അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിന് ജവാന് കിട്ടിയ ശിക്ഷ...

അന്യജാതികാരിയായ യുവതിയെ വിവാഹംചെയ്തതിന് ബി.എസ്.എഫ് ജവാന് വിവാഹ സർട്ടിഫിക്കറ്റ് നിഷേധിച്ചു. സംഭവത്തിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഈ നടപടി തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് , വലിയറത്തല സ്വദേശിയായ ജവാന്റെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചാണ് കഴിഞ്ഞ മേയ് 12ന് ചെല്ലമംഗലം ക്ഷേത്രത്തിൽ ഹൈന്ദവാചാര പ്രകാരം ഇവർ വിവാഹിതരായത്. ജോലി സ്ഥലത്ത് ഭാര്യയുമായി താമസിക്കാൻ ക്വാർട്ടേഴ്സ് അനുവദിച്ചു കിട്ടുന്നതിനാണ് സർട്ടിഫിക്കറ്റിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. വിവാഹം, ജനനം, മരണം എന്നിവയിൽ രജിസ്ട്രാർക്ക് സംശയാതീതമായി ബോധ്യപ്പെട്ടാലേ രജിസ്ട്റേഷൻ അനുവദിക്കൂ എന്നായിരുന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കമ്മിഷന് നൽകിയ വിശദീകരണം.
വിവാഹത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടാത്തതു കാരണമാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നും ഡയറക്ടർ വിശദീകരിച്ചു. പരാതിക്കാരുടെ എസ്.എസ്.എൽ.സി ബുക്കും ആധാറും വിവാഹക്ഷണക്കത്തും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന് മാതാപിതാക്കൾ അപേക്ഷ നൽകിയിരുന്നെന്നും പഞ്ചായത്തിന്റെ റിപ്പോർട്ടിലും പറഞ്ഞു. പരാതിക്കാരനും ഭാര്യയും ഹിന്ദുമത വിശ്വാസികളാണ്. ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹം . ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും വിവാഹം രജിസ്റ്റർ ചെയ്യാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റ് ഉടൻ നൽകാൻ കമ്മിഷൻ ആക്റ്റിംഗ് അദ്ധ്യക്ഷൻ പി.മോഹനദാസ് ഉത്തരവായി.
https://www.facebook.com/Malayalivartha
























