വിവാദ സ്വാമി സന്തോഷ് മാധവന്‍ സ്വന്തം ബിസിനസ്സുമായി ബെംഗലുരുവില്‍ തിരക്കിലാണ്: ജയിലില്‍ നിന്നിറങ്ങിയ ആളെക്കുറിച്ച് വാര്‍ത്ത നല്‍കി മാധ്യമങ്ങളും

സകല ശിക്ഷയും പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബറില്‍ ജയില്‍ വിട്ട സന്തോഷ് മാധവനെ ജയിലില്‍ തിരഞ്ഞാല്‍ കാണാന്‍ പറ്റുമോ. പിന്നെന്തിനാണ് പുട്ടിന് പീര പോലെ ഇടക്കിടക്ക് ഇദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. അത്രക്കും വിവാദ പരിവേഷമായിരുന്നു സ്വാമിക്കെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞതോടെ ആളാകെ മാറിയെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷിക്കപ്പെട്ട കേസുകളിലെല്ലാം ശിക്ഷ അനുഭവിച്ചാണ് സ്വാമി പുറത്തിറങ്ങിയത്.
തടവില്‍ കഴിയുമ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് എന്നും ലഭിച്ചത് നല്ല പേരായിരുന്നു. ഏറിയ നാളും അദ്ദേഹം ജയില്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കി. തടവുകാര്‍ ഡോക്ടറെ കാണാന്‍ വരുമ്പോള്‍ അവരുടെ വിവരങ്ങള്‍ അവിടത്തെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാല്‍ ഫ്രീ. ആ സമയത്തും സന്തോഷ് മാധവന്‍ ആശുപത്രി കംപ്യൂട്ടറില്‍ ജോലി തുടരുമെന്നും ജീവനക്കാര്‍ പറയുന്നു. ജയിലിനുള്ളില്‍ പ്രശ്‌നമൊന്നും ഉണ്ടാക്കിയുമില്ല. അങ്ങനെ നല്ല പേരുമായി പുറത്തിറങ്ങിയ സന്തോഷ് മാധവന്‍ പഴയ ജ്യോല്‍സ്യമുപേക്ഷിച്ച് ബംഗളുരുവിലേക്ക് മാറുകയായിരുന്നു. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ശിക്ഷാ ഇളവിന് സന്തോഷ് മാധവന്‍ അര്‍ഹനായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് കാലത്ത് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമിച്ചത് വിവാദമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിലയിരുത്തലുണ്ട്.
സ്വയം സന്യാസപരിവേഷം ചാര്‍ത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്റെ അറസ്റ്റ് ആള്‍ ദൈവങ്ങള്‍ക്കെതിരായ പ്രതിഷേധമായി മാറി. സെറാഫിന്‍ എഡ്വിന്‍ധ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരില്‍ ഇന്റപോള്‍ ജാഗ്രത നിര്‍ദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നല്‍കി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരില്‍ കേസുവന്നു. ഇതില്‍ ഒരു കേസില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കൊച്ചി ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായ മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് സന്തോഷ് മാധവന് കൂടുതല്‍ വിനയായത്. ഇതില്‍ പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളും പ്രതിഭാഗത്തേക്കു കൂറുമാറിയ കേസിന്റെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ കേസില്‍ പീഡനദൃശ്യങ്ങള്‍ പരിശോധിച്ചു സന്തോഷ് മാധവന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി എട്ടുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. പീഡനത്തിനിരയായവരും രക്ഷകര്‍ത്താക്കളും കൂറുമാറിയ കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. കേസിലെ ഇരകളും പ്രധാന സാക്ഷികളും വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ സ്വയം കണ്ടതിലൂടെ വിചാരണക്കോടതി ജഡ്ജി കേസിലെ സാക്ഷിക്ക് തുല്യമായ നിലയില്‍ എത്തിയെന്നും കാസറ്റ് ദൃശ്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി.
2006 ജനുവരിയിലായിരുന്നു കേസുകള്‍ക്ക് ആസ്പദമായ സംഭവം.
https://www.facebook.com/Malayalivartha

























