ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു; മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാൻ പാർട്ടി ആലോചിക്കുന്നു

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു. മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് പ്രസാദാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ ഫോൺ വിളിയായിരുന്നു ഇത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥ തലത്തിൽ വരെ മാറ്റങ്ങളുണ്ടായി.
ജയിലുകൾ സർക്കാരിന്റെ കനത്ത നിരീക്ഷണത്തിലായി. തുടർന്ന് സി പി എമ്മിൽ നിന്നു തന്നെ പ്രസാദിന് ഭീഷണിയുണ്ടായി. അതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ഏഷ്യാനെറ്റ് സ്ഥലം മാറ്റി. തിരുവനന്തപുരത്തെത്തിയിട്ടും സി പി എം ഭീഷണി തുടർന്നു. ഇതിനിടയിൽ പ്രസാദിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴയിലെത്തിയപ്പോഴാണ് പ്രസാദ് തോമസ് ചാണ്ടിയെ കൈവച്ചത്.
എസ് എഫ് ഐ യുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രസാദ്. ഒരു ഉത്തമ കമ്യൂണിസ്റ്റുകാരൻ. അത് തന്നെയാണ് പ്രസാദിന്റെ പ്രശ്നം. കമ്യൂണിസ്റ്റുകാർ അഴിമതിക്കാരായാൽ പ്രസാദ് സഹിക്കില്ല. തോമസ് ചാണ്ടി കമ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാണ്. അതുകൊണ്ടാണ് പ്രസാദ് അഴിമതിക്കെതിരെ നിലകൊള്ളുന്നത്. അഴിമതിക്കെതിരായ ശബ്ദത്തിൽ നിന്നും പ്രസാദ് പിൻമാറാൻ ഉദ്ദേശിക്കുന്നില്ല.
ഇപ്പോൾ ആലപ്പുഴയിലും പ്രസാദിന് ഭീഷണിയുണ്ടായിരിക്കുന്നു. എന്നിട്ടും പിൻമാറാൻ പ്രസാദ് തയ്യാറല്ല. സി പി എം പ്രസാദിനെ കരിങ്കാലിയാക്കി മാറ്റിയിരിക്കുകയാണ്. ടി.പി. കേസിൽ പാർട്ടി സഖാക്കളെ ബുദ്ധിമുട്ടിലാക്കിയ പ്രസാദിനോട് പാർട്ടി സഹിക്കാൻ തയാറല്ല. പാർട്ടിയെ ബുദ്ധിമുട്ടിക്കുന്നവരെയൊന്നും വെറുതെ വിടാൻ പാർട്ടി തയ്യാറല്ല. അച്ചുതാനന്ദന്റെ കാര്യത്തിൽ സംഭവിച്ചതിന് സമാനമാണ് ഇതും. അച്ചുതാനന്ദൻ ടി പി കേസിൽ പാർട്ടിയെ പിന്നിൽ നിന്നും കുത്തിയിട്ടുണ്ട്.

പ്രസാദിന്റെ ചരിത്രം പാർട്ടി പ്രചരിപ്പിക്കും. പ്രസാദ് മാധ്യമ സിന്റിക്കേറ്റിന്റെ ഭാഗമാണെന്ന് പാർട്ടി വിശ്വസിക്കുന്നു. ഏഷ്യാനെറ്റ് ബി ജെ പി ചാനലാണെന്നും പാർട്ടി വിശ്വസിക്കുന്നു. തോമസ് ചാണ്ടിയുടെ കേസ് സർക്കാരിന്റെ സൽപേര് തകർക്കാൻ പ്രസാദും ചാനലും മനപൂർവമുണ്ടാക്കിയതാണെന്നാണ് പാർട്ടിയുടെ പക്ഷം. ഇത് പരമാവധി പ്രചരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. അങ്ങനെ സാവകാശം തോമസ് ചാണ്ടിയെ രക്ഷപ്പെടുത്തും.
https://www.facebook.com/Malayalivartha






















