കായൽ കൈയേറ്റം: ജയസൂര്യയെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു

എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂർക്കായലിൽ നടൻ ജയസൂര്യ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കായൽ തീരത്തെ നിർമാണ പ്രവർത്തനത്തിൽ തീരദേശനിയമവും കെട്ടിടനിർമാണ ചട്ടവും ലംഘിച്ചെന്ന കണ്ടെത്തലോടെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതോടെ കേസിൽ ജയസൂര്യ പ്രതിയാകും. നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയ കോർപറേഷൻ ഉദ്യോഗസ്ഥരെയും വിജിലൻസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് സംഘം രണ്ടു ദിവസം മുന്പാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു മാസത്തിനകം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് കോടതി പിന്നീട് പരിശോധിക്കും.
കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറന്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. 3.7 സെന്റ് സ്ഥലമാണ് ഇത്തരത്തിൽ നടൻ കൈയേറിയത്. സംഭവത്തിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























