സുറുമിയും സഹായിയായ ഓട്ടോ ഡ്രൈവറും കൂടി നടത്തിയ തട്ടിപ്പില്‍ പെട്ടുപോയവര്‍ നാണക്കേടോടെ...

മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാല്‍ സുറുമി ഷെമീറിന്റെ (20) കബളിപ്പിക്കലില്‍ പെട്ടുപോയിരിക്കുകയാണ് യുവാക്കള്‍. തട്ടിപ്പ് നടത്തി മുങ്ങുന്ന അവര്‍ക്കെതിരെ നാണക്കേട് കൊണ്ട് പരാതി നല്‍കാത്തവരും അധികമാണ്. ഒരിടത്ത് തട്ടിപ്പ് നടത്തിയാല്‍ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോള്‍ സുറുമി പൊലീസിന്റെ വലയില്‍ കുടുങ്ങുകയും ചെയ്തു. സുറുമി സഹായിയായി ഒപ്പം കൂട്ടിയ ഓട്ടോഡ്രൈവറെയാണ്.
മൂവാറ്റുപുഴ രാമമംഗലം സ്വദേശിയായ സുറുമിയുടെ തട്ടിപ്പിന് ചുരുങ്ങിയത് ഒരു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതായത് കുട്ടിക്കാലം മുതല്‍ തട്ടിപ്പ് തുടങ്ങി. ചെറുകിട നിക്ഷേപമായാണ് നാട്ടുകാരോട് സുറുമി ആദ്യം പണം വാങ്ങിത്തുടങ്ങിയത്. പറഞ്ഞിരുന്ന ഇടവേളകളില്‍ ഈ പണം കൃത്യമായി തിരികെ ലഭിച്ചതോടെ ആളുകള്‍ക്ക് വലിയ വിശ്വസമായി. പിന്നീട് പല തവണ ഇത്തരത്തില്‍ പണം വാങ്ങി. ഒടുവില്‍ അത് തിരികെ കൊടുക്കാതെ മുങ്ങിയതോടെ തട്ടിപ്പിന്റെ ആദ്യപാഠം പഠിച്ചു. ഇതിനിടെ പയങ്ങാട്ടൂര്‍ സ്വദേശിയായ ഷെമീറിനെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് തട്ടിപ്പിന്റെ ലോകം വിപുലമാക്കി.
ഭര്‍ത്താവുമൊത്ത് മൂവാറ്റുപുഴ പല്ലാരിമംഗലത്തേയ്ക്ക് താമസം മാറ്റിയതോടെയാണ് തട്ടിപ്പ് അതിന്റെ പാരമ്യതയിലെത്തിയത്. ഇക്കാലത്താണ് സുറുമിയുടെ ഭര്‍ത്താവ് ഷെമീര്‍ വിദേശത്തേയ്ക്ക് പോയത്. ഇതോടെ ഭര്‍ത്താവ് ഷെമീറിന് വിദേശത്ത് സ്വര്‍ണപ്പണിയാണെന്നും സ്വര്‍ണ്ണത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്നും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. സ്വര്‍ണ്ണത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയാക്കി തിരികെ തരുമെന്നായിരുന്നു വാഗ്ദാനം. പ്രദേശവാസികളുടെ വീടുകളിലെത്തി വീട്ടമ്മമാരുടെ വിശ്വാസം നേടിയെടുത്താണ് സുറുമി തട്ടിപ്പിന് കളമൊരുക്കിയത്. മൂന്നു വര്‍ഷം മാത്രമാണ് ഇവിടെ സുറുമി താമസിച്ചിരുന്നത്. ഇതിനിടെ മുപ്പതിലേറെ പേരില്‍ നിന്ന് വിവിധ നിക്ഷേപങ്ങളുടെ പേരില്‍ ലക്ഷങ്ങളാണ് തട്ടിയത്. ആദ്യമെല്ലാം ഈ പണം പലര്‍ക്കും കൃത്യമായി തിരികെ നല്‍കുക കൂടി ചെയ്തതോടെ എല്ലാവര്‍ക്കും സുറുമിയെ വിശ്വാസമായി. പണവും സ്വര്‍ണ്ണവുമായി നിക്ഷേപം കുന്നുകൂടിയതോടെ ഒരു രാത്രികൊണ്ട് വീടും പൂട്ടി സുറുമി സ്ഥലം വിട്ടു. പിറ്റേന്ന് സുറുമിയെ തേടി വീട്ടിലെത്തിയ നാട്ടുകാര്‍ കണ്ടത് വീട് പൂട്ടിക്കിടക്കുന്നതാണ്. ഇതോടെ തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിയുമായി എത്തി. പല്ലാരിമംഗലം സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് 60 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയുമാണ് സുറുമി തട്ടിയെടുത്തത്. പൊലീസ് അന്വേഷണം മുറയ്ക്കു നടന്നെങ്കിലും സുറുമിയെ കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ല. ഇതോടെ നാട്ടുകാര്‍ സുറുമിയുടെ ചിത്രം സഹിതം തട്ടിപ്പുകാരിയെന്ന പേരില്‍ വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍, നാടുവിട്ട സുറുമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല
മൂവാറ്റുപുഴയിലെ പൂര്‍ത്തിയാക്കി മുങ്ങിയ സുറുമി പിന്നെ പൊങ്ങിയത് കാസര്‍കോടായിരുന്നു. ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന ബ്രോക്കറായിട്ടായിരുന്നു ഇവിടെ സുറുമിയുടെ രംഗപ്രവേശം. ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ അവസരം ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. പണം ഇരട്ടിപ്പിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ഭര്‍ത്താക്കന്‍മാരെ പ്രലോഭിപ്പിച്ചു സുറുമിക്കു പണം നല്‍കിയവരില്‍ ഏറെയും വീട്ടമ്മമാരായിരുന്നു. ആദ്യം പതിനായിരവും ഇരുപതിനായിരവുമായിരുന്നു നിക്ഷേപമായി സ്വീകരിച്ചിരുന്നത്. ചെറിയ തുക നല്‍കിയവര്‍ക്ക് രണ്ടോ മൂന്നോ മാസം കൊണ്ട് ഇരട്ടി തുക തിരികെ നല്‍കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ക്ക് സുറുമിയെ വിശ്വാസമായി. താമസിയാതെ വിദേശത്തായിരുന്ന ഭര്‍ത്താവ് ഷെമീറും സുറുമിക്കൊപ്പം രംഗത്തിറങ്ങി. ഇതോടെ തട്ടിപ്പ് ബിസിനസ് തഴച്ചു വളര്‍ന്നു. പതിനഞ്ചു പേരില്‍ നിന്നായി പത്തു പവനും ഒന്നരക്കോടി രൂപയുമാണ് സുറുമിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തത്. പലര്‍ക്കും ഒന്നും രണ്ടും ലക്ഷം രൂപയാണ് നഷ്ടമായത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുറുമിക്കൊപ്പം ഭര്‍ത്താവ് ഷെമീറിനെയും പൊലീസ് പ്രതി ചേര്‍ത്തു.
ജനുവരി ആദ്യവാരത്തിലാണ് സുറുമിയും ഷെമീറും താഴത്തങ്ങാടിയിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. ആഡംബര കാറിലും ഓട്ടോറിക്ഷകളിലും മാറിമാറിയായിരുന്നു ഇരുവരുടെയും സഞ്ചാരം. ഇതിനിടെ കോടിമത പച്ചക്കറിമാര്‍ക്കറ്റിലെ ഒരു കടയില്‍ ഡ്രൈവറായി ഷെമീര്‍ ജോലിക്ക് കയറുകയും ചെയ്തു. ഷെമീറിനും സുറുമിക്കും എല്ലാ സഹായവും ചെയ്ത് ഒപ്പം കൂടിയത് താഴത്തങ്ങാടി സ്വദേശിയായ മറ്റൊരു ഓട്ടോെ്രെഡവറായിരുന്നു. തട്ടിപ്പിനായി തന്നെ ഇവര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പക്ഷേ, ഈ ഓട്ടോെ്രെഡവര്‍ക്ക് പിന്നീടാണ് മനസ്സിലായത്. ഇവരുടെ തട്ടിപ്പിന്റെ ചൂണ്ടയില്‍ ആളുകളെ കൊരുക്കാനുള്ള ഇര മാത്രമായിരുന്നു ആ പാവം ഓട്ടോ ഡ്രൈവര്‍. ഓട്ടോഡ്രൈവര്‍ പരിചയപ്പെടുത്തിയവരെ തന്റെ വാക്ചാതുരിയില്‍ മയക്കിയാണ് സുറുമി വലയില്‍ കുടുക്കിയിരുന്നത്. ഇത്തരത്തില്‍ താഴത്തങ്ങാടി പ്രദേശത്തുള്ള ഏഴു പേരില്‍ നിന്നായി 35 പവനും 15 ലക്ഷം രൂപയുമാണ് സുറുമി തട്ടിയെടുത്തത്. മാസങ്ങളോളം തട്ടിപ്പ് നടത്തിയ ശേഷം താഴത്തങ്ങാടിയില്‍ നിന്ന് ഒരു രാത്രിയില്‍ സുറുമി മുങ്ങി. ഇതോടെ പണം നഷ്ടമായവര്‍ ഓട്ടോഡ്രൈവറെ പൊക്കി. ഇയാളെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലേയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഓട്ടോെ്രെഡവറുടെ ഫോണില്‍ സുറുമിയുടെ വിളിവന്നത്. അടുത്ത ദിവസം താന്‍ വാടക വീട്ടിലേയ്ക്ക് വരുന്നുണ്ടെന്നും തന്റെ ആധാര്‍ കാര്‍ഡും രേഖകളും എടുക്കണമെന്നുമായിരുന്നു സുറുമി ഓട്ടോെ്രെഡവറെ അറിയിച്ചത്. ഇതോടെ തട്ടിപ്പിനു ഇരയായവര്‍ സുറുമിയുടെ വരവും കാത്തിരിപ്പായി. പിറ്റേദിവസം സുറുമി വീട്ടിലെത്തിയതും നാട്ടുകാര്‍ വളഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി സഖറിയ മാത്യു, സി.ഐ നിര്‍മ്മല്‍ ബോസ്, എസ്.ഐ എം.ജെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സുറുമിയെ അറസ്റ്റ് ചെയ്തു.
സുറുമി തട്ടിയെടുത്ത കോടികള്‍ എന്തിന് ചെലവഴിച്ചു എന്നറിയാനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇതിനായി സുറുമിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സുറുമിയുടെ ഭര്‍ത്താവിന് ഹവാല ഇടപാടുകളുണ്ടെന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തും. നാട്ടുകാരില്‍ നിന്ന് സുറുമി തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സുറുമിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം തെളിവെടുപ്പ് നടത്തും. കാസര്‍കോട് വിദ്യാനഗര്‍ പൊലീസും മൂവാറ്റുപുഴ പൊലീസും സുറുമിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കാസര്‍കോട്ടെയും മൂവാറ്റുപുഴയിലെയും കേസുകളിലും അറസ്റ്റും തുടര്‍നടപടികളും ഉടന്‍ ഉണ്ടാകും. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷെമീര്‍ പ്രതിയാണ്. താഴത്തങ്ങാടി തട്ടിപ്പിലും ഭര്‍ത്താവ് ഷെമീറിന് പങ്കുണ്ടെന്ന് സംശയമുണ്ട്. ഷെമീറിനെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























