പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.
പദവി നൽകാനാകില്ലെന്ന സിപിഎമ്മിന്റെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് സിപിഐ അംഗങ്ങളുടെ പൊതുവായ അഭിപ്രായം. ആവശ്യത്തിൽ നിന്ന് ഇപ്പോൾ പിന്നോട്ട് പോയാൽ അത് പൂർണമായ കീഴടങ്ങലാകുമെന്നും, അതിനാൽ ശക്തമായ സമ്മർദ്ദം തുടരണമെന്നുമാണ് പാർട്ടിയിലുയരുന്ന വികാരം. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ.
പദവി ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് ചുമതലകൾ ഏറ്റെടുക്കേണ്ടതില്ലെന്നും, സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കേണ്ടെന്നുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ സംസ്ഥാന നേതൃയോഗത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തി തുടർനടപടികൾ തീരുമാനിക്കും.
നിയമസഭയിൽ ആകെ 35 എംഎൽഎമാർ മാത്രമുള്ള (സിപിഎം 26, സിപിഐ 8, ആർജെഡി 1) നിലവിലെ പ്രതിപക്ഷ നിരയിൽ സിപിഐയ്ക്ക് മാന്യമായ പദവി ലഭിച്ചേ തീരൂയെന്നാണ് അംഗങ്ങളുടെ നിലപാടുള്ളൂ.
"
https://www.facebook.com/Malayalivartha























