സെൻകുമാർ കേസിൽ സർക്കാരിന് വൻ തിരിച്ചടി; സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി; സർക്കാരിന് 25000 രൂപ പിഴയിട്ട് കോടതി

സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കോടതി വിധി നടപ്പാക്കിയിട്ടില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസും അയച്ചു.
കോടതി ചെലവായി 25,000 രൂപ സര്‍ക്കാര്‍ അടക്കണം. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍ നിയമിക്കണമെന്ന ഏപ്രില്‍ 24ാം തീയതിയിലെ ഉത്തരവ് ഇതുവരെയും നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ഒന്നാം എതിര്‍കക്ഷിയാക്കിയാണ് സെന്‍കുമാരിന്റെ കോടതി അലക്ഷ്യ ഹര്‍ജി.
തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണക്കാരിയായ നളിനി നെറ്റോ നിയമനം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. 2015 മെയ് 22 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സെന്‍കുമാറിനെ ഡിജിപി യും പോലീസ് ഹെഡ്ഡുമായാണ് നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തത അപേക്ഷ.
https://www.facebook.com/Malayalivartha























