പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

പിണറായി വിജയന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
എന്തുകൊണ്ടാണ് അദ്ദേഹം സ്ഥലകാല ബോധം മറന്ന് പ്രതികരിക്കുന്നത്?
പ്രായത്തിന്റെ അവശതയും ക്ഷീണവും ആണ് കാരണമെന്ന് പറയാനാവില്ല.
പി ആർ വർക്കിന്റെ ഭാഗമായി നടത്തുന്ന ഇൻറർവ്യൂകളിൽ അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ സ്നേഹമയവും പക്വതയുള്ളതാണ് . എന്നിട്ടും വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും അദ്ദേഹം തട്ടിക്കയറുന്നത് എന്തുകൊണ്ടാണ്?
കേരളം ആവർത്തിച്ചു ചോദിക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള മറുപടി മുഖ്യമന്ത്രിയുടെ ഓഫീസിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട്. അത് മുഖ്യമന്ത്രി പിണറായി വിജയൻറെ പാർട്ടിയായ സിപിഎം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂപ്പുകുത്തും എന്നതാണ്. ശക്തിയുള്ള ശാന്തമായ ഭരണവിരുദ്ധ വികാരം കേരളത്തിൽ ഉണ്ടെന്നും ഇന്നത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ 50 സീറ്റിനു മുകളിൽ ഇടതുമുന്നണിക്ക് കിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് സ്വന്തം പാർട്ടിപ്രവർത്തകനോട് കയർത്ത പിണറായി കഴിഞ്ഞ ദിവസം കൊല്ലത്ത് മാധ്യമപ്രവർത്തകരെയും കടന്നാക്രമിച്ചു. തുടർ ഭരണം കിട്ടില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിക്ക് കിട്ടിയതുകാരണം അദ്ദേഹത്തിന്റെ തുടർ പ്രതികരണങ്ങൾ ഇത്തരത്തിൽ തന്നെയായിരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തില്‍ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസാധാരണമായ പ്രതിഷേധ നാടകങ്ങളുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാര്‍ട്ടി മുഖപത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്നു എന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. 'ഇത് മോശമാണ് സിഎമ്മേ... കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞതോടെ വാര്‍ത്താസമ്മേളനം സംഘര്‍ഷഭരിതമായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സി.പി.എം അനുഭാവമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ഏഴു പേരുണ്ടായിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ ആദ്യം വരും. പിന്നീട് സമയമായെന്ന് പറഞ്ഞ് പിണറായി പോകും. എസ് ഡി പി ഐയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ഇയാള്‍ക്ക് എന്തോ സൂക്കേടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെത്തെ വാര്‍ത്താ സമ്മേളനത്തിന് പ്രസക്തി ഏറെയായിരുന്നു.
കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലും നാടകീയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിന് മുന്നിലിരുന്നു. മൂന്ന് ചോദ്യങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി എഴുന്നേറ്റ് പോകാന്‍ ഒരുങ്ങിയതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്നിരുന്ന് മറുപടി നല്‍കുകയായിരുന്നു. ചോദ്യം മനസിലുണ്ടായല്‍ പോരെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ-സിപിഐ എം ഡീല്‍ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തി പോയതോടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംവാദം വേണമെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട മുഖ്യമന്ത്രി, അതിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേമത്തെ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും മുഖ്യമന്ത്രിയും ഒരേപോലെ സംവാദ വെല്ലുവിളി നടത്തുമ്പോഴും, മാധ്യമങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇത്തരം സംഘർഷങ്ങളെ സി പി എംകേന്ദ്ര നേതൃത്വം അതിവഗൗരവത്തോടെയാണ് കാണുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വികസന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനവും ഇപ്പോള്‍ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെയും എത്തും. ഈ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി എന്തു പറയുമെന്നത് നിര്‍ണ്ണായകമാണ്.
‘‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു. ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’’ – മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ചോദ്യങ്ങൾക്കും മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.മുഖ്യൻ പോയതോടെ സി പി എം കാപ്‌സ്യൂളുമായി രംഗത്തിറങ്ങി. മുഖ്യമന്ത്രിയോട് സംസാരിച്ച മാധ്യമ പ്രവർത്തകർ കോൺഗ്രസുകാരനാണെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യം സമൂഹമാധ്യമങ്ങളിലും സഖാക്കൾ എഴുതി. ചില സൈബർ ഗ്രൂപ്പുകൾ മാധ്യമ പ്രവർത്തകനെ കൈകാര്യം ചെയ്യണമെന്ന് വരെ എഴുതി. വിജയരാഘവൻ പറഞ്ഞത് ഇതിനോട് ചേർന്ന് നിൽക്കുന്ന വർത്തമാനമാണ്.
മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം. നേതാവ് എ. വിജയരാഘവൻ. മാധ്യമപ്രവർത്തകർ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള മേൽക്കൈ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നോട്ടം, ഉച്ചാരണശുദ്ധി, സമീപനരീതി എന്നിവയൊക്കെ മുറിച്ചുമുറിച്ചെടുത്ത് വ്യക്തിപരമായി അദ്ദേഹത്തെ കടന്നാക്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന പ്രചാരവേലകളാണ് നടക്കുന്നത്. ഇതെല്ലാം കേരളം നിരാകരിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വയ്ക്കുന്നതിനേയും അദ്ദേഹം ന്യായീകരിച്ചു. തനിക്കറിയാവുന്ന പിണറായി വിജയൻ വ്യക്തിപൂജ ഇഷ്ടപ്പെടുന്നയാളല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതീകമായാണ് പിണറായിയുടെ ചിത്രം വെക്കുന്നത്. പാർട്ടി വിട്ടുപോയവർക്ക് പഴയ 2000 രൂപയുടെ നോട്ടിന്റെ വിലയേ ഉള്ളൂ. മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്. കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ കടുത്ത വിമർശനം നടത്തിയ ആളാണ് സുധാകരനെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
കഴിഞ ഡിസംബർ 11 ന് കണ്ണൂരിൽ തദ്ദേശ ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചോദ്യമുയർത്തി. സ്ത്രീലമ്പടന്മാർ എന്താക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നാണ് പിണറായി ചോദിച്ചത്. ലക്ഷ്യം കോൺഗ്രസ്സും യുഡിഎഫുമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻനിർത്തിയുള്ള സിപിഎം പ്രചാരണത്തിലേക്ക് മുഖ്യമന്ത്രിയുടെ വകയായൊരു പഞ്ച് ഡയലോഗ്. സിപിഎം സൈബർ സേനയുൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ഈ ചോദ്യം ഏറ്റെടുത്തു. കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ വൈകിയില്ല. അടിച്ചും തിരിച്ചടിച്ചും സംഗതി കൊഴുത്തു. കേരളത്തിലങ്ങോളമിങ്ങോളം ഡിവൈഎഫ്‌ഐ ഉയർത്തിയ ഫ്‌ളെക്‌സ് ബോർഡുകൾ ഈ വിഷയത്തെ ചൊല്ലിയായിരുന്നു.
പി ശശിയും പികെ ശശിയും മുകേഷും ഏറ്റവുമൊടുവിൽ പി ടി കുഞ്ഞുമുഹമ്മദും അടങ്ങുന്ന വിരലുകൾ സ്വന്തം മുഖത്തേക്ക് തിരിഞ്ഞുനിൽക്കുന്നത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഒരു പാർട്ടിയും അതിന്റെ നേതാക്കളും മുഴക്കുന്ന ആക്രോശങ്ങൾ കാപട്യത്തിന്റെ മറുകരയിലേക്കുള്ള ഒന്നൊന്നര യാത്രയായിരുന്നു. ശബരിമലയിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസം,ആരോഗ്യം, ക്രമസമാധാനം, സമ്പദ് വ്യവസ്ഥ എന്നിങ്ങനെ സമസ്ത മേഖലകളിലും കള്ളത്തരം നടമാടിയ 10വർഷങ്ങളാണ് കഴിഞ്ഞു പോയത് .
കോൺഗ്രസിന്റെ ദുർബ്ബലമായ സംഘടനാ സംവിധാനത്തിലായിരുന്നു സിപിഎമ്മിൻെയും ഇടതുമുന്നണിയുടെയും പ്രതീക്ഷകൾ. കുടുംബശ്രീയും സഹകരണ ബാങ്കുകളുമടങ്ങുന്ന വലിയൊരു സംവിധാനം വിളിപ്പുറത്തുണ്ടെന്നും പഞ്ചായത്തുകളും നഗരസഭകളും തങ്ങൾക്ക് അട്ടിപ്പേറ് കിട്ടിയിട്ടുള്ളതാണെന്നുമുള്ള അമിതമായ ആത്മവിശ്വാസത്തിൽ അടിത്തട്ടിൽ തിളച്ചുമറിഞ്ഞ ജനരോഷം സിപിഎം നേതൃനിരയ്ക്ക് പിടികിട്ടാതെ പോയി. തദ്ദേശ ഇലക്ഷനിലെ ഇതേ സ്ഥിതിയാണ് നിയമസഭയിലും വരാൻ പോകുന്നത്.
2021 ൽ സ്വപ്‌ന തുല്ല്യമായ സമ്മതിപത്രമാണ് കേരളം പിണറായി വിജയൻ നേതൃത്വം നൽകിയ ഇടത് മുന്നണിക്ക് നൽകിയത്. പക്ഷേ, ആ ജനവികാരത്തിന്റെ സത്ത ഉൾക്കൊള്ളാൻ പിണറായിക്കും സിപിഎമ്മിനുമായില്ല. കെ കെ ശൈലജ, തോമസ് ഐസക്, ജി സുധാകരൻ എന്നിവരെയൊക്കെ മാറ്റിനിർത്തിയപ്പോൾ പ്രാമുഖ്യം ലഭിച്ചത് ആർക്കൊക്കെയാണെന്ന് ശ്രദ്ധേയമായിരുന്നു. അധികാരമത്രയും പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് മുകളിലായി. യുഎപിഎ ആയാലും മറ്റേത് വിവാദമായാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. അധികാരമാണ് മൂർത്തിയെന്ന് വരുമ്പോൾ കാരണഭൂതനും ചെങ്കനലും ചോദ്യങ്ങൾക്കും വിമർശങ്ങൾക്കും അതീതമായി. ഏറ്റവുമൊടുവിൽ പിഎം ശ്രീയിലെ പാലത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നുകാട്ടിയപ്പോൾ അന്തർധാരകളുടെയും കൊടുക്കൽ വാങ്ങലുകളുുടെയും മുഖംമൂടികൾ ഒരിക്കൽ കൂടി അഴിഞ്ഞുവീണു.
പാളിയ ഈ സിസ്റ്റത്തിനെ ഉടച്ചുതകർത്ത് നവീകരിക്കുന്നതിനുപകരം ഉത്സവക്കാഴ്ചകൾ സംഘടിപ്പിക്കാനായിരുന്നു സർക്കാരിന് ഉത്സാഹം. ഒരു ദിവസത്തെ കൂലി 232 രൂപയിൽ നിന്നും 700 രൂപയാക്കാൻ സമരം ചെയ്ത ആശാ തൊഴിലാളികൾക്ക് മുന്നിലായിരുന്നു ഈ മെഗാ മേളകൾ എന്നതിലെ അശ്ലീലം ഭരണകൂടത്തെയും പാർട്ടിയെയും അലട്ടിയില്ല. മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം കിട്ടിയത് മുതൽ അതിദാരിദ്ര്യ നിർമ്മാർജ്ജനം വരെ മേളകളായി. ഒരു വശത്ത് അയ്യപ്പ സംഗമം നടത്തിയും മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വയെ മൃദുവത്കരിക്കാനുള്ള നീക്കവും വിജയിച്ചില്ല.ഇപ്പോൾ വർഗീയ പ്രീണനത്തിലും മാറ്റം സംഭവിച്ചു.
പിണറായി വിജയൻ എന്ന നേതൃ ബിംബമാണ് ജനുവരിയിലെ ആ ശനിയാഴ്ച കേരളത്തിന് മുന്നിൽ ഉടഞ്ഞുപോയതെന്ന് അംഗീകരിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടായില്ല. തദ്ദേശത്തിൽ തോറ്റെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല.
ഒരു പരാജയത്തിൽ ഇല്ലാതാവുന്ന പ്രസ്ഥാനമല്ല സിപിഎം. തിരിച്ചടികൾ താണ്ടി വളർന്ന പാർട്ടിയാണത്. ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ പരാജയം സിപിഎമ്മിനോട് ആവശ്യപ്പെടുന്നത്. എവിടെയാണ് പാർട്ടിക്ക് ഒരു രണ്ടാം നിര നേതൃത്വവും ആഭ്യന്തര വിമർശവും ഇല്ലാതായതെന്ന ചോദ്യമുയരണം. അഖിലേന്ത്യ ജനറൽ സെക്രട്ടറി പോലും കേരള മുഖ്യമന്ത്രിക്ക് വിധേയനാവുന്നതിലെ പരിഹാസ്യത തിരിച്ചറിയണം. കേരളത്തിന്റെ മനസ്സും ഭാവനയും പിടച്ചെടുക്കാൻ കഴിയുന്ന പുതിയൊരു നേതൃനിരക്ക് രൂപം നൽകാനായാൽ മാത്രമേ ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് സിപിഎമ്മിന് തിരിച്ചുവരാനാവുകയുള്ളു. അവശേഷിക്കുന്ന ഏക തുരുത്തിലും അപ്രസക്തമാവാതിരിക്കാൻ അനിതരസാധാരണമായ ജാഗ്രത പുലർത്തേണ്ട നിമിഷങ്ങളുമായാണ് സിപിഎം ഇപ്പോൾ മുഖാമുഖം നിൽക്കുന്നത്.
തനിക്കും തന്റെ പാർട്ടിക്കും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുഖ്യമന്ത്രിക്കറിയാം. ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസ് കൂട്ടിയും ഗുണിച്ചും നോക്കിയിട്ടും ഇടതുമുന്നണി ജയിക്കുമെന്ന് ഉറപ്പില്ല. മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സർവേ നടത്തിയത്. നിരവധി ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. ഇതിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ നിരവധിയുണ്ടായിരുന്നു. കൃത്യമായ സർവേ ഫലം മനസിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത്. സർക്കാർ ഏതായാലും രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്താറുണ്ട്. ചിലപ്പോൾ ഇത് പാളാറുണ്ട്. ഭരണകക്ഷിക്ക് അനുകൂലമായി റിപ്പോർട്ട് എഴുതേണ്ടി വരുമ്പോഴാണ് ഇത് പാളുന്നത്. എന്നാൽ പിണറായി ഒരു പി.ആർ. റിപ്പോർട്ട് അല്ല ആവശ്യപ്പെട്ടത്. കൃത്യമായ വിവരങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലീസ് അക്ഷരം പ്രതി പാലിച്ചു. അതാണ് യു ഡി എഫിന് മുൻതൂക്കമല്ല സുനാമി പ്രവചിച്ചത്.ഇത്തരം ഒരു റിപ്പോർട്ട് കൈയിലിരിക്കുമ്പോൾ എങ്ങനെയാണ് മുഖ്യമന്ത്രി സമാധാനത്തോടെ ഇരിക്കുക? താൻ നടത്തിയ പരിഷ്ക്കാരങ്ങളെല്ലാം വെള്ളത്തിൽ പോകുമെന്ന് മനസിലാക്കിയ ഭരണാധികാരിയുടെ സ്വാഭാവിക പ്രതികരണങ്ങളാണ് മുഖ്യമന്ത്രി നടത്തികൊണ്ടിരിക്കുന്നത്. കേരളത്തിൽ തോറ്റാൽ എം എ ബേബിയോട് വരെ പിണറായിക്ക് മറുപടി പറയേണ്ടിവരും.
മാധ്യമങ്ങൾ തന്റെ വലിയ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി കരുതുന്നു. പത്രസമ്മേളനത്തിൽ താൻ ഭയക്കുന്ന ചോദ്യങ്ങൾ വരുമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനാലാണ് പാർട്ടി മാധ്യമങ്ങളെ കൊണ്ടുവന്ന് പത്രസമ്മേളനങ്ങൾക്ക് സംരക്ഷണകവചം തീർക്കുന്നത്. തന്നെ ചോദ്യം ചെയ്യാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനേറ്റ പ്രഹരമായി മാറി കൊല്ലത്തെ വാർത്താസമ്മേളനം.
https://www.facebook.com/Malayalivartha


























