പെൻഷൻ വാങ്ങാനാവാതെ നിന്റെ കാക്കിയഴിപ്പിക്കും’ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ ജാമ്യമില്ല..!! കുറ്റബോധവുമില്ല…, കീഴടങ്ങലുമില്ല ; കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചും സോഷ്യൽ മീഡിയ പോസ്റ്റ്...

കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയും കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചുമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.
'ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി ഭീഷണിപ്പെടുത്തി ഗര്‍ഭം കലക്കിക്കുന്ന, നാടുനീളെ പെണ്ണുപിടിച്ച് നടക്കുന്ന സ്ഥിരം ലൈംഗിക കുറ്റവാളി മാങ്കൂട്ടത്തിനൊക്കെ ജാമ്യം കിട്ടും... ഒരു പോലീസ് ദ്രോഹിയോട് 'പെന്‍ഷന്‍ വാങ്ങാനാവാതെ നിന്റെ കാക്കിയഴിപ്പിക്കും' എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ ജാമ്യമില്ല; കുറ്റബോധവുമില്ല..., കീഴടങ്ങലുമില്ല....' എന്നായിരുന്നു ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ഇതിന് പിന്നാലെ 'നിന്നെ കൊണ്ട് പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക്' എന്ന് സി.ഐയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നണ്ട്.
കോതമംഗലം സി.ഐയെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലാണ് നിലവിൽ അര്‍ജുന്‍ ആയങ്കി . കഴിഞ്ഞ ദിവസം ഇതിന്റെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് രണ്ട് ദിവസം മുമ്പാണ്. ആയങ്കിക്കെതിരായ കേസ് കേവലം ഭീഷണിപ്പെടുത്തല്‍ എന്നതിലുപരി തികച്ചും ഗൗരവതരമാണെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യാപേക്ഷ നിരാകരിച്ചത്. ഇതിന് പിന്നാലെയാണ് കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി ആയങ്കി രംഗത്തെത്തിയത്.
നേരത്തെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ മെയ് മാസത്തില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പുന്നേക്കാടുള്ള റിസോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കോതമംഗലം പോലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. പ്രശസ്ത ക്രിമിനല്‍ മരട് അനീഷിന്റെ കൂട്ടാളികളും അന്ന് കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് സംഘം അന്ന് പിടിച്ചെടുത്തിരുന്നു.
ഈ കേസില്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി കോതമംഗലം സി.ഐക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതികാര ഭീഷണിയുമായി രംഗത്തെത്തിയത്. കോതമംഗലം സി.ഐ. പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്. സര്‍വീസില്‍ നിന്ന് സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സി.ഐയെ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പ്രധാന പോസ്റ്റ്. 'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണി കുറിപ്പ് ആരംഭിച്ചിരുന്നത്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് പോലീസ് തങ്ങള്‍ക്കെതിരെ ഇത്തരമൊരു കള്ളക്കേസെടുത്ത് നടപടി സ്വീകരിച്ചതെന്നാണ് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. പോലീസ് നടപ്പിലാക്കിയ ഈ പ്രതികാര നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും, തങ്ങള്‍ ഇത്രയും പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച ഉദ്യോഗസ്ഥനെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്നാണ് സി.ഐയുടെ പരാതിയില്‍ പോലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തതും, മുന്‍കൂര്‍ ജാമ്യം തേടി ആയങ്കി ഹൈക്കോടതിയെ സമീപിച്ചതും. ഹൈക്കോടതി ജാമ്യം തള്ളിയതോടെ ഒളിവിലുള്ള ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























