ഒരു കല്യാണത്തിന്റെ കടബാധ്യത തീർക്കാൻ മറ്റൊരു കല്യാണം; അങ്ങനെ ഏഴു കല്യാണം; എട്ടാമത്തെ കല്യാണത്തിനൊരുങ്ങുമ്പോൾ സംഭവിച്ചത് ഇങ്ങനെ...

ഓരോ കല്യാണത്തിന്റെ കടം തീർക്കുവാനും മറ്റൊരു കല്യാണം കഴിക്കും. അങ്ങനെ ഏഴുപേരെ വിവാഹം ചെയ്തു. ഒടുവിൽ എട്ടാമത്തെയാളെ വിവാഹം ചെയ്യാനൊരുങ്ങുമ്പോൾ യുവാവ് കുടുങ്ങി. ഈ വിവാഹതട്ടിപ്പ് വീരന്‍ കേരളത്തിൽത്തന്നെയാണ്. ഭര്‍ത്താവ് കബളിപ്പിച്ചെന്ന പൂർവഭാര്യയുടെ പരാതിയിലാണ് കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. കരുവാരക്കുണ്ടില്‍ നിന്ന് പിടിയിലായ ഇയാള്‍ക്കെതിരെ പരാതിയുള്ളതിനാല്‍ കാളികാവ് പോലീസിന് കൈമാറി. വിവാഹ സമയത്ത് നല്‍കിയ അന്‍പതിനായിരം രൂപയും വിദേശത്ത് പോകാന്‍ നല്‍കിയ മുപ്പതിനായിരം രൂപയും തിരികെ നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കാളികാവ് സ്വദേശിനി പറഞ്ഞു. എന്നാൽ അയാളുടെ പക്കൽ ചില്ലികാശില്ലായിരുന്നു കൊടുക്കാൻ.
എന്നാല്‍ എണ്‍പതിനായിരമല്ല ഒരു ലക്ഷം നല്‍കാമെന്ന വാഗ്ദാനവുമായി ദല്ലാള്‍ എത്തിയതോടെയാണ് വിവാഹതട്ടിപ്പിന്റെ കൂടുതൽ വിവരണങ്ങൾ പോലീസിന് പിടികിട്ടിയത്. എട്ടാമത്തെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായികഴിഞ്ഞിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് പിടിയിലാകുന്നത്. വിവാഹം നടന്നിരുന്നെങ്കിൽ ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിന് വന്‍തുക ലഭിച്ചേനെ. ആവശ്യപ്പെട്ടതിലേറെ തുക ലഭിച്ചതോടെ കാളികാവ് സ്വദേശിനി പരാതി പിന്‍വലിച്ചു.
ഭർത്താവ് പിടിയിലായതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഭാര്യമാർ പരിചയപ്പെടുന്നതും വിവരങ്ങൾ അറിയുന്നതും. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടായി സാമ്പത്തിക ബാധ്യതയാവുന്നതോടെ മറ്റൊരു കല്യാണം കഴിക്കുകയാണ് ഇയാളുടെ രീതി. തട്ടിപ്പ് പുറത്തായെങ്കിലും പരാതി ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ പോലീസിന് ഒന്നും ചെയ്യാനില്ല. ഭര്‍ത്താവിന്റെ കൂടെ തുടരാനാണ് ആറു ഭാര്യമാരുടേയും തീരുമാനം. ദല്ലാളും ഒന്നിലേറെ വിവാഹം കഴിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























