ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂർണ്ണമായും 13,108 ചതുരശ്ര കിലോമീറ്റർ ESA പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിർദ്ദേശിക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത്, ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണ്ണമായും ESA പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ഇതേ തുടർന്ന് രൂപീകൃതമായ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിൽ നടത്തിയ പഠനത്തിനു ശേഷം കേരളം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിച്ചിരുന്നു. തുടർന്ന് 2014 മാർച്ച് 10-ന് 733 (E) വകുപ്പ് പ്രകാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനിൽ കേരളത്തിലെ ESA 13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് കുറച്ച് 9,993.7 ചതുരശ്ര കിലോമീറ്ററായി പ്രസിദ്ധീകരിക്കുകയും, ആയതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമായും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശമായും ഉൾപ്പെടുത്തുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ESAയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിന് കേരളം നടത്തിയ പഠനങ്ങളും നിർദ്ദേശങ്ങളും പ്രസ്തുത നോട്ടിഫിക്കേഷനിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ച കരട് നോട്ടിഫിക്കേഷനുകളിലും അഞ്ച് നോട്ടിഫിക്കേഷനുകളിലും ഇതേ നിർദ്ദേശം തന്നെയാണ് കേന്ദ്രം ആവർത്തിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനിടയിൽ 123 വില്ലേജുകളിൽ ഉൾപ്പെട്ട ചില വില്ലേജുകൾ വിഭജിക്കപ്പെട്ടതിനെ തുടർന്ന് വില്ലേജുകളുടെ എണ്ണം 131 ആയി ഉയർന്നിരുന്നുവെങ്കിലും 9,993.7 ചതുരശ്ര കിലോമീറ്റർ എന്ന വിസ്തീർണത്തിൽ മാറ്റം വരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























