ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ടതിൽ ഉണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന അഡ്വക്കേറ്റ് സന്തോഷ്

ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ട അഭിഭാഷകന്‍ സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയുണ്ടായി. മുന്‍പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു അഡ്വക്കേറ്റ് കെസി സന്തോഷ്. ദിലീപിനെ കുറിച്ച് ചില കാര്യങ്ങള്‍ സന്തോഷ് വെളിപ്പെടുത്തുന്നു.
ഡി സിനിമാസ് കയ്യേറ്റ ഭൂമിയാണെന്ന് കാട്ടി പരാതി നല്‍കിയ ആളാണ് അഡ്വ. സന്തോഷ്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ അജ്ഞാതര്‍ സന്തോഷിന്റെ വീട് ആക്രമിച്ചു. ഈ ആക്രമണം ദിലീപ് അറിഞ്ഞ് കൊണ്ടുള്ള പദ്ധതിയാണ് എന്ന് സന്തോഷ് പ്രതികരിച്ചു.
തനിക്ക് നേരെ ഇതിന് മുന്‍പും ഇത്തരത്തില്‍ ആക്രമണശ്രമങ്ങളും ഭീഷണിയും ഉണ്ടായിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു കാര്യം ദിലീപ് ചെയ്യുമോ എന്ന സംശയം സ്വാഭാവികമായും ഉയരാം. എന്നാല്‍ ദിലീപിന് ഇത് ചെയ്യാന്‍ അന്ന് മാത്രമേ സാധിക്കൂ എന്ന് സന്തോഷ് പറയുന്നു.
ജാമ്യം ലഭിച്ച ഉടന്‍ ദിലീപ് ഇത് ചെയ്യുമോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകും എന്നതാണ് അതിന് കാരണം. അത് ദിലീപിന്റെ അതിബുദ്ധിയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പോലൊരൊള്‍ ഉള്‍പ്പെടുമോ എന്ന സംശയം ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. അങ്ങനെ തന്നെ വിശ്വസിക്കുന്നവരും ഇപ്പോഴുമുണ്ട്. ദിലീപിന്റെ വിജയവും അത് തന്നെയാണ്. ദിലീപുമായി 45 വര്‍ഷത്തെ പരിചയമുണ്ട് അഡ്വ. സന്തോഷിന്.
കുട്ടിക്കാലം മുതലേ ദിലീപിനെ അറിയാം. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന് ഉള്‍പ്പെടെ ദിലീപിന് പല കാര്യങ്ങളിലും താന്‍ സഹായം ചെയ്ത് കൊടുത്തിരുന്നു എന്നും സന്തോഷ് പറയുന്നു.
തങ്ങള്‍ അകന്നത് വ്യക്തിപരമായ കാരണത്താലാണ്. പല കാര്യങ്ങളിലും ദിലീപിനോട് യോജിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ സുഹൃദ്ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കാരണം പുറത്ത് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്തോഷ് പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സന്തോഷില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. ദിലീപിന്റെ വ്യക്തിപരമായ പല കാര്യങ്ങളും അറിയാവുന്ന ആള്‍ എന്ന നിലയ്ക്കാണ് മൊഴി എടുത്തത്. അതുമായി ബന്ധപ്പെട്ട ആശങ്കയായിരിക്കാം ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നും സന്തോഷ് പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സന്തോഷിന്റെ ആലുവയിലെ വീടിന് നേര്‍ക്ക് അജ്ഞാതര്‍ ആക്രമണം നടത്തിയത്. വീട്ടിലേക്ക് അക്രമികള്‍ കല്ലും ഗുണ്ടും വലിച്ചെറിയുകയായിരുന്നു. സന്തോഷ് വീട്ടിലുള്ളപ്പോഴാണ് സംഭവം.ഗെയ്റ്റിന് മുന്നിലിട്ട് അക്രമികള്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഓടിച്ചെല്ലുമ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടുവെന്ന് സന്തോഷ് പറയുന്നു. ആക്രമണത്തെക്കുറിച്ച് ആലുവ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.ദിലീപിന്റെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ദേവസ്വം ഭൂമി കയ്യേറി നിര്‍മ്മിച്ചതാണ്. അത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സന്തോഷ് പറയുന്നു. ആ കേസ് ഇപ്പോള്‍ നടക്കുകയാണ്.
ആ ഭൂമിയുടെ ആധാരത്തിന്റെ മുന്‍ കൈവശാവകാശി ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പട്ടയം ലഭിക്കില്ല. മാത്രമല്ല ആ പ്ലോട്ടില്‍ നിന്നും ഹൈവേയ്ക്കായി ഭൂമി എടുത്തപ്പോള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല.മുമ്പ് 5 തവണയായി 32 സെന്റ് ഭൂമി സര്‍ക്കാര്‍ ഭൂമി എന്ന നിലയ്ക്ക് മുതല്‍ക്കൂട്ടുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. ഈ ഭൂമിയാണ് പെട്ടെന്ന് ഒരു നാള്‍ ദിലീപ് സ്വന്തമാക്കിയത്. താന്‍ കേസ് നല്‍കിയതില്‍ ദിലീപിന് അമര്‍ഷമുണ്ടെന്നും അത് പല തരത്തില്‍ പുറത്ത് വന്നിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.
https://www.facebook.com/Malayalivartha
























