സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും മാസം 30,000 രൂപ നൽകണമെന്ന് ബിജെപി

കോടിക്കണക്കിന് രൂപ നബാർഡിന്റെ ഫണ്ട് വാങ്ങിക്കുന്ന സഹകരണ മേഖലയിലെ ആശുപത്രികളിൽ ഒരെണ്ണം പോലും പകുതിയിലധികം ജീവനക്കാർക്കും ഇപ്പോൾ മിനിമം വേതനം നൽകുന്നില്ലെന്ന് ബി.ജെ.പി ഡോക്ടേഴ്സ് സെൽ സംസ്ഥാന കൺവീനർ ഡോ: പി. ബിജു വാർത്താ സമ്മേളനത്തിൽ കുറ്രപ്പെടുത്തി. സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഉയർന്ന ശമ്പളം നൽകണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു.
സർക്കാർ ഇപ്പോൾ പുതുക്കി നിശ്ചയിക്കാൻ പോകുന്ന സ്വകാര്യ ആശുപത്രികളിലെ ശമ്പള വർദ്ധന സഹകരണ ആശുപത്രികൾക്കും കൂടി ബാധകമാക്കണം. കേരളത്തിലുടനീളം സർക്കാർ, സഹകരണ ആശുപത്രികളിലെ നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് മിനിമം വേതനമായി 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും ഡോ.ബിജു ആവശ്യപ്പെട്ടു.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ 60% ശതമാനത്തിലധികം താൽക്കാലിക ജീവനക്കാരെയാണ് നഴ്സിംഗ് പാരമെഡിക്കൽ വിഭാഗത്തിൽ ആശുപത്രി വികസന സമിതി, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ വഴി നിയമിച്ചിരിക്കുന്നത്.
ദിവസ വേതന വ്യവസ്ഥയിലാണ് പലരും ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് മറ്റൊരു വിധ ആനുകൂല്യങ്ങളുമില്ല. 10,000 രൂപ മുതൽ 12000 രൂപ വരെമാത്രമാണ് ശമ്പളം നൽകുന്നതെന്നും ഇത് തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഡോ.ബിജു കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























