പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു; പ്രതികളായ മൂന്ന് പേരുടെ വിചാരണയും തടഞ്ഞു

രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസ് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും തലവേദനയാകുന്നു. കേസില്‍ സുപ്രീംകോടതി പിണറായിക്ക് നോട്ടീസ് അയച്ചു. ഹൈക്കോടതി പിണറായി അടക്കം മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. കേസിലെ മറ്റ് മുന്ന് പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, ആര്‍ രാജശേഖരന്‍ എന്നിവരുടെ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും വിചാരണ സമയത്ത് അത് വ്യക്തമാകുമെന്നും സി.ബി.ഐ അപ്പീലില്‍ പറയുന്നു.
പ്രഥമദൃഷ്ട്യാ ഗൂഢാലോചന നടന്നെന്ന് വ്യക്തമായെന്നും വിചാരണ സമയത്ത് അത് ബോധ്യപ്പെടുത്താമെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. പിണറായിയെ കൂടാതെ കുറ്റവിമുക്തരാക്കിയ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതെല്ലാം പരിശോധിക്കാതെയാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. നിയമപരമായി ഈ നടപടി നിലനില്‍ക്കില്ല. നിയമവശം പരിശോധിക്കാതെ കുറ്റപത്രത്തിലെ പിഴവുകള്‍ കണ്ടെത്തുകയായിരുന്നു ഹൈക്കോടതി. വിചാരണ കോടതിയുടെ അധികാരം ഹൈക്കോടതി കര്‍ന്നെടുത്തെന്നും സി.ബി.ഐ ആരോപിച്ചു.
പിണറായി അടക്കമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്ന് പരിശോധിക്കുന്നതിന് പകരം കോടതിക്ക് മുന്നിലെത്തിയ തെളിവുകള്‍ പരിശോധിച്ച ശേഷം കേസ് തീര്‍പ്പാക്കുകയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും ചെയ്തത്. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പിണറായി അടക്കമുള്ള മൂന്ന് പേരെ തെരഞ്ഞ് പിടിച്ച് കുറ്റവിമുക്തമാക്കുകയായിരുന്നു. റിവിഷണല്‍ കോടതിയായിരുന്ന ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനം എടുത്തെന്നും അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകളെ വിലകുറച്ച് കണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും സി.ബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ലാവ്‌ലിന്‍ കേസ്?
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രധാന ആരോപണം.
1995 ഓഗസ്റ്റ് 10ന് യു.ഡി.എഫ് സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2001 മെയില്‍ തിരികെ അധികാരത്തില്‍ വന്ന ഏ.കെ. ആന്റണി നേതൃത്വം നല്‍കിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാര്‍ പ്രകാരം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കപ്പെട്ടത്. കടവൂര്‍ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണ്ണമായും അടച്ചു തീര്‍ത്തത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമായിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
https://www.facebook.com/Malayalivartha
























