കേരളത്തില്‍ കുട്ടി ക്വട്ടേഷന്‍ ടീമില്‍ 50 ശതമാനം വര്‍ദ്ധനവ്

സംസ്ഥാനത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധനവ്. കുട്ടികള്‍ ഉള്‍പ്പെട്ട മോഷണം, കൊലപാതക ശ്രമം, വാഹന മോഷണം, മെബൈല്‍ ഫോണ്‍ മോഷണം, ദേഹോപദ്രവം, അടിപിടി, എന്നീ കുറ്റകൃത്യങ്ങളാണ് വര്‍ധിച്ചുവരുന്നത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ 75 ശതമാനവും സാമ്പത്തികമായി മുൻപിൽ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വട്ടച്ചെലവിന് പണം കണ്ടെത്താനാണ് ഇവര്‍ മോഷണത്തെ ആശ്രയിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങുന്ന ഇവരുടെ ക്രിമിനല്‍ ബന്ധം പിന്നീട് ക്വട്ടേഷന്‍ ടീമുകളിലേക്ക് വരെ വ്യാപിക്കുകയാണ് ചെയ്യുന്നത്.
പതിനാറിന് താഴെ പ്രായമുള്ള കുട്ടികളാണ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതില്‍ കൂടുതല്‍. ഇവരെ നല്ല നടപ്പിന് അയക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമുകളിലും സ്‌പെഷ്യല്‍ ഹോമുകളിലും സ്ഥലം തികയാത്തതിനെത്തുടര്‍ത്ത് വീട്ടിലേക്ക് തന്നെ വിടുകയാണ് പതിവ്. സ്‌പെഷ്യല്‍ ഹോമുകളിലും മറ്റും കൗണ്‍സിലിങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഇത്തരം കുട്ടികളുടെ തുടര്‍ ജീവിതം നിരീക്ഷിക്കാന്‍ ഭരണവകുപ്പില്‍ സംവിധാനങ്ങളൊന്നുമില്ലാത്തതും കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാന്‍ കാരണമാകുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികളില്‍ പകുതിയോളം തിരികെ അതേ മേഖലകളിലേക്ക് പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2014ല്‍ 776 കുട്ടികളെയാണ് നല്ല നടപ്പിന് സ്‌പെഷ്യല്‍ ഹോമുകളിലയച്ചിരുന്നത്. 2016ല്‍ ഇത് 1000 വര്‍ധിച്ചു. 2012ല്‍ 826 കുട്ടികളെ ഹീനകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയിരുന്നു. 2016ല്‍ 1575 കുട്ടികളെയാണ് പിടികൂടിയത്. 2013ല്‍ 885, 2014ല്‍ 989, 2015ല്‍ 1237 എന്നിങ്ങനെയാണു കുട്ടികള്‍ പ്രതികളായ കുറ്റകൃത്യങ്ങളുടെ എണ്ണം. അഞ്ചു വര്‍ഷത്തിനിടെ 1048 കുട്ടികളെ നല്ല നടപ്പിനും ശിക്ഷണത്തിനും ശേഷം വീടുകളിലേക്കയച്ചു. 2012 മുതല്‍ 2016വരെ 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കെതിരേ 76കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 1345 കേസുകളാണ് 12 വയസിനും 16 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്തത്. 16 വയസിനും 18 വയസിനും ഇടക്ക് പ്രായമുള്ളവരാണ് കുറ്റവാളികളില്‍ കൂടുതല്‍. 4895 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
2017ലെ കണക്കെടുത്താല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കും. നിസാര കുറ്റങ്ങളില്‍ തുടങ്ങി ക്വട്ടേഷന്‍ സംഘങ്ങളില്‍ എത്തുന്ന കുട്ടികള്‍ പിന്നീട് കൊടും ക്രിമിനലുകളായി മാറുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ പൊലീസിന്റെ കൊടും ക്രിമിനലുകളുടെ പട്ടികയില്‍പ്പെട്ട ഭൂരിഭാഗവും കുട്ടികളായിരുന്നപ്പോള്‍ കുറ്റങ്ങള്‍ ചെയ്യുകയും പിടിക്കപ്പെടുകയും ചെയ്തവരാണ്. ഇത് സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ പൊലീസിന്റെ പക്കലും ലഭ്യമല്ല. പൊലീസ് ക്രിമിനല്‍ റെക്കോര്‍ഡുകളില്‍, ജുവൈനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ ലഭ്യമല്ല. കുട്ടികള്‍ ഉള്‍പ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സൈബര്‍ ഇടങ്ങളിലെ കുട്ടികുറ്റവാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ദ്ധനവുണ്ടെയെന്നാണ് പൊലീസിന്റെ കണക്ക്. 85 ശതമാനം കേസുകളും ശാസനയിലൊതുക്കുമ്പോഴാണ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
സോഷ്യല്‍ മീഡിയയുടെ ബെല്ലും ബ്രേക്കുമില്ലാത്ത ഉപയോഗം കുട്ടികളേയും കൗമാരക്കാരേയും സൈബര്‍ കുറ്റവാളികളാക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളില്‍ ജീവനക്കാരുടെ കുറവ് കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ഐ.സി.പി.എസ്) കേരളത്തില്‍ പ്രാവര്‍ത്തികമായത് തന്നെ 2014ല്‍ ആണ്. എന്നാല്‍, കേസുകളുടെ എണ്ണം വര്‍ധിക്കുന്നതും ജീവനക്കാരുടെ കുറവും കാരണം ഇതു കാര്യക്ഷമമാകുന്നില്ല. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമുകളിലും സ്‌പെഷ്യല്‍ ഹോമുകളില്‍ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിക്കുറ്റവാളികളെ നിരീക്ഷിക്കാനോ സംരക്ഷിക്കാനോ സംവിധാനങ്ങളില്ലാത്തും കുറ്റവാളികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു.
കൗണ്‍സലിങ്ങും ശിക്ഷാ കാലാവധിയും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ തെറ്റായ വഴിയില്‍ തുടരുന്നതു പതിവാണ്. ഇവരെ ഏറ്റെടുക്കാനോ, തൊഴില്‍ നല്‍കാനോ, പുനര്‍ പഠനത്തിനയയ്ക്കാനോ ആരും ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്‍ ഉപജീവനത്തിന് ക്വാട്ടേഷന്‍ ടീമുകളെ ആശ്രയിക്കുകയും മോഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും സാമൂഹ്യനീതി വകുപ്പ് തന്നെ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha























