ബാര്‍ കോഴകേസിൽ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ; കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ല

ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. തിരുവനന്തപുരം കോടതിയിലാണ് വിജിലന്‍സ് സംഘം മൂന്നാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കെ.എം മാണി കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ബൈജു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതി നീട്ടി നില്‍കിയ 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിക്കവേയാണ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നത്. കേസ് അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.
അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ മന്ത്രി മന്ദിരത്തിലും പാലായിലെ വസതിയിലും പണം എത്തിച്ചുനല്‍കി എന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍മാരായ വില്‍സണ്‍ എം. പോളും ശങ്കര്‍ റെഡ്ഡിയും മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വി.എസ് അച്യുതാനന്ദനും മന്ത്രി വി.എസ് സുനില്‍കുമാറും അടക്കം ഒമ്പത് പേര്‍ കക്ഷിചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുടരന്വേഷണം നടന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് അന്വേഷണം നടന്നതെങ്കിലും അദ്ദേഹത്തെ തതസ്ഥാനത്തുനിന്ന് മാറ്റിയതോടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയായിരുന്നു വിജിലന്‍സിന്റെ ചുമതല വഹിച്ചിരുന്നത്.
ലോക്നാഥ് ബെഹ്റയുടെ വിജിലന്‍സ് പദവി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റത്.
കെ.എം മാണിയെ കുറ്റവിമുക്തനാക്കി എസ്.പി സുകേശന്‍ 2016 ജനുവരിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാണിയെ പ്രോസിക്യുട്ട് ചെയ്യാന്‍ തെളിവില്ലെന്നും തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് 2015 ഒക്ടോബറിലാണ് വിജിലന്‍സ് കോടതി രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























