സെൻകുമാറിനെ കുരുക്കാൻ ശ്രമിച്ച എ ഐജിയെ സർക്കാർ കുരുക്കുമെന്ന് സൂചന; പക്വതയില്ലെന്ന് ആക്ഷേപം

സെൻകുമാറിനെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച എ ഐ ജി വി.ഗോപാൽ കൃഷ്ണന് സർക്കാർ മുട്ടൻ പണി കൊടുക്കും. പക്വതയില്ലാതെ, സർക്കാരിനെ സുഖിപ്പിക്കാനാണെന്ന വ്യാജേന സെൻകുമാറിനെതിരെ നടത്തിയ നീക്കങ്ങൾ അന്വേഷിക്കാൻ ഇന്റലിജൻസ് വൃത്തങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവരാവകാശ രേഖ നൽകിയ മ്യൂസിയം എസ് ഐയ്ക്കും സർക്കാർ പണി നൽകും. ബോണക്കാട് വിഷയത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ തല്ലി ചതച്ച കേസിൽ പ്രതിസ്ഥാനത്തുള്ളയാളാണ് എസ് ഐ. ലത്തീൻ സഭയെ പിണക്കിയ വിഷയത്തിൽ എസ് ഐക്കെതിരെ നടപടിക്ക് സർക്കാർ തയ്യാറാകുമ്പോഴാണ് പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞത്.
മ്യൂസിയം സ്റ്റേഷനിലെ ജനറൽ ഡയറിയാണ് വിവരാവകാശ നിയമപ്രകാരം പുറത്തായത്. എ ഐ ജി കീഴുദ്യോഗസ്ഥനെ വിളിച്ചത് ജനറൽ ഡയറിയിൽ എങ്ങനെ വന്നു എന്നാണ് സർക്കാർ അന്വേഷിക്കുന്നത്. ഫോണെടുത്ത ഹെഡ് കോൺസ്റ്റബിളാണ് എഐജിയുടെ സന്ദേശം രേഖപ്പെടുത്തിയതെന്ന് എസ് ഐ വാദിച്ചാലും രാത്രി എ ഐ ജി തന്നെ ഫോണിൽ വിളിച്ച വിവരം എസ്ഐയും രേഖപ്പെടുത്തിയിട്ടുണ്ട് അതായത് സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന എ ഐ ജി സർക്കാരിന് ഇത്രയും വലിയ തലവേദനയാകുമെന്ന് സർക്കാർ പോലും കരുതിയില്ല.
ഇതോടെ സർക്കാർ മനപൂർവം സെൻകുമാറിനെ കുരുക്കിയെന്ന പ്രതീതിയാണ് സാധാരണകാർക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ അപകടം എ ഐ ജി ഉണ്ടാക്കുമെന്ന് സർക്കാർ സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തിന് യഥാർത്ഥ കാരണക്കാരൻ എ ഐ ജി തന്നെയാണെന്നും സർക്കാർ കരുതുന്നു. അദ്ദേഹത്തിന് ഇടതു സർക്കാർ തന്ത്രപ്രധാനമായ സ്ഥാനമാണ് നൽകിയത്. നേരത്തെ സെൻകുമാർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാലം മുതലാണ് ഇവർ തമ്മിലുള്ള കലാപം ആരംഭിച്ചത്. അന്ന് മെഡിക്കൽ കോളേജ് എസ് ഐമായിരുന്നു ഗോപാൽ കൃഷ്ണൻ. രാജേന്ദ്രൻ കാണി എന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വേളി കായലിൽ മരിച്ചു കിടന്ന സംഭവത്തിലെ അന്വേഷണമാണ് ഇരുവരെയും തെറ്റിച്ചത്.
പിന്നീട് മനുഷ്യാവകാശ കമ്മീഷൻ ഐ ജിയായി സെൻകുമാറും ഡിവൈഎസ്പിയായി ഗോപാൽ ക്യഷ്ണും ഒരുമിച്ച് പ്രവർത്തിച്ചു. ഇക്കാലയളവിൽ ഇവർ തമ്മിലുള്ള കലാപം അടിയുടെ വക്കുവരെയെത്തി. ഗോപാൽ കൃഷ്ണന്റെ സർവീസ് തകർക്കാൻ സെൻകുമാർ ശ്രമിച്ചതായി ആരോപണം ഉയർന്നു. ഏതായാലും വരും ദിവസങ്ങളിൽ സെൻകുമാർ - ഗോപാൽ കൃഷ്ണൻ വിവാദം കൊഴുക്കും. സെൻകുമാറിനെ സർക്കാർ വെറുതെ വേട്ടയാടിയതാണെന്ന ചിന്തയാണ് വിവാദത്തിലൂടെ പൊതുജനങ്ങൾക്കുണ്ടായിരിക്കുന്നത്.
സെൻകുമാർ വിവരാവകാശ രേഖയുമായി ഹൈക്കോടതിയെ സമീപിച്ചാൽ സർക്കാരിന്റെ കാര്യം പറയേണ്ടി വരില്ല. അടുത്ത കൊട്ടിനുള്ള വഴിയായിരിക്കും സർക്കാർ ഇതിലൂടെ ഉണ്ടാക്കുക.
https://www.facebook.com/Malayalivartha
























