ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...

കൊച്ചി-മുസിരിസ് ബിനാലെയില്‍ ക്വീര്‍ കലാപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 'വൃത്താന്തം: ക്രോണിക്കിള്‍സ് ഓഫ് പെര്‍പെച്വല്‍ ബിക്കമിംഗ്' എന്ന ഏകദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. എബിസി ആര്‍ട്ട് റൂമും സഹയാത്രികയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ട്രാന്‍സ് ക്യൂറേറ്ററായ ബീ ആണ് ഈ പരമ്പര ക്യൂറേറ്റ് ചെയ്തത്. കലാരംഗത്ത് ഇത്തരം കൂട്ടായ്മകളുടെ കുറവ് പരിഹരിക്കാനും ക്വീര്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുമാണ് ഉദ്യമം ലക്ഷ്യമിട്ടിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ട്രാൻസ്ജെൻഡർ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ വ്യക്തികളുടെ സ്വയം നിര്‍ണ്ണയാധികാരത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍, അതിനെതിരെയുള്ള പ്രതിഷേധ പരിപാടികളും വര്‍ക്ക് ഷോപ്പില്‍ നടന്നു. കൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും ക്വീര്‍ കമ്മ്യൂണിറ്റി അംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് എബിസി ആര്‍ട്ട് റൂം പിന്തുണ നല്‍കി.
ഐഡന്‍റിറ്റി, ലിംഗപദവി, ശരീരം എന്നിവയെ ആസ്പദമാക്കി അഞ്ച് ക്വീര്‍ കലാകാരന്‍മാര്‍ നയിച്ച വിവിധ സെഷനുകള്‍ വര്‍ക്ക് ഷോപ്പിന്‍റെ ഭാഗമായിരുന്നു. സെല്‍ഫ് പോര്‍ട്രെയ്റ്റ് നിര്‍മ്മാണം, സംഭാഷണങ്ങള്‍, സ്വന്തം അനുഭവം പങ്കുവെച്ച എഴുത്തുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു. കൂടാതെ, ക്വീര്‍ കവികളുടെ സംഗമവും പ്രതിഷേധ പരിപാടികളും വര്‍ക്ക് ഷോപ്പിനോട് അനുബന്ധിച്ച് നടന്നു.
ബാസ്റ്റ്യന്‍ ബംഗ്ലാവിലെ പവലിയനില്‍ ലിജി ജെ. പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. 2004-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിലെ ക്വീര്‍ പ്രസ്ഥാനത്തിലും മലയാള സിനിമയിലും സുപ്രധാനമായ ഒന്നാണ്. വിതരണത്തിലെ തടസ്സങ്ങള്‍ കാരണം അധികം പ്രദര്‍ശിപ്പിക്കപ്പെടാത്ത ഈ ചിത്രം ഡിജിറ്റൈസ് ചെയ്താണ് സംഘാടകര്‍ എത്തിച്ചത്. സംവിധായിക ലിജി ജെ. പുല്ലാപ്പള്ളിയും അശ്വതി ഗോപാലകൃഷ്ണനും തമ്മില്‍ നടന്ന ഓണ്‍ലൈന്‍ സംഭാഷണം സിനിമയുടെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ അറിവ് നല്‍കി.
യുവ ക്വീര്‍ സംവിധായകന്‍റെ ഹ്രസ്വചിത്ര പ്രദര്‍ശനവും ഓപ്പണ്‍ മൈക്ക് സെഷനും സംഘടിപ്പിച്ചിരുന്നു. സമകാലിക സാംസ്കാരിക ഇടങ്ങളില്‍ കലയിലൂടെയുള്ള കൂട്ടായ ആവിഷ്കാരങ്ങള്‍ക്കും ഐക്യദാര്‍ഢ്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും 'വൃത്താന്തം' ക്യൂറേറ്റ് ചെയ്തത് രാഷ്ട്രീയമായും സര്‍ഗ്ഗാത്മകമായും തൃപ്തി നല്‍കിയെന്നും ബീ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























