ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... . ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടക്കും

അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ക്രിസ്തീയ സമൂഹം... ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ 2-ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വ്യാഴാഴ്ച തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും.
വ്യാഴാഴ്ച വൈകുന്നേരം തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. രാത്രി 8 മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധന.
പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, വൈകീട്ട് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തുടർന്ന് തിരുസ്വരൂപ വണക്കം എന്നിവയാണ് ദുഃഖവെള്ളിയുടെ ചടങ്ങുകൾ.
ശനിയാഴ്ച പെഹസാ ജാഗരം, പുത്തൻതിരിയും വെള്ളവും ആശിർവദിക്കൽ എന്നിവയുണ്ടാകും. ഞായറാഴ്ച പുലർച്ചെ ഈസ്റ്റർ ശുശ്രൂഷകളും ദിവ്യബലിയും ഉണ്ടാകും. പാളയം സെയ്ന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും പട്ടം സെയ്ന്റ് മേരീസ് മേജർ കത്തീഡ്രലിൽ ശുശ്രൂഷയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കാർമികത്വം വഹിക്കുന്നതാണ്.
പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോൺ തെക്കേക്കര കാർമികനാകും. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കാർമികത്വം വഹിക്കും. വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം, പാളയം സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിലും പീഡാനുഭവ ശുശ്രൂഷകൾ നടക്കും.
അതേസമയം കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ നഗരത്തിൽ വിവിധ കത്തോലിക്കാ സഭകൾ കുരിശുംപേറി സംയുക്തമായി കുരിശിന്റെ വഴി നടത്തും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ പാളയം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായി ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കുക.
"https://www.facebook.com/Malayalivartha



























