക്ക് തുറന്നില്ല എങ്കിൽ വൻ ആക്രമണമുണ്ടാകുമെന്ന താക്കീതിൽ എന്താകും എന്നുള്ള ആശങ്കയുമുണ്ട്. അതേ സമയം കടലിടുക്ക് തുറന്നാൽ ചെറിയ തോതിലെങ്കിലും ഇന്ധന പ്രതിസന്ധി മറികടക്കാമെന്നാണ് നിഗമനം.
രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോൾ വില വർധന വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തിൽ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികിൽ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മറുപപടി നൽകിയത്. പാചകവാതക ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത് ബാലിശമായ മറുപടിയാണെന്ന് മന്ത്രി ജി ആർ അനിൽ.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം വകുപ്പിന്റെ സഹമന്ത്രി ആയതിനാലാണ് പാചകവാത ക്ഷാമത്തെതുടർന്നുള്ള കേരളത്തിന്റെ പൊതു ചിത്രവും ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി അറിയിച്ചത്. മലയാളികളുടെ അവസ്ഥ താൻ പറയാതെ തന്നെ അറിയേണ്ട ആളാണ് അദ്ദേഹം. കേരളത്തിനുള്ള പാചക വാതകത്തിന്റെ അലോട്ട്മെന്റിൽ കുറച്ചുകൂടി വർധനവ് വരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വീട്ടിൽ പോയത്. എന്നാൽ കേരളത്തിനുവേണ്ടി പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. രാജ്യത്തൊട്ടാകെയുള്ള അവസ്ഥയ്ക്കനുസൃതമായ അനുകൂല തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇതിനപ്പുറം കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതിന് അർഥമെന്നും മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പ്രശ്നവും രാജ്യത്ത് ഇല്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതാണോ യാഥാർത്ഥ്യമെന്നും കേരളത്തിന്റെ അലോട്ട്മെന്റ് 21 ആയി വർധിപ്പിച്ചില്ലല്ലോ പിന്നെ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ ചിത്രം വിഭിന്നമാണ്. പാചക വാതക ക്ഷാമം നിത്യജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നങ്ങൾ കണ്ണ് തുറന്ന് കാണാൻ കേന്ദ്രത്തിലെ മന്ത്രിമാർക്ക് കഴിയണം. തെരഞ്ഞെടുപ്പ് ആയതിനാലാണ് രാഷ്ട്രീയ പാർട്ടികൾ സമരത്തിന് തയ്യാറാകാത്തത്. എന്നാൽ കേരളത്തിലെ സാഹചര്യം മനസിലാക്കുന്നതിനു പകരം ഒരു പ്രശ്നവും ഇല്ലെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha

























