അരക്കോടിയുടെ ഗിഫ്റ്റ് അടിച്ചെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങളാണ് വീരാന്‍ അന്‍സാരി തട്ടിയെടുത്തത്

സമ്മാനങ്ങള്‍ക്ക് അര്‍ഹരായെന്ന സന്ദേശം നവമാദ്ധ്യമങ്ങളിലൂടെ നല്‍കി രാജ്യവ്യാപക തട്ടിപ്പ് നടത്തിവന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനി തലസ്ഥാനത്ത് പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വീരാര്‍ അന്‍സാരിയാണ് (40) പിടിയിലായത്. വടക്കേ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ടെക്‌സ്റ്റെയില്‍ സാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ മറ്റൊരു കേസില്‍ അവിടെ ജയിലിലായിരുന്ന ഇയാളെ പേട്ട സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
വഞ്ചിയൂര്‍ സ്വദേശിനിയും നഗരത്തിലെ ആര്‍ട്ട് ഗ്യാലറി ഉടമയുമായ ഒരു യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂണിലാണ് പേട്ട സ്വദേശിനിയായ യുവതി വീരാര്‍ അന്‍സാരിയുടെ കബളിപ്പിക്കലിന് ഇരയായത്. വിദേശത്തേക്ക് ഓര്‍ഡര്‍ അനുസരിച്ച് ചിത്രങ്ങള്‍ വരച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഇവരുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട വിദേശിയാണെന്ന വ്യാജേനയാണ് വീരാര്‍ യുവതിയുമായി ആദ്യം ഫോണ്‍ വഴി പരിചയപ്പെട്ടത്. പിന്നീട് ഫേസ് ബുക്ക് അക്കൗണ്ടുവഴിയും സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഇവരുടെ ചിത്രങ്ങളെ പ്രകീര്‍ത്തിച്ച് പോസ്റ്റുകള്‍ നടത്തി വിശ്വാസ്യത നേടിയശേഷം ഇംഗ്ലണ്ടില്‍ നിന്ന് 50,000 പൗണ്ട് വില (അരക്കോടിയോളം)വരുന്ന ഒരു ഗിഫ്റ്റ് അയച്ചിട്ടുള്ളതായി ഇവരെ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്നും വിദേശത്തുനിന്നുള്ള ഗിഫ്റ്റ് നാട്ടിലെത്തിക്കുന്നതിന് സര്‍വീസ് ചാര്‍ജായി 75,000 രൂപ ബാങ്ക് അക്കൗണ്ടില്‍ അടക്കണമെന്നുമുള്ള സന്ദേശമെത്തി.
ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ പണം അടച്ച് ദിവസങ്ങള്‍ക്കകം ഗിഫ്റ്റില്‍ യു.എസ് ഡോളറുള്‍പ്പെടെ വിലപിടിപ്പുള്ള പലതുമുള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇന്‍ഷര്‍ ചെയ്യാന്‍ വീണ്ടും പണചെലവുള്ളതായി അറിയിച്ചു. ഇന്‍ഷുറന്‍സ് ചാര്‍ജ്, മറ്റ് ചിലവുകള്‍ തുടങ്ങിയ ഇനത്തിലായി വീണ്ടും മൂന്നുലക്ഷത്തോളം രൂപ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡല്‍ഹിയിലെ കാനറ ബാങ്കിന്റെ രണ്ട് ശാഖകളിലും യെസ് ബാങ്കിന്റെ മറ്റൊരു ശാഖയിലെ അക്കൗണ്ട് നമ്പരുകളിലുമായി മൂന്നരലക്ഷത്തിലധികം രൂപ ഇവര്‍ അയച്ചുകൊടുത്തു. ആഴ്ചകള്‍ കഴിഞ്ഞിട്ടും സമ്മാനം ലഭിക്കാതാകുകയും ഫോണോ ഫേസ് ബുക്കോ വഴി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയും ചെയ്തപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ ഷാനിഹാന്റെ മേല്‍നോട്ടത്തില്‍ പേട്ട സി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
വ്യാപാരികളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇയാള്‍ ജയിലിലാണെന്ന് മനസിലാക്കിയ പൊലീസ് സംഘം ബറേലി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി നാട്ടിലെത്തിച്ചത്. വ്യാജ വിലാസങ്ങളില്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും തരപ്പെടുത്തി നവ മാദ്ധ്യമങ്ങളിലൂടെ ഇത്തരത്തില്‍ ധാരാളം പേരെ കബളിപ്പിച്ച് ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തലസ്ഥാനത്തെത്തിച്ച വിരാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























