കുടുംബ വഴക്ക് കൈവിട്ടപ്പോള്‍ അച്ഛന്‍ പോക്‌സോ നിയമത്തില്‍ അകത്തായി; കരഞ്ഞ് വിളിച്ച് അമ്മയും മകളും

കൊല്ലത്ത് കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്‍ദിച്ചെന്നുകാട്ടി വീട്ടമ്മ നല്‍കിയ പരാതി മാറി മറിഞ്ഞു. അവസാനം കുടുംബനാഥന്‍ പോക്‌സോ നിയമത്തില്‍പ്പെട്ട് അഴിയെണ്ണുന്നു. പത്താപുരം സ്വദേശിയായ ദളിത് സാമൂഹിക പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നുവെന്നാണ് ഭാര്യയും മകളും പറയുന്നത്.
കഴിഞ്ഞ 29നു രാത്രിയായിരുന്നു സംഭവം. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തടസം പിടിക്കാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കു മര്‍ദനമേറ്റു. തുടര്‍ന്നു വീട്ടമ്മ മകളൊടൊപ്പം രാത്രി 10നു പത്തനാപുരം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിക്കാരിയെ വെളിയില്‍ നിര്‍ത്തി മകളെ മാത്രം വിളിച്ചാണ് എസ്.ഐ. സംസാരിച്ചതെന്നും മാതാവിന്റെ മൊഴിയെടുക്കാതെ ഇരുവരേയും രാത്രി 11നു കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെന്നും ഇരുവരുംപറഞ്ഞു.
അന്ന് അര്‍ധരാത്രി കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തു. എസ്.ഐയുടെ ഭീഷണിയെത്തുടര്‍ന്ന് 30 നു രാവിലെ മകള്‍ അച്ഛനെതിരേ മൊഴി നല്‍കി. ഈ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പിലും പറയിച്ചു. വനിതാ പോലിസും ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മ പറഞ്ഞു. കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞാല്‍ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴി ആവര്‍ത്തിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു.
പത്തനാപുരം സി.ഐ. ചെയര്‍മാനായ എസ്.സിഎസ്.ടി. മോണിറ്ററിങ് കമ്മിറ്റിയംഗം കൂടിയായ ദളിത് പ്രവര്‍ത്തകന്‍ ഈ കമ്മിറ്റികളില്‍ ദളിതരുടെ വിഷയങ്ങളില്‍ പോലീസില്‍നിന്നുണ്ടാകുന്ന നീതി നിഷേധത്തിനെതിരേ പ്രതികരിക്കാറുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണു കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതെന്നാണു പരാതി. എസ്.ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും സിദ്ധനര്‍ സര്‍വീസ് സൊെസെറ്റി സംസ്ഥാന പ്രസിഡന്റ് ഇ.കെ ചെല്ലപ്പന്‍, ഭാരവാഹികളായ വാളകം ശിവപ്രസാദ്,എ.കെ. മനോഹരന്‍ എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























