"ഇനി ആഗ്രഹിക്കുമ്പോഴൊക്കെ ശ്രീപത്മനാഭനെ ദര്‍ശിക്കാം"; ഗാനഗന്ധര്‍വ്വനായി പത്മനാഭസ്വാമി "ഗോപുരവാതിലുകൾ" തുറക്കുന്നു

'ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പാടും' എന്ന മോഹം ഇനിയുമകലെയാണെങ്കിലും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ 'ഗോപുരവാതിലുകള്‍' തുറക്കുന്നു. ഗോപകുമാരനും പത്മനാഭനും സാക്ഷാല്‍ വിഷ്‌ണുതന്നെയെന്ന നിര്‍വൃതി ഈ ഭക്‌തനു സ്വന്തം. ഹിന്ദു മതവിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം മതിലകം ഓഫീസില്‍ ലഭിച്ചതോടെയാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലാത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ യേശുദാസിനു പ്രവേശനമൊരുങ്ങുന്നത്. അമേരിക്കയില്‍നിന്ന് അയച്ച സത്യവാങ്‌മൂലത്തിനു നാളെ ചേരുന്ന ക്ഷേത്രഭരണസമിതി അംഗീകാരം നല്‍കിയേക്കും.
ക്ഷേത്രസൂക്ഷിപ്പുകാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ, യശഃശരീനായ സ്വാതിതിരുനാള്‍ മഹാരാജാവ് രചിച്ച 'പത്മനാഭശതകം' ആലപിക്കാനായി ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിനു പ്രത്യേക വേദിയൊരുക്കും.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന യേശുദാസിന്റെ ദീര്‍ഘകാലസ്വപ്‌നമാണു യാഥാര്‍ഥ്യമാകുന്നത്.
ശബരിമലയിലും മൂകാംബികയിലും പതിവായി ദര്‍ശനം നടത്തുന്ന അദ്ദേഹത്തിന് ഇനി ആഗ്രഹിക്കുമ്പോഴൊക്കെ ശ്രീപത്മനാഭനെയും ദര്‍ശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു ഭക്‌തരാണു ഹിന്ദുമതത്തില്‍ വിശ്വാസം രേഖപ്പെടുത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. നാളെ ചേരുന്ന ക്ഷേത്രഭരണസമിതി യോഗത്തില്‍ സമിതി അധ്യക്ഷന്‍ ജില്ലാ ജഡ്‌ജി കെ. ഹരിപാല്‍, അംഗം എസ്. വിജയകുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍, ക്ഷേത്രം തന്ത്രി എന്നിവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























