രാത്രി തിരക്കേറിയ റോഡില്‍ സ്‌കൂള്‍ ബാഗും തൂക്കി അച്ചാര്‍ വില്പന; പണമെണ്ണി റീലിലൂടെ ഹിറ്റായ എട്ടാംക്ലാസുകാരന്‍ ഇന്ന്?

രാത്രി തിരക്കേറിയ റോഡില്‍ സ്‌കൂള്‍ ബാഗും തൂക്കി അച്ചാര്‍ വില്പന നടത്തുന്ന എട്ടാംക്ലാസുകാരനായ മുഹമ്മദ് ബദറുദ്ദീന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഉബൈദ് അപ്രദീക്ഷിതമായ മുഹമ്മദ് ബദറുദ്ദീനെ കാണുകയും നോട്ടുകള്‍ എണ്ണാന്‍ കൊടുക്കുകയും ചെയ്തിരുന്നു. നോട്ടുകള്‍ എണ്ണാന്‍ നല്‍കിയപ്പോള്‍ 19,600 രൂപയാണ് 13കാരന്‍ എണ്ണിയെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാസര്‍കോടുകാരനാണ് മുഹമ്മദ് ബദറുദ്ദീന്‍. അസുഖബാധിതയായ ഉമ്മയെ സഹായിക്കാനാണ് ബദറുദ്ദീന്‍ വഴിയോരക്കച്ചവടത്തിനിറങ്ങിയത്. ഇന്നിപ്പോള്‍ സ്വന്തം പേരില്‍ അച്ചാര്‍ ബ്രാന്‍ഡ് തന്നെ തുടങ്ങിയിരിക്കുകയാണ് ഈ എട്ടാം ക്‌ളാസുകാരന്‍.
കാസര്‍കോട് ബോവിക്കാനം സ്വദേശിയാണ് മുഹമ്മദ് ബദറുദ്ദീന്‍. ബോവിക്കാനം എയുപിഎസ് വിദ്യാര്‍ത്ഥിയാണ്. എന്‍ഡോസള്‍ഫാന്‍ ഇരയാണ് ബദറുദ്ദീന്റെ ഉമ്മ ബീഫാത്തിമ. ജന്മനാ നടക്കാന്‍ കഴിയാത്തയാളാണ്. രണ്ട് സഹോദരിമാരാണ് ബദറുദ്ദീനുള്ളത്. ഒരു സഹോദരി ഖദീജാത്ത് ഷഫ്‌നാസ് വിവാഹിതയും മറ്റൊരു സഹോദരി ആയിഷാത്ത് ശബ്‌ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയും. പിതാവ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആണെങ്കിലും നിലവില്‍ ജോലിക്ക് പോകുന്നില്ല. അച്ചാര്‍ വില്പന മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.
ഒരു വര്‍ഷമായി കുടുംബത്തിന് മാങ്ങ അച്ചാര്‍ വില്പനയുണ്ട്. നേരത്തെ മുല്ലപ്പൂ കെട്ടിനല്‍കുന്ന ജോലി ഉമ്മ ചെയ്തിരുന്നു. പ്രദേശത്തെ മുല്ലപ്പൂ തോട്ടത്തില്‍ നിന്ന് ബദറുദ്ദീനും സഹോദരിമാരും പൂക്കള്‍ പറിച്ചുകൊണ്ടുവരും. ഇത് കെട്ടിനല്‍കുകയായിരുന്നു ബീഫാത്തിമ ചെയ്തിരുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ കൂലിയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പൂവിന്റെ സീസണില്‍ മാത്രമായിരുന്നു ഈ തൊഴിലുണ്ടായിരുന്നത്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് ബാക്കി സമയങ്ങളില്‍ കുടുംബം കഴിഞ്ഞുപോന്നത്. ഇതിനിടെയിലാണ് അച്ചാര്‍ വില്പനയെന്ന ആശയത്തിലെത്തുന്നത്. സ്വന്തമായ വരുമാനമായിരുന്നു ലക്ഷ്യം.
സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ വന്നതിനുശേഷം ആറ് മണിമുതല്‍ രാത്രി എട്ടര മണിവരെ ബദറുദ്ദീന്‍ കാസര്‍കോട് നഗരത്തിലെ പ്രസ് ക്‌ളബ് ജംഗ്ഷനില്‍ അച്ചാര്‍ വില്‍ക്കും. ഉമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് അച്ചാര്‍ തയ്യാറാക്കുന്നത്. സഹായത്തിനായി സഹോദരിയുമുണ്ട്. എല്ലാവരും ചേര്‍ന്ന് അച്ചാര്‍ കുപ്പികളിലാക്കും. ശേഷം ബാഗില്‍ കുപ്പികള്‍ നിറച്ച് ബദറുദ്ദീന്‍ നഗരത്തിലേയ്ക്കിറങ്ങും. നിലവില്‍ നേരിട്ടുള്ള വില്‍പനയും ഓണ്‍ലൈനിലൂടെയുമുള്ള വില്പനയും മാത്രമാണുള്ളത്. ഒരു വെബ്സൈറ്റ് തുടങ്ങാനും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ വില്പന നടത്താനും ആലോചനയുണ്ട്. കടകളിലും നേരിട്ട് വില്പന നടത്തുന്നില്ല.
സര്‍ക്കാരില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് ഇവര്‍ സ്വന്തമായി വീട് നിര്‍മിച്ചത്. സോഷ്യല്‍ മീഡിയയിലെ വീഡിയോ വൈറലായതിനുശേഷം വില്പന വര്‍ദ്ധിച്ചതായി ബീഫാത്തിമ പറയുന്നു. ദിവസേന പത്ത് കുപ്പിയോളം വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. കാല്‍ കിലോ അച്ചാറിന് 60 രൂപയും അര കിലോയ്ക്ക് 120 രൂപയും കിലോയ്ക്ക് 230 രൂപയുമാണ് വില. മാങ്ങയ്ക്ക് പുറമെ കാരറ്റ്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുമുണ്ട്. ബദറുദ്ദീന്റെ സഹോദരി ആയിഷാത്ത് ശബ്‌നയാണ് ബദറുദ്ദീന്‍ പിക്കിള്‍സിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. അമ്മാവനായ റഷീദും സഹായത്തിനുണ്ട്. അച്ചാര്‍ വില്പനയ്ക്ക് പുറമെ ചെറിയ പ്രമോഷനുകളും ബദറുദ്ദീന്‍ ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























