40 കാരിയ്ക്ക് വർഷങ്ങൾ നീണ്ട ചുമ... ശസ്ത്രക്രിയ നടത്തിയപ്പോൾ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

40 കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മലിന്റെ ആണി ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. സംഭവം കോഴിക്കോട്.
പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ച്ചയായി ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയാണ് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ശസ്ത്രക്രിയയോടുള്ള ഭയം നിമിത്തം തുടര്‍ചികിത്സയ്ക്ക് ഇവര്‍ മുതിര്‍ന്നില്ല.
ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്. ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. എം.പി. അനൂപിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ ചങ്കിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്.
ഇതെങ്ങനെ ശ്വാസകോശത്തിലെത്തിയെന്ന് രോഗിക്ക് ഒരു ധാരണയുമില്ല. ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha

























