കേരളത്തിൽ ചെള്ളുപനി ബാധിതരുടെ എണ്ണം വർധിക്കുന്നു; രോഗബാധ കൂടുതലായി റിപ്പോര്‍ട്ടുചെയ്തത് തിരുവനന്തപുരത്ത്

കേരളത്തിൽ 1997 മുതൽ പ്രത്യക്ഷപ്പെട്ട രോഗമാണ് ഡെങ്കിപ്പനി. 1997-ൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതും 4 പേർ മരിക്കാനിടയായതും ഈ രോഗം കേരളത്തിൽ ചുവടുറപ്പിച്ചതിന്റെ തെളിവായിരുന്നു. കേരളത്തെ ബുദ്ധിമുട്ടിലാക്കിയ ഡെങ്കിപ്പനിക്കാലത്തിനുശേഷം ചെള്ളുപ്പനിയാണ് പുതിയ ഭീഷണിയായെത്തുന്നത്.
ചെള്ളുപനി രോഗബാധിതരുടെ എണ്ണം ചെറിയതോതിലാണെങ്കിലും കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ടുചെയ്തത്. 2017 തുടക്കത്തില്‍ മാസം 10-20 വരെ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ചെള്ളുപനി ബാധിക്കുന്നവരുടെ എണ്ണം. ജൂലായില്‍ ഇത് 54 ആയി വര്‍ധിച്ചു.
ഓഗസ്റ്റില്‍ ചെള്ളുപനി ബാധിച്ചവരുടെ എണ്ണം 24 ആയി കുറഞ്ഞെങ്കിലും സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ഇത് 26, 28 എന്നിങ്ങനെ വര്‍ധിച്ചു. രോഗം ബാധിച്ച് രണ്ടുമാസങ്ങളിലുമായി രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് 164 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ടുചെയ്തത്. രോഗംബാധിച്ച് രണ്ടുപേര്‍ മരിച്ചതും ഇവിടെയാണ്. വയനാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 30 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊല്ലം (എട്ട്), കോഴിക്കോട് (ആറ്), തൃശ്ശൂര്‍, പാലക്കാട് (നാല്), പത്തനംതിട്ട (മൂന്ന്) മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ (ഒന്ന്) എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു.
ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലൊഴിച്ച് മറ്റെല്ലാ ജില്ലകളിലും ചെള്ളുപനി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 2017 ജനുവരിമുതല്‍ ഒക്ടോബര്‍വരെയുള്ള കണക്കാണിത്. നവംബറിലും വിവിധ ജില്ലകളില്‍ ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്. 2013-ല്‍ തെക്കന്‍ കേരളത്തില്‍ ചെള്ളുപനി വ്യാപകമായി റിപ്പോര്‍ട്ടുചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാവുന്നത്. ചെള്ളുപനി റിപ്പോര്‍ട്ടുചെയ്ത മേഖലകളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചെള്ള് വഴി പകരുന്ന രോഗമായതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി കാടുകള്‍ വെട്ടല്‍, ഇവയെ നശിപ്പിക്കുന്നതിനായുള്ള സ്പ്രേയിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നതിന് നിര്‍ദേശം നല്കിയിട്ടുണ്ട്. എലി നിയന്ത്രണമാണ് ചെള്ളുപനി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ പ്രധാനം. ജില്ലാതലത്തില്‍ രോഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡി.എം.ഒ. തലത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കും -ആരോഗ്യവകുപ്പ് അറിയിച്ചു.
ഓറിയന്റെ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടും.
കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























