കോന്നി വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞ കടുവ വീണ്ടും എത്താൻ സാധ്യത എന്ന് വനപാലകർ; പ്രാണഭയത്തിൽ മലയോര മേഖല

കോന്നി വനമേഖലയിൽ യുവാവിനെ കഴിഞ്ഞദിവസം കടുവ കടിച്ചുകൊന്നുതിന്ന വാർത്ത പരന്നതോടെ വിറകൊള്ളുകയാണ് മലയോരമേഖല. സംഭവത്തിനുശേഷം വനം വകുപ്പ് നടത്തിയ വിശകലനത്തിൽ 41 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കോന്നി വനമേഖലയിൽ ഒന്നിൽക്കൂടുതൽ കടുവകളുണ്ടെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് . കടുവയ്ക്ക് ഇരയായ കൊക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയുടെ ശരീര അവശിഷ്ടങ്ങളിൽ നിന്നും സമീപത്തുനിന്നും ലഭിച്ച കാൽപ്പാടുകളും രോമങ്ങളും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം നടന്നുവരികയാണ്.
കോന്നി വനത്തിൽ കടുവയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമമാണ് കൊക്കാത്തോട് അപ്പൂപ്പൻതോട്. വിറക് ശേഖരിക്കാനും വളർത്തുമൃഗങ്ങൾക്ക് തീറ്റതേടിയും നാട്ടുകാർ വനത്തിൽ പോകുന്നത് പതിവാണ്. അപ്പൂപ്പൻതോട് ആനച്ചന്ത ഭാഗവും വലിയ ഇലവുഭാഗവും വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. ഇവിടെ പുലികൾ ഉൾപ്പെടെയുണ്ടെന്ന് വനം വകുപ്പിന്റെ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് ശേഷം പട്ടാപ്പകൽപോലും വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. മനുഷ്യ മാംസത്തിന്റെ രുചിയറിഞ്ഞ കടുവ വീണ്ടുമെത്താൻ സാദ്ധ്യതയുണ്ടെന്ന് വനപാലകർ പറഞ്ഞു . അതിനാൽ അവരും കാട്ടിലേക്കുപോകാൻ ഭയക്കുന്നു. പുലികളുടെ ആക്രമണം പലതവണ മലയോര മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യനെ കടുവ കൊന്ന് ഭക്ഷണമാക്കുന്നത് ഇത് ആദ്യ സംഭവമാണ്. പുലിയും മറ്റും മനുഷ്യരെ ആക്രമിച്ചാലും ഉൾവനത്തിലേക്ക് വലിയും. പിന്നീട് ദിവസങ്ങൾക്കുശേഷമായിരിക്കും വീണ്ടും എത്തുക. എന്നാൽ കടുവ അവിടെത്തന്നെ തമ്പടിക്കും. അതുകൊണ്ട തന്നെ കടുവ വീണ്ടും എത്തും എന്ന ഭയത്തിലാണ് ഇവിടുത്തെ ജനങ്ങൾ.
https://www.facebook.com/Malayalivartha

























