ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്തത് നടപടികൾ പാലിക്കാതെ ; സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികൾ ; സി.ഐയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയായാണെന്ന് അന്വേഷണ സംഘം

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികളാകും. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍.ടി.എഫ് പോലീസുകാര്‍ മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ശ്രീജിത്തിന്റെ അന്യായ അറസ്റ്റ് രേഖപ്പെടുത്തിയത് സി.ഐ ആണ്. നടപടികള്‍ പാലിക്കാതെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കൊലക്കുറ്റവും അന്യായ തടങ്കലും അടക്കമുള്ള കുറ്റങ്ങൾ പോലീസുകാര്‍ക്കെതിരെ ചുമത്തും .
കേസിൽ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാകും. വരാപ്പുഴ എസ്.ഐ ദീപക്, സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഏഴു പേർ പ്രതികളാകും.
എന്നാല്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ ഈ ഘട്ടത്തില്‍ നടപടിയുണ്ടാകാന്‍ സാധ്യതയില്ല. ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ ആലുവ പോലീസ്ക്ലബില്‍ ചോദ്യം ചെയ്തുവരികയാണ്. ശ്രീജിത്തിനെ ആറിന് രാത്രി ആര്‍.ടി.എഫ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഏഴിന് രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് സി.ഐ കസ്റ്റഡിയില്‍ എടുത്തു എന്നാണ് പോലീസ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇത് സി.ഐയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായാണ് അന്വേഷണ സംഘം കാണുന്നത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തില്‍ ശ്രീജിത്തിന്റെ വീടിന്റെ പരിസരത്ത് നേരത്തെ തെളിവെടുപ്പ് നടന്നു. ആറിന് രാത്രി 10.30 ഓടെ വീട്ടില്‍ നിന്നും ആര്‍.ടി.എഫ് പിടികൂടിയ ശ്രീജിത്തിനെ പോലീസിന് കൈമാറുകയായിരുന്നു. ലോക്കപ്പില്‍ കിടന്ന ശ്രീജിത്തിന് രാത്രി 11.03 വരെ മര്‍ദ്ദനമേറ്റിരുന്നില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.
അതേസമയം ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റും വരെ മർദ്ദനം തുടരുന്നതായി വീട്ടുകാരും അയല്‍വാസികളും പറയുന്നുണ്ട്. കൂടാതെ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തനിക്ക് പോലീസ് വാഹനത്തില്‍ വച്ചും മര്‍ദ്ദനമേറ്റതായി ശ്രീജിത്ത് ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























