കോടീശ്വര കൊലയാളിക്ക് ജയിലിൽ ആഡംബര ജീവിതം; നിസാമിന്റെ ഒരിറ്റ് സഹായത്തിനായി അടിമപ്പണി ചെയ്യാന്‍ മത്സരിച്ച് ജയിൽ പുള്ളികൾ; ജയിലിലെ കുറ്റവാളികളുടെ അക്കൗണ്ടിലേയ്ക്ക് ഒഴുകുന്നത് ലക്ഷങ്ങൾ: ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ സഹതടവുകാർ കാണുന്നത് ഭരണാധികാരിയെപോലെ.... കണ്ണൂർ ജയിലുകളിൽ പല പ്രതികളും നിസാമിന് വേണ്ടി ചെയ്തത് ദാസപ്പണി. നിസാമിനെ പൂജപ്പുരയിലേക്ക് മാറ്റിയത് ജയിലിലെ ആഡംബര ജീവതത്തെ തുടർന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ ഫലമായിരുന്നു. ഇതിന് പിന്നാലെ പുറത്തു വന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളായിരുന്നു.
മുഹമ്മദ് നിസാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലിൽവച്ച് ബന്ധം പുലർത്തിയിരുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിസാം വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ വച്ചാണ് മാറാട് കേസ് പ്രതികളുമായി ബന്ധം പുലർത്തിയത്. ഇവരും ജയിൽ ഉദ്യോഗസ്ഥരും മറ്റു തടവുകാരും അടക്കമുള്ള സേവക സംഘം നിസാമിന് ജയിലിൽ ഉണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവരിൽ പലരുടെയും വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും നിസാമിന്റെ കമ്പനിയിൽനിന്ന് വൻതുക കൈമാറിയെന്നും അന്വേഷണത്തിൽ വ്യക്തമായി .
പൂജപ്പുരയിലേക്ക് മാറ്റിയതിന് ശേഷം നിസാമിന്റെ ജയിലിലെ ആഡംബര ജീവിതത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് മാറാട് കേസിലെ പ്രതികളുമായുള്ള ബന്ധങ്ങൾ കണ്ടെത്തിയത്. നിസാമിന്റെ പണം മോഹിച്ചാണ് വൻ കുറ്റവാളികൾ പോലും വെറും അടിമകളെ പോലെ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ.
കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ജയിൽ ഡിജിപിക്ക് കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നു ജയിൽ മേധാവി ആർ. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ജയിലിൽ നിസാം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഇയാൾ ലക്ഷങ്ങൾ ചെലവഴിച്ചു. തടവിൽ കഴിയവേ നിസാം സ്വത്തുതർക്കത്തിൽ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയിൽ മേധാവിക്കു പരാതി ലഭിച്ചിരുന്നു. നിസാമുമായി അടുത്തബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























