പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി

ആഭ്യന്തരമന്ത്രി വിദേശത്ത് പോയ തക്കത്തിൽ ശബരിമല സ്വർണകൊള്ള അട്ടിമറിച്ച് സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമം. അപ്രഖ്യാപിത കറണ്ട് കട്ടുണ്ടാക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ പോലെയാണ് സംസ്ഥാന പോലീസിലെ ഒരു വിഭാഗം ഇക്കാര്യത്തിൽ പെരുമാറിയതെന്ന് വ്യക്തമാണ്. ഹൈക്കോടതി മാറ്റരുതെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുനിന്ന് നീക്കുമ്പോൾ ഹൈക്കോടതി അത് ഗൗരവമായി എടുക്കുമെന്ന് അറിയാത്ത ആളല്ല സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ.
എന്നാൽ മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ താലിയറ്റാൽ മതിയെന്ന് നിലപാടുള്ള ഉദ്യോഗസ്ഥർ ഒരു സർക്കാരിനെ അറിഞ്ഞുകൊണ്ട് കുഴപ്പത്തിലാക്കുന്നു. നാളെ ഹൈക്കോടതി സതീശൻ സർക്കാരിനെ മുൾമുനയിൽ നടത്തുമ്പോൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വാ പൊളിച്ചിരിക്കാൻ മാത്രമാണ് യോഗം ലഭിക്കുക. കശുവണ്ടി കോർപ്പറേഷൻ കേസിൽ ഐ എൻ റ്റി യു സി നേതാവ് ചന്ദ്രശേഖരനോട് സർക്കാർ മമതയോടെ പെരുമാറിയപ്പോൾ ചൂരലെടുത്ത ഹൈക്കോടതി ജഡ്ജിയാണ് ശബരിമല കേസും പരിഗണിക്കുന്നത്. പിന്നെയുണ്ടാകുന്ന പുകിലുകൾ പറയേണ്ടതില്ല.
ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള കേസുകൾ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നീക്കം. നിലവിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർക്ക് പകരം പുതിയ ആറംഗ സംഘത്തെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇവരുടെ കാലാവധി അവസാനിക്കുംമുൻപേ വിജിലൻസ് ഡയറക്ടർക്ക് ഡി.ജി.പി. പുതിയ ആളുകളുടെ ചുരുക്കപ്പട്ടിക കൈമാറി.
ശബരിമലയിലെ സ്വർണക്കൊള്ള, നെയ്യഭിഷേകത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ പുറത്തുകൊണ്ടുവന്നത് എസ്.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ്. ഒരു എസ്.പി, മൂന്ന് എസ്.ഐമാർ, മൂന്ന് സി.പി.ഒമാർ എന്നിവരടങ്ങുന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം.
ഈ ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാർ തലത്തിൽ മുൻപും നീക്കം നടന്നിരുന്നെങ്കിലും ഹൈക്കോടതി അത് അനുവദിച്ചിരുന്നില്ല. നിലവിലെ വിജിലൻസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ കാലാവധി 2027 ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും ഒഴിവുള്ള ഒരു എസ്.ഐ തസ്തികയിലേക്ക് മാത്രം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അനുയോജ്യനായ ഉദ്യോഗസ്ഥനെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.എന്നിട്ടാണ് സർക്കാരിന് പണി കൊടുത്തത്.
എന്നാൽ, ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ സെപ്റ്റംബർ എട്ടാംതീയതി സംസ്ഥാന പോലീസ് മേധാവി പുതിയൊരു ഉത്തരവിറക്കി. ശബരിമല സന്നിധാനത്തെ ദേവസ്വം വിജിലൻസ് വിഭാഗത്തിലേക്ക് മൂന്ന് എസ്.ഐമാരുടെയും മൂന്ന് സി.പി.ഓമാരുടെയും ഒഴിവുകളുണ്ടെന്ന് കാണിച്ച് അപേക്ഷ ക്ഷണിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി സർക്കുലർ അയക്കുകയായിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 എന്നാണ് നിശ്ചയിച്ചിരുന്നത്.
ഈ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ, സെപ്റ്റംബർ 11-ന് പോലീസ് ആസ്ഥാനത്തുനിന്ന് വീണ്ടും മറ്റൊരു ഉത്തരവ് പുറത്തിറങ്ങി. അപേക്ഷ കഴിയുന്നതിന് മുൻപേ പുതിയ ആറംഗ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വിജിലൻസ് ക്ലിയറൻസിനായി വിജിലൻസ് ഡയറക്ടർക്ക് കൈമാറി. എസ്.ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള, സി.പി.ഓമാരായ ശ്യാം മോഹൻ എം., രതീഷ് ആർ., വിനു ബി.എസ് എന്നിവരുൾപ്പെട്ട പട്ടികയാണ് വിജിലൻസ് ക്ലിയറൻസിനായി ഡിജിപി കൈമാറിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞ്ഞെട്ടിക്കുന്നതായിരുന്നു.
നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണും വലിയ ഗൂഢാലോചനയാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടിൽ പറഞ്ഞത്. 1998 ലാണ് വിജയ് മല്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞത്. ശ്രീ കോവിലിലെ മേൽക്കൂരയിൽ മാത്രമല്ല ശില്പങ്ങളിലും വാതിൽ പടിയിലും വാതിലിലും സ്വർണ്ണം പതിഞ്ഞതായി ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. 1998 ലെ രേഖകൾ പ്രകാരം ദ്വാരപാലക ശില്പങ്ങളിലും അതിൻറെ തെക്കുവടക്ക് മൂലകളിലും ഘടിച്ചിരിക്കുന്ന ചെമ്പു തകിടുകളിലുമായി ഏകദേശം 2064 ഗ്രാം, അതായത് 250 പവൻ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഇത് ഏകദേശം ഒന്നര കിലോയ്ക്ക് അടുത്ത് വരും. സ്വിറ്റ്സർലൻഡിൽ നിന്നും കൊണ്ടുവന്ന 24 കാരറ്റ് തങ്ക ബിസ്ക്കറ്റ് ഉപയോഗിച്ചാണ് തൊഴിലാളികൾ സ്വർണ്ണപ്പണികൾ നടത്തിയതെന്ന് 1998 മുതൽ 2000 വരെ ശബരിമലയിൽ അസിസ്റ്റൻറ് എൻജിനീയർ ആയിരുന്ന ബി കേശവദാസ് നൽകിയ മൊഴിയിൽ പറയുന്നു. തോലുകൊണ്ടുള്ള ബുക്കിന്റെ പേജിൽ വച്ച് ദിവസങ്ങളോളം അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കിയാണ് സ്വർണ പൂശിയത്. ദ്വാരപാലക ശില്പങ്ങൾ, ശ്രീകോവിലിന്റെ സോപാനം, കൈവരി, ഘനദ്വാരം എന്നിവയെല്ലാം സ്വർണ്ണം പൊതിഞ്ഞു. ഇതിനെല്ലാം മഹസർ തയ്യാറാക്കിയിരുന്നു. ദ്വാരബാലക ശില്പങ്ങളിലും ശ്രീകോവിലിന്റെ കഥകളിലും 16 മുതൽ 17 വരെ സ്വർണ പാളികൾ പതിപ്പിച്ചിരുന്നു എന്ന് ജോലി ചെയ്ത തിരുപ്പതി സ്വദേശികളായ തൊഴിലാളികൾ മൊഴി നൽകി. മുൻഭാഗത്ത് കൂടുതൽ ശോഭ ലഭിക്കുന്നതിനായി കൂടുതൽ സ്വർണം ഉപയോഗിച്ചു. ശ്രീകോവിലിനെ മേൽക്കൂരയിൽ 7 പാളികൾ ഉപയോഗിച്ചപ്പോൾ ദ്വാരബാലക ശിൽപ്പങ്ങളിൽ ഇതിന്റെ ഇരട്ടിയിലധികം പാളികൾ ഉപയോഗിച്ചിരുന്നതായി വ്യക്തമാക്കുന്നു. വിജയ് മല്യ സ്വർണം പൊതിഞ്ഞ ഒന്നരക്കിലോളം ഉണ്ടായിരുന്ന സ്വർണപാളി 2019 ൽ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശാൻ കൊണ്ടുപോകുമ്പോൾ അതിൻറെ അളവ് 394.90 ഗ്രാം മാത്രമായി ചുരുങ്ങി. യഥാർത്ഥ തങ്കപ്പാളി അല്ല 2019 ൽ സ്വർണം പൂശാൻ എത്തിച്ചത് എന്നുള്ളത് ഇതിലൂടെ വ്യക്തമാണ്. യഥാർത്ഥ തങ്കപ്പാളി എവിടെപ്പോയി ആർക്ക് വിറ്റു ആരാണ് വാങ്ങിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. 2019 ൽ ദ്വാരപാലക ശില്പത്തിലെ തങ്കം പൊതിഞ്ഞ ചെമ്പ് തകിടുകൾ അശ്രദ്ധമായും നിരത്തരവാദപരമായും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം പൂശാൻ കൊടുത്തുവിട്ട ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി ദേവസ്വം വിജിലൻസ് വ്യക്തമാക്കുന്നു.
മുരാരി ബാബു, സുധീഷ് കുമാർ, എസ്. ജയശ്രീ, കെ. സുനിൽകുമാർ, എസ്. ശ്രീകുമാർ, കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പ് തകിടുകൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും, 2019-ൽ വെറും ചെമ്പ് തകിടുകൾ എന്ന് എഴുതി, വസ്തുതാവിരുദ്ധമായ ശുപാർശ ദേവസ്വം ബോർഡിലേക്ക് നൽകി. 2024-ലും ദ്വാരപാലക ശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് വീണ്ടും നിയമവിരുദ്ധമായ ശുപാർശ നൽകി ബോർഡിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മഹസർ എഴുതിയ സമയം സ്ഥലത്തില്ലാതിരുന്നവരുടെ പേര് ഉൾപ്പെടുത്തി ശില്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തുവിട്ടതായി ഡി. സുരേഷ് കുമാറിനെതിരെ റിപ്പോർട്ടിൽ ആരോപിക്കുന്നു. ബോർഡ് മിനിറ്റ്‌സിൽ എഴുതിയിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുതകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവ് നൽകിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയാണ്.
സ്വർണം പൊതിഞ്ഞ തകിടുകളാണ് ദ്വാരപാലക ശിൽപ്പങ്ങളിൽ എന്ന് അറിയാമായിരുന്നിട്ടും, വെറും ചെമ്പ് തകിടുകൾ എന്ന് എഴുതി തയ്യാറാക്കിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ട് തകിടുകൾ സ്പോൺസർക്ക് കൊടുത്തുവിടാൻ ഇടയാക്കിയെന്ന് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന കെ. സുനിൽകുമാിനെതിരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന എസ്. ശ്രീകുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
2019-ൽ ലോഹപാളികൾ സ്പോൺസർക്ക് ഇളക്കി കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേൽനോട്ടം വഹിക്കാതിരിക്കുകയും തിരുവാഭരണം കമ്മീഷണർ ഓഫീസ് സ്മിത്തിനെയോ മറ്റാരെയോ നിയോഗിക്കാതിരിക്കുകയും ചെയ്ത് ചുമതലയിൽ വീഴ്ച വരുത്തിയ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനെതിരെയും വിജിലൻസ് ഗുരുതര വീഴ്ച ചൂണ്ടിക്കാണിക്കുന്നു.
2019 ഓഗസ്റ്റ് 29-ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിയ മുൻ തിരുവാഭരണ കമ്മീഷണർ ആർ.ജി. രാധാകൃഷ്ണൻ അവിടെ കണ്ടത് ചെമ്പുപാളികൾ മാത്രമാണെന്നും തങ്കത്തിന്റെ അംശം കണ്ടില്ലെന്നും സംശയം പ്രകടിപ്പിച്ചെങ്കിലും ലോഹപാളികളുടെ തൂക്കമെടുക്കുന്ന സമയം മുൻ മഹസറുമായി ഒത്തു നോക്കിയില്ലെന്ന് വിജിലൻസ് കുറ്റപ്പെടുത്തി.
സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സിന്‍റെ നിര്‍ണായക കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോർട്ട്.
പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് ഇത്തരം ഒരു റിപ്പോർട്ട് ദേവസ്വം വിജിലൻസ് നൽകിയത്. എന്നിട്ടും അന്ന് ഉദ്യോഗസ്ഥരെ മാറ്റാൻ പിണറായി തയ്യാറായില്ല. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടാണ് യഥാർത്ഥത്തിൽ സ്വർണ കവർച്ച പുറത്തുകൊണ്ടുവന്നത്. വിജിലൻസ് റിപ്പോർട്ടാണ് ഹൈക്കോടതിക്കും സഹായകരമായത്.
വിവാദത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്‍റെയും സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും വാദങ്ങൾ തള്ളിയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുമ്പോൾ ചെമ്പായിരുന്നുവെന്നാണ് ദേവസ്വം രേഖകളിൽ പറയുന്നത്. ഇതിൽ പിടിച്ചായിരുന്നു പോറ്റിയുടെ ഇതുവരെയുള്ള പ്രതിരോധം. എന്നാൽ, യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശില്പങ്ങളിൽ മാത്രം ഒന്നര കിലോ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശ്രീകോവിലിൽ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വർണവും പൊതിഞ്ഞു. എട്ട് പാളികളിൽ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്‍റെ എല്ലാ പാളികളും 2019ൽ പോറ്റിക്ക് കൈമാറി. ഇതെല്ലാം സ്വർണ്ണമായിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ പോറ്റി തിരിച്ചെത്തിച്ചപ്പോൾ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വർണ്ണം മാത്രമാണ്. വശത്ത പാളികളിലെ സ്വർണത്തിന്‍റെ കണക്കിൽ ഇനിയും വ്യക്തത വരണം. ഇത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണ്ണം കളവ് പോയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ഇതെല്ലാം പുറത്തെത്തിച്ച ടീമിനെയാണ് ഇപ്പോൾ മാറ്റിയത്.
മന്ത്രിയും സർക്കാരും അറിയാതെ നടക്കുന്ന ഇത്തരം തിരിമറികൾ തീർച്ചയായും സർക്കാരിനെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.ഇടതുഭക്തരായ ഉദ്യോഗസ്ഥരാണ് ഇത്തരം നടപടികൾക്ക് പിന്നിൽ നിന്ന് വ്യക്തമാണ് അതായത് തരം കിട്ടുമ്പോൾ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു ടീമാണ് മന്ത്രിമാർക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. പവർകട്ടിന്റെ പിന്നിലെ രാഷ്ട്രീയം പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല അട്ടിമറിയും പുറം ലോകം അറിയുന്നത്. ഇക്കാര്യം പുറത്തു വന്നില്ലായിരുന്നെങ്കിൽ ഹൈക്കോടതിയിൽ കൈകൂപ്പി നിൽക്കേണ്ട അവസ്ഥ സർക്കാരിന് വരുമായിരുന്നു. രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുമെന്ന് ഇതിനകം ഉറപ്പായി. പ്രധാനപ്പെട്ട സ്ഥലം മാറ്റങ്ങൾ മന്ത്രിയുടെ ഓഫീസ് അറിഞ്ഞിരിക്കണമെന്ന നിർദ്ദേശം നിലവിലുള്ളപ്പോഴാണ് ഇത്തരം നടപടികൾ സംഭവിക്കുന്നത്. അതും പരമരഹസ്യമായി. പോലീസിൽ നിന്നാണ് ഇക്കാര്യം ചേർത്തത്.
ദ്വാരപാലകശില്‍പങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയതോടെയാണ് ദുരൂഹത ഏറിയത്.
സംശയനിഴലിലായ ഉണ്ണികൃഷ്ണനെയും സഹായി വാസുദേവനെയും ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു.. ഉണ്ണികൃഷ്ണന്റെ സാമ്പത്തിക, ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലായി. തലസ്ഥാനത്ത് അടക്കം വലിയ തോതില്‍ ഉണ്ണികൃഷ്ണന്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരവുംകിട്ടി. . ബ്ലെയ്ഡ് പലിശയ്ക്കു പണം നല്‍കി ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. . 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന ലഭിച്ചത്.
ഇയാൾ പ്രധാന രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുണ്ടാക്കുകയും അവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പവും പൊലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചടങ്ങില്‍ പൊലീസ് ഉന്നതര്‍ക്കൊപ്പവും ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വദേശം കിളിമാനൂരിനു സമീപം പുളിമാത്താണ്. പുളിമാത്ത് ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിതാവിനെ സഹായിച്ചാണ് ഉണ്ണികൃഷ്ണന്‍ ഈ രംഗത്തേക്കു വന്നത്. തുടര്‍ന്ന് മറ്റു ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചു. പോറ്റിയുടെ തനിനിറം ആദ്യമായി കേരള സമൂഹത്തിന് മുന്നിലെത്തിച്ചതും ദേവസ്വം വിജിലൻസാണ്. അവർക്കാണ് ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























