കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നു. സ്റ്റെയിൻസ് ട്രേഡിങ് കമ്പനിയെന്ന സ്ഥാപനത്തിൽ ഞായർ പുലർച്ചെ 12.45നും രണ്ടിനും ഇടയിലായിരുന്നു മോഷണം നടന്നത്. പിറകുവശത്തെ ഷട്ടർ കമ്പിപ്പാരകൊണ്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ബില്ലിങ് ക്യാഷ് ഡ്രോയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപയുമാണ് കവർന്നത്. രാവിലെ പിറകിലെത്തി പരിശോധിക്കുമ്പോഴാണ് മോഷണ വിവരം സുരക്ഷാ ജീവനക്കാരനറിഞ്ഞത്. കടയിലെ സിസിടിവിയും സംഘം നശിപ്പിച്ചു. കാമറകൾ പരിശോധിച്ചതിൽ നിന്ന് പിപിഇ കിറ്റ് പോലുള്ള വസ്ത്രം ധരിച്ച നിലയിൽ സംഘത്തെ കണ്ടെങ്കിലും ഇവരെക്കുറിച്ച് മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.
മലഞ്ചരക്കും മറ്റും വ്യാപാരം നടത്തുന്ന സ്ഥാപനമാണിത്. കച്ചവടത്തിലൂടെ ലഭിക്കുന്ന തുക അതത് ദിവസം ബാങ്കിലടയ്ക്കുന്നതാണ് പതിവ്. എന്നാൽ, ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബാങ്ക് അവധിയായതിനാൽ തുക സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയാണ് സംഘം മോഷണം നടത്തിയതെന്ന് സൂചന.
https://www.facebook.com/Malayalivartha

























