സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി.... ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തും

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് ഓർഡിനറിയിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കമുള്ളത്.
ദീർഘദൂര സർവീസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും സൗജന്യ നിരക്ക് ഏർപ്പെടുത്തിയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കെഎസ്ആർടിസി നേരിടേണ്ടി വരുമെന്ന് സമിതി ചൂണ്ടിക്കാട്ടി .
പദ്ധതി യാഥാർത്ഥ്യമായാൽ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണമായും കെഎസ്ആർടിസിക്ക് മുൻകൂറായി നൽകും. ഇതിനായി വലിയൊരു തുക കണ്ടെത്തേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ ഇതിനായി ചെലവ് കണ്ടെത്തണം. കോർപ്പറേഷനിലെ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നിലവിൽ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. കൊവിഡ് മഹാമാരിക്ക് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ അത് 25 ലക്ഷത്തിന് താഴെയായി ചുരുങ്ങി. സൗജന്യ യാത്ര ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷയുള്ളത്. ഈ മാസം 15ന് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ .
ഔദ്യോഗിക പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും. തുടക്കത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം ഏർപ്പെടുത്തുന്ന പദ്ധതി, ഭാവിയിൽ വിജയകരമെന്ന് കണ്ടാൽ മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























