ദിലീപിന്റെ സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം തൃപ്തികരമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്. ആൾ ഇന്ത്യാ പെർമിറ്റുള്ള സുരക്ഷാ ഏജൻസിയുടെ പ്രതിനിധികൾക്ക് ആയുധങ്ങൾ കൊണ്ടുവരുന്നതിന് പ്രശ്നമില്ല. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിക്കണം.
ദിലീപ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലുവ റൂറൽ എസ്.പി എ.വി.ജോർജ് വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ കേസുകൾ കൊടുത്തവരിൽ നിന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിട്ടില്ലെന്നും നടൻ ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വയം സുരക്ഷ ഏർപ്പെടുത്തുന്നതിനെ കുറിച്ച് തണ്ടർ ഫോഴ്സുമായി ആലോചന നടത്തിയിരുന്നു. അതിനുവേണ്ടിയാണ് സംഘത്തിന്റെ ഉദ്യോഗസ്ഥർ തന്റെ വീട്ടിലെത്തിയത്.
സുരക്ഷ നൽകുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവർ തന്നെ ബോദ്ധ്യപ്പെടുത്തി. സുരക്ഷ ആവശ്യമായി വരുന്നെങ്കിൽ അക്കാര്യം അറിയിക്കാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും ദിലീപ് ആലുവ എസ്.ഐയ്ക്ക് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ തണ്ടർഫോഴ്സിന്റെ മൂന്ന് സായുധ കമാൻഡോകൾ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതായി വിവരമുണ്ട്. ആയുധധാരികളായ ഇവർ 24 മണിക്കൂറും കൂടെയുണ്ടാകും.
ഗോവക്കാരായ മുൻ പട്ടാളക്കാരാണ് കമോൻഡോകൾ. ഒരാൾക്ക് 25,000 രൂപയാണ് മാസ ശമ്പളം. ഭക്ഷണവും താമസസൗകര്യവും ദിലീപ് നൽകും. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന തണ്ടർഫോഴ്സിന്റെ ഉടമ നാവികസേനയിൽ നിന്ന് ലഫ്റ്റനന്റ് കമാൻഡറായി വിരമിച്ച കാസർകോട് സ്വദേശി അനിൽ നായരാണ്.
കോഴിക്കോട് സിറ്റി പൊലീസ് മുൻ കമ്മിഷണർ പി.എ. വത്സൺ ഐ.പി.എസിനാണ് കേരളത്തിന്റെ ചുമതല. ഉപദ്രവിച്ചാൽ പ്രതിരോധിക്കുക, അക്രമികളെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയാണ് കമാൻഡോകളുടെ ദൗത്യം. ഗോവ സർക്കാരിന്റെ ആൾ ഇന്ത്യാ ലൈസൻസുള്ള പിസ്റ്റളാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha























