മഞ്ജുവിനെ ഉപയോഗിച്ച് ദിലീപിനെ പൂട്ടാനുള്ള ആ ശ്രമത്തെ വേദനയോടെ നിരസിച്ച് മഞ്ജു വാര്യർ

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്‌ജു വാര്യര്‍ ഒഴിവായി. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്‌ജു മറുപടി നല്‍കിയതായാണു സൂചന. മഞ്‌ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു.
ഇരുവരുടെയും കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കേസില്‍ പ്രധാന വിവരങ്ങളാണ്. ഈ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ മഞ്‌ജുവിന്റെ മൊഴി അത്യാവശ്യമാണ്. മറ്റു സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനു കഴിഞ്ഞാലും മഞ്‌ജുവിനെ സ്വാധീനിക്കാന്‍ ദിലീപിനു കഴിയില്ലെന്ന വിശ്വാസവും പോലീസിനുണ്ടായിരുന്നു.
രണ്ടുതവണ പോലീസ് മഞ്‌ജുവില്‍നിന്നു വിവരശേഖരണം നടത്തുകയും ചെയ്‌തു. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി മഞ്‌ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍, ഒരുതരത്തിലും കേസിന്റെ ഭാഗമാകേണ്ടതില്ലെന്നാണ് മഞ്‌ജുവിന്റെ തീരുമാനമെന്നറിയുന്നു. അതേസമയം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും. സഹപ്രവര്‍ത്തകയ്‌ക്കു നേരിട്ട ദുരവസ്‌ഥയോടു ശക്‌തമായി പ്രതികരിക്കുകയും അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുകയുമാണു താന്‍ ചെയ്യുന്നതെന്നുമാണ് നടി വ്യക്‌തമാക്കിയത്.
അടുത്ത സുഹൃത്തു കൂടിയായ നടി ആക്രമിക്കപ്പെട്ടതിനുശേഷമാണു മലയാളസിനിമയില്‍ മഞ്‌ജുവിന്റെ നേതൃത്വത്തില്‍ വനിതാസംഘടന നിലവില്‍ വന്നത്. പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച അനീഷ് എന്ന പോലീസുകാരനെ മാപ്പുസാക്ഷിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു മഞ്‌ജുവിന്റെ സാക്ഷിമൊഴിക്കായി വീണ്ടും ആരാഞ്ഞത്. ശക്‌തമായ സാക്ഷിമൊഴികളെയാവും പോലീസ് ആശ്രയിക്കുക. ദിലീപുമായി ഒരുകാലത്തു സഹകരിച്ചു പ്രവര്‍ത്തിക്കുകയും പിന്നീടു തെറ്റിപ്പിരിയുകയും ചെയ്‌ത നിരവധി പേരുടെ സാക്ഷിമൊഴികള്‍ കിട്ടിയിട്ടുണ്ട്.
ഇവയിലൂടെ ദിലീപിന്റെ ക്രിമിനല്‍സ്വഭാവം തെളിയിക്കാന്‍ കഴിയുമെന്ന ഉറപ്പിലാണു പോലീസ്. സുനിക്കു ക്വട്ടേഷന്‍ നല്‍കിയതു മുതലുള്ള സാക്ഷിമൊഴികള്‍ പോലീസിന്റെ പക്കലുണ്ട്. എന്നാല്‍, ഒടുവില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷിമൊഴികളൊന്നുമില്ലെന്നു ദിലീപ് വ്യക്‌തമാക്കിയിരുന്നു. ആക്രമണത്തിനിരയായ നടിയും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നാണു ദിലീപിന്റെ വാദം.
https://www.facebook.com/Malayalivartha
























