പുനലൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിൽ എ.ഐ.വൈ.എഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലന്നും എല്ലാ കുറ്റവാളികളെയും പിടികൂടുമെന്നും പിണറായി പറഞ്ഞു.
വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യ. എ ഐ വൈ എഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ല. ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിക്കുന്നതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം നിര്‍മാണം ആരംഭിച്ചു. എന്നാല്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. വയല്‍ ആയതിനാല്‍ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഇവര്‍ സുഗതന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























