ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന കഠിനംകുളം ആതിര കൊലക്കേസ്... പ്രതി ജോൺസന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ടിന്റെ റിപ്പോർട്ട് , പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി..

കഴക്കൂട്ടം കഠിനംകുളത്ത് ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം സുഹൃത്തും ഭർതൃമതിയുമായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കഠിനംകുളം ആതിര കൊലക്കേസിൽ ഏക പ്രതി കൊടും ടോക്സിക് സൈക്കോ ഫിസിയോ തെറാപ്പിസ്റ്റും ഹോം നഴ്സുമായ ചെല്ലാനം ജോൺസൺ ഔസേപ്പിന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
മദ്യപാനം നിർത്താനോ കുറയ്ക്കാനോ സാധിക്കാത്ത, ശാരീരികമായും മാനസികമായും മദ്യത്തെ ആശ്രയിച്ചു ജീവിക്കുന്ന അവസ്ഥയായ ആൽക്കഹോൾ ഡിപെൻഡൻസ് സിൻഡ്രോം മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വിലയിരുത്തിയ കോടതി
കൊടും ടോക്സിക് സൈക്കോ ഹോം നഴ്സ് ചെല്ലാനം ജോൺസൺ ഔസേപ്പിനെ വിചാരണക്ക് തുറന്ന കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ.രേഖയുടേതാണുത്തരവ്. തനിക്ക് മാനസിക രോഗമുള്ളതിനാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി ഉത്തരവ്.
കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതി കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായി ഭർത്താവിനോട് ആതിര പറഞ്ഞതായി ഭർത്താവ് നൽകിയ മൊഴി പോലിസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്.
പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന് കോടതി വിലയിരുത്തി.
യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാലാണ്. കൊല്ലപ്പെട്ട ആതിരയും പ്രതി ജോൺസനും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നു.
ഒരു വർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എല്ലാ മാസവും യുവതിയെ കാണാൻ ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തിയിരുന്നതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഈ ബന്ധം അറിഞ്ഞ ഭർത്താവ് രാജീവ് പലപ്രാവശ്യം വിലക്കിയിരുന്നതുമാണ്.
അതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി
ആതിരയിൽ നിന്ന് ജോൺസൺ ആദ്യം ഒരു ലക്ഷത്തോളം രൂപ വാങ്ങി. കൃത്യത്തിന് മൂന്നുദിവസം മുമ്പും 2500 രൂപ ജോൺസൺ വാങ്ങി. ഒടുവിൽ കൂടെ ചെല്ലണമെന്ന് ജോൺസൺ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കുട്ടിയുള്ളതിനാൽ കൂടെ വരാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ ജോൺസൺ ചായ ആവശ്യപ്പെട്ട പ്രകാരം യുവതി ചായ കൊടുത്തു. ഇതിനിടെ കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊലപാതകമെന്നാണ് കേസ്.
അന്നേദിവസം രാവിലെ ജോൺസൺ പെരുമാതുറയിലെ വാടക മുറിയിൽനിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. അഞ്ചുദിവസം മുമ്പാണ് പെരുമാതുറയിൽ ഇയാൾ വാടക മുറിയെടുത്തത്.
ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ. ഫിസിയോതെറപ്പിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുത്തിയിരുന്നത്.
ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോളോവേഴ്സിന്‍റെ എണ്ണം കുറഞ്ഞു.
കൊല്ലത്തെയും കൊച്ചിയിലെയും വിലാസങ്ങൾ ഉപയോഗിച്ച് നിരവധി മൊബൈൽ കണക്ഷനുകൾ ജോൺസൺ എടുത്തിട്ടുണ്ട്. 2025 സെപ്റ്റംബറിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha


























