സി.പി.എം-സിപി.ഐ പോര് റവന്യൂമന്ത്രി വഴി എ.ജിയിലേക്ക്

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കണമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ഏറ്റവും അവസാനം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും അഡ്വക്കേറ്റ് ജനറലുമാണ് പ്രശ്‌നത്തില്‍ കൊമ്പുകോര്‍ക്കുന്നത്. തോമസ് ചാണ്ടിയുടെ കേസ് ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും സി.പി.ഐ പ്രതിനിധിയുമായ രഞ്ജിത് തമ്പാനെ കൊണ്ട് വാദിപ്പിക്കണമെന്ന് റവന്യൂമന്ത്രി എ.ജി സി.പി സുധാകരപ്രസാദിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായി മറുപടി നല്‍കാതെ മാധ്യമങ്ങളിലൂടെ എ.ജി പ്രതികരിച്ചത് മന്ത്രിയെയും സി.പി.ഐയെയും ചൊടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ തന്നെ നോക്കുമെന്നും എ.ജി വ്യക്തമാക്കി. എ.ജി റവന്യൂമന്ത്രിക്കും സര്‍ക്കാറിനും മുകളിലല്ലെന്നും വിഷയം രാഷ്ട്രീയ വിവാദമാക്കാനില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൊടുപുഴയില്‍ പറഞ്ഞു. ജനജാഗ്രത യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എ.ജി കേസില്‍ നേരിട്ടിടപെട്ടതെന്ന് അറിയുന്നു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ റവന്യൂ സെക്രട്ടറിയെ കൊണ്ട് മുഖ്യമന്ത്രി നിയമോപദേശം തോടാമെന്ന് പറയിക്കുകയായിരുന്നു.
സാധാരണ റവന്യൂ വകുപ്പിന്റെ കേസുകളില്‍ അഡീഷണല്‍ എ.ജി രഞ്ജിത് തമ്പാനാണ് ഹാജരാകുന്നത്. പക്ഷെ, തോമസ് ചാണ്ടിയുടെ കേസില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എ.ജി നേരിട്ട് ഇടപെടുകയായിരുന്നെന്ന് സി.പി.ഐയിലെ ഒരു വിഭാഗം ആരോപിക്കുന്നു. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതില്‍ സി.പി.എമ്മിലെ പല നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ജനജാഗ്രത യാത്ര നടക്കുന്നതിനാല്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്ന് കരുതി ആരുമത് പറയുന്നില്ലെന്ന് മാത്രം. സംസ്ഥാന കമ്മിറ്റിയോ, സെക്രട്ടറിയേറ്റോ കൂടുമ്പോള്‍ ഇക്കാര്യം അറിയിക്കും. അതേസമയം എല്‍.ഡി.എഫ് കൂടാതെ സി.പി.ഐയ്ക്കും തങ്ങളുടെ എതിര്‍പ്പ് അറിയിക്കാനാകില്ല.
https://www.facebook.com/Malayalivartha
























