നാട്ടിലൊന്നും വരുന്നില്ലേടീ, ഓ എന്നാ പറയാനാ... ആന്‍ പാലിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പാലാ ഭാഷ കേള്‍ക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്.അല്‍പം നീട്ടലുണ്ടെങ്കിലും പാലാ ഭാഷ കേള്‍ക്കാന്‍ സുഖമാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആന്‍ പാലിയുടെ പാലാ ഭാഷയെ പറ്റിയുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഓ, എന്നാ പറയാനാ...
'നാട്ടിലോട്ടൊന്നും വരുന്നില്ലേടി?' ചോദ്യം എറിഞ്ഞത് എന്റെ ആന്റിയാണ്...'ഓ എന്നാ പറയാനാ , തിരക്കാന്നെ, ആന്റി പാലയ്ക്കിറങ്ങിയോ .'ഓ , എന്ന പറയാനാ , വയ്യെടി...
ഫോണ്‍ വെച്ച് തല പൊക്കി നോക്കുന്നതിനു മുന്‍പായി വേറെ മൂന്നു ശബ്ദങ്ങള്‍ കൂടി കേട്ടു. 'ഓ, എന്നാ പറയാനാ ...'കൂടെ ഉറക്കെയുള്ള ചിരികളും, അപ്പനും , മക്കളും കൂടി നമ്മളെ കളിയാക്കുന്നതാ, ഫോണ്‍ ചെയ്ത സമയത്തു ഒന്നും മിണ്ടാതെ ഇരുന്നത് ഇതിനായിരുന്നു അല്ലെ ? അല്ല, ഇതിപ്പോ ആദ്യായിട്ടൊന്നുമല്ല, നാട്ടിലെ ആരെയെങ്കിലും വിളിക്കുമ്പോള്‍ ഞാന്‍ തനി പാലക്കാരിയാവുമെന്ന ആക്ഷേപം കേള്‍ക്കുന്നത്, പക്ഷെ എനിക്കതില്‍ ഒരു അഭിമാനക്ഷതവുമില്ല.
കല്യാണം കഴിഞ്ഞപ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടി വന്ന ഒരു കാര്യം, അത് വരെ പറഞ്ഞിരുന്ന 'വാ', 'പോ', 'താ', തുടങ്ങിയ കുട്ടിവാക്കുകളുടെ പിറകില്‍ 'രൂ' എന്നൊരു വാലും കൂടി തുന്നിക്കൂട്ടിയതാണ് (കുട്ടിവാക്കുകള്‍ക്ക് ബഹുമാനക്കുറവാണ് എന്നതായിരുന്നു കാരണം).പക്ഷെ, കുട്ടിവാക്കുകള്‍ ഒരു പാലാ ശൈലിയാണ്, സംസാരത്തിലും, നടപ്പിലും , ജോലികളിലുമെല്ലാം തിടുക്കം , എപ്പോളും സമയക്കുറവു തോന്നിപ്പിക്കുന്ന പോലെ ഒരു മട്ട്! കുറെയൊക്കെ അത് സത്യവുമാണ് , ഞാന്‍ കണ്ടിട്ടുള്ള മനുഷ്യരില്‍ ഏറ്റവും അദ്ധ്വാനശീലരായ ജനത മീനച്ചില്‍ ആറിന്റെ തീരത്തു വേരുകള്‍ പടര്‍ത്തിയവരാണ്.
ജോലിയോ, സാമ്പത്തികശേഷിയോ , ആണ്‍പെണ്‍ വ്യതാസമോ ഇല്ലാതെ തൂമ്പ പിടിക്കാന്‍ സന്തോഷത്തോടെ ഇറങ്ങുന്ന ആളുകള്‍, വല്ല്യപ്പന്റെയോ, വല്യമ്മയുടെയോ പഴഞ്ചന്‍ പേരുകള്‍ മാത്രം സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവര്‍, മോഡേണ്‍ ആയ ആപ്പനും അമ്മയും ഉണ്ടെങ്കില്‍ മാത്രം സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കേള്‍ക്കാന്‍ കൊള്ളാവുന്ന ഒരു പേര് ഭാഗ്യത്തിന് കിട്ടുന്നവര്‍, 'ഫാരതവും' , 'ഫര്‍ത്താവും ', ഫാര്യയും' നാവിന്തുമ്പില് സൂക്ഷിക്കുന്നവര്‍, 'എന്നാ' എന്ന് യാതൊരു മടിയുമില്ലാതെ ചോദിക്കുന്നവര്‍ , ഞങ്ങള്‍ പാലാക്കാര്‍ ...
ഞങ്ങളുടെ സ്വന്തം വാക്കാണ് 'ഓ'! സുഖമാണോ, പഠിച്ചോ, കഴിച്ചോ, വന്നോ , പോയോ , മഴ പെയ്യുമോ, ഇടി വെട്ടുമോ, ഡാം പൊട്ടുമോ എന്നിങ്ങനെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരത്തില്‍ , ചിലപ്പോള്‍ ഉത്തരം തന്നെയും ഈ 'ഓ..'ആവും. പുരികത്തിന്റെ വളവും , നെറ്റിയുടെ അനക്കവും, കയ്യുടെ ആംഗ്യവുമെല്ലാം കൊണ്ട് കാഴ്ചക്കാര്‍ തന്നെ പലപ്പോഴും അതിന്റെ അര്‍ത്ഥം തിരഞ്ഞു പിടിക്കണം. അത് പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രകടനമാണ് 'ആം '.
ഇത് ചുണ്ടുള്ളിലേക്കാക്കി, ശ്വാസം വലിച്ചു കയറ്റി, കണ്ടാല്‍ പത്തു പേര് പേടിക്കുന്ന പോലെ ഒരു നീട്ടിയ ശബ്ദമാണത്, 'അതെ' എന്ന് അര്‍ഥം വരുന്ന ശബ്ദം. ഇനി 'അല്ല, ഇല്ല' എന്നൊക്കെ പറയാനാണെങ്കില്‍ വാക്കു പോലും വേണ്ട, കണ്ണടച്ച്,വായ വളച്ചു 'ബ്ബ്ജ്' എന്നാ ശബ്ദം പുറപ്പെടുവിച്ചാല്‍ മതി. (കേട്ടാല്‍ ഈസി എന്ന് തോന്നുമെങ്കിലും ഇതിനൊക്കെ വര്‍ഷങ്ങളുടെ ട്രെയിനിങ് വേണം കേട്ടോ ).
ചരിത്രത്തിലേക്ക് നോക്കുകയാണെകില്‍ നാല് നൂറ്റാണ്ടോളം വരും പാലായും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം. മീനച്ചിലാറിന്റെ തീരത്തെ 'പൊന്ന് വിളയുന്ന മണ്ണ്' കണ്ട് കൃഷിയിറക്കി , വഞ്ചികളില്‍ വിപണി തേടിയിറങ്ങി, പള്ളിയും, സ്&്വംിഷ;കൂളും, ബാങ്കും , മാര്‍ക്കറ്റുമൊക്കെ വികസിപ്പിച്ചു തങ്ങളുടേതായ ഒരു ലോകം സൃഷ്&്വംിഷ;ടിച്ച മനുഷ്യര്‍. പക്ഷെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ പുതിയ മണ്ണ് തേടി പലരും യാത്രയായി , അങ്ങനെയാണ് 'ഇരിട്ടി', 'ഹൈറേന്‍ജ്' പോലുള്ള സഹോദരനഗരങ്ങള്‍ പാലായുടെ മാപ്പില്‍ ഇടം തേടുന്നത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ അമേരിക്ക, ലണ്ടന്‍ , അയര്‍ലണ്ട് , കാനഡ തുടങ്ങിയ പേരുകളൊക്കെ ആ ചിത്രത്തിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട് .
അതിനു നന്ദി പറയേണ്ടത്, പാലായിലെ അപ്പന്മാര്‍ക്കും , അമ്മച്ചിമാര്‍ക്കുമാണ്. വെറും വാട്ടുകപ്പേം, കഞ്ഞിവെള്ളോം കുടിച്ചു, മീനച്ചിലാറ് ക്രോസ്സ് ചെയ്യാത്തവരാണെങ്കില്‍ കൂടി, പെണ്മക്കളുടെ കാര്യം വരുമ്പോള്‍ അവരൊന്ന് ഉഷാറാവും. എത്ര തവണ വേണമെങ്കിലും ബാങ്കില്‍ കയറിയിറങ്ങി ലോണ്‍ ശരിയാക്കി മകളെ ബാംഗ്ലൂരെ നഴ്‌സിംഗ് സ്കൂളില്‍ അഡ്മിഷന്‍ ശരിയാക്കും .ഇടപ്പറമ്പില്‍ നിന്നും പുതിയ ഉടുപ്പുകളും, മീന്‍ അച്ചാറും, ചമ്മന്തിപ്പൊടിയും, അരിയുണ്ടയും നിറച്ച പെട്ടികളുമായി അവരെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വണ്ടി കയറ്റി വിടും, പിന്നെയും കഋഘഠട എങ്ങെനെയെങ്കിലും പാസ്സയവരെ നെടുമ്പാശ്ശേരിയില്‍ നിന്നും കൂടുതല്‍ ഡെക്കറേഷന്‍സ് ഒന്നുമില്ലാതെ , 'എന്നാ അങ്ങനെ ആട്ടേടി..'എന്നാ ക്ലാസിക് ഡയലോഗുമായി ടാറ്റ പറഞ്ഞു വിടും.
കല്യാണം കഴിക്കാത്ത ഒരു പെങ്കൊച്ചിനെ കടല് കടന്നു ജോലിക്ക്&്വംിഷ; അയക്കാനുള്ള ധൈര്യം അവര്‍ക്കില്ലായിരുന്നെങ്കില്‍ ഈ പാലാക്കാരിപ്പെണ്ണുങ്ങള്‍ക്ക് ഇന്നീ കാണുന്ന സന്തോഷമോ , സൗഭാഗ്യമോ ഒന്നുമുണ്ടാവില്ലായിരുന്നു. യാത്ര അല്ലെങ്കിലും പാലായുടെ പാരമ്പര്യത്തിലുമുണ്ട് , അതുകൊണ്ടാണല്ലോ , ഇന്ത്യന്‍ ഭാഷയിലെ ആദ്യ യാത്രാവിവരണവുമായി പണ്ടൊരു 'പാറേമ്മാക്കല്‍ തോമ കത്തനാര്‍' റോം വരെ പോയി വന്നത്.
സ്വന്തം മണ്ണില്‍ കിളച്ചും, മറിച്ചും വിളയിച്ചെടുക്കുന്ന പച്ചക്കറികളോട് മറ്റാര്‍ക്കുമില്ലാത്ത സ്‌നേഹമുള്ളതിനാല്‍ അതെടുത്തു അച്ചാറിടാനും , വരട്ടാനും, വയിന്‍ കെട്ടാനുമൊക്കെ ഞങ്ങള്‍ പ്രത്യേക ഉത്സാഹം കാണിക്കുന്നത് . 'കപ്പ' എന്ന സാധാരണക്കാരുടെ ഭക്ഷണത്തെ 'ചെണ്ട', 'തുണ്ടന്‍', 'വാട്ട്', 'പുഴുക്ക്','ബിരിയാണി' എന്നീ വിവിധ പേരുകളില്‍ മൂന്നു നേരോം ബീഫ്, പോര്‍ക്ക്,ഉണക്കമീന്‍ എന്നിവയുടെ അകമ്പടിയോടെ ലേശം കള്ളോ , വാറ്റോ ഒക്കെയായി സേവിക്കാന്‍ ഒരു മടിയുമില്ലാതെയായത്.
റബ്ബര്‍ എന്ന പാലായുടെ 'കല്പവൃക്ഷത്തെ' എന്തിനേക്കാളുമേറെ പരിചരിക്കാനും , സംരക്ഷിക്കാനും , ആദായമാര്‍ഗ്ഗമാക്കുവാനും തീരുമാനിക്കുന്നത്.അങ്ങനെ ജീവിതം വലിയ പ്രശ്&്വംിഷ;നമൊന്നുമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ 'ഒരിച്ചിരി' രാഷ്ട്രീയവുമായി 'കേരളം കോണ്‍ഗ്രസ്' എന്ന പാര്‍ട്ടിയുടെ കൊടി പിടിക്കുന്നതും, പാലാ ജൂബിലിക്ക് മുട്ടനൊരു കാളയെ വരട്ടി , കശുവണ്ടി വാറ്റും കൂട്ടി മുണ്ടും മടക്കി കുത്തി 'ജിമ്പന്മാരായി' നില്‍ക്കുന്നതും.
എന്നാലും പെണ്ണുങ്ങളോട്, അതിപ്പോ വീട്ടിലെ അമ്മച്ചിയായാലും, കെട്ടിയോളായാലും, മകളായാലും ഇവര്‍ക്ക് പ്രത്യേകമൊരു സ്&്വംിഷ;നേഹമാ , അവരുടെ അഭിപ്രായങ്ങള്‍ക്കും, ഇഷ്ടങ്ങള്‍ക്കും ഒരിത്തിരി കൂടുതല്‍ പ്രാധാന്യം നല്‍കും,അതോണ്ടാണ് കുടുംബത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമയത്തു 'എടാ ജോയ്കുട്ടി ഒരു മാതിരി കോപ്പു വര്‍ത്തമാനം പറയല്ല് കേട്ടോ ... ' എന്ന് മുന്‍വശത്തെ കസേരയില്‍ നിന്നും യാതൊരു പതര്‍ച്ചയുമില്ലാത്ത കുണുക്കിട്ട ഒരു പെണ്‍ശബ്ദം കേള്‍ക്കുന്നത്.
ആ ഇഷ്ടക്കൂടുതല് കൊണ്ട് തന്നെയാണ് നാട്ടീന്ന് ആദ്യമായി വിശുദ്ധപദവിയിലേക്കെത്തിയതും ഒരു പെണ്‍പേരായത്, 'അല്‍ഫോന്‍സാമ്മ'. അതുപോലെ നാടിന്റെ അഭിമാനമാണ് ഇവിടുത്തെ സ്വന്തം പുണ്യാത്മാക്കളായ 'ചാവറയച്ചനും', 'കുഞ്ഞച്ചനും'. ഇടയ്ക്കിടെ ഇടവക പള്ളീലെ കുര്‍ബ്ബാന കണ്ടിരിക്കുമ്പോ, അരുവിത്തുറ പള്ളീലോട്ടോ, ഭരണങ്ങാനത്തോട്ടോ, ചെര്‍പ്പുങ്കലേക്കോ വണ്ടി തിരിച്ചു ഒരു പാട്ടുകുര്‍ബാന കാണുന്നതും ഇവരോടൊക്കെയുള്ള ഇഷ്ടം കൊണ്ടാണ്.
കുതിച്ചോടുന്ന നാടിന്റെ നടുവില്‍ കിടക്കുന്ന ഒരു കഷ്ണമായിട്ടാവും പാലായും ഒരുപാടു മാറിയിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തിനിടയില്‍, ടൗണിലോട്ടിറങ്ങുമ്പോള്‍ 'ബ്രില്ലിയന്റിലെ' പിള്ളേരും, പുതുപുത്തന്‍ കാറുകളുമൊക്കെയായി നാടൊന്നു മോഡേണായി, ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് വിദേശരാജ്യങ്ങളിലാണ്, റബ്ബറിന് പകരം പുതിയ കൃഷികളിറങ്ങി, ബൂട്ടിക്കുകളും, ബ്രാന്‍ഡഡ് ഷോറൂമുകളും നിരത്തുകളുടെ ഇരുവശങ്ങളെയും ഭംഗിയുള്ളതാക്കി.
എന്നാലും അവിടുത്തെ ഒരു കാറ്റും, മീനച്ചിലാറും, റബ്ബറിന്റെ മണോം, ഇരുട്ടുകുത്തിയുള്ള മഴേം, ടൗണിലെ കുരിശുപള്ളീം ,മഹാറാണീലെ സെക്കന്‍ഡ് ഷോയും, പാലപ്പോം, മട്ടണ്സ്റ്റൂവും , മാണി സാറും , പാനീം, പാട്ടുകുര്‍ബ്ബാനയും ഒക്കെ പാലായുടെ പേരും പറഞ്ഞു മനസ്സിനെ അത്രയ്ക്കങ്ങു കൊതിപ്പിക്കുന്നത്. പക്ഷേങ്കില്‍ ഈ കൊതി കൂടി 'പേലെകാലെ' വീട്ടിലേക്കെങ്ങാനും ഫോണ്‍ വിളിച്ചു 'സുഖമല്ലേ' എന്നന്വേഷിച്ചാല്‍ ഉടന്‍ മറുപടി എത്തും ,'ഓ, എന്നാ പറയാനാ ...' ഞാനുടനെ മറുപടി പറയും 'ഓ...' അല്ലേലും , ആരൊക്കെ കളിയാക്കിയാലും നമുക്കെന്നാന്നെ ....
https://www.facebook.com/Malayalivartha
























