വരാപ്പുഴ കേസിൽ ആർ റ്റി എഫ് ഉദ്യോഗസ്ഥർ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു...

ആർ റ്റി എഫ് ഉദ്യോഗസ്ഥർ വരാപ്പുഴ കേസിൽ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ ബലിയാടാക്കുന്നു എന്നാണ് താഴെ തട്ടിലുള്ള പോലീസുകാരുടെ പ്രധാന ആരോപണം.
പതിയെ പതിയെ സേനയിൽ അമർഷം പുകയുന്ന തരത്തിലാണ് നീക്കങ്ങൾ. മുമ്പെങ്ങുമില്ലാത്ത വിധം സേനയിൽ വേർതിരിവ് സംഭവിക്കുമോ എന്ന ഭയം പോലീസിനുള്ളിൽ തന്നെയാണ്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ സഹപ്രവർത്തകർ വഴി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണ്.
അർദ്ധരാത്രി ലഭിച്ച നിർദ്ദേശം അനുസരിച്ചാണ് ശ്രീജിത്തിനെ പിടിച്ചതെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശനാണ് ശ്രീജിത്തിന്റെ വീട് കാണിച്ചു തന്നതെന്നും ആർറ്റി എഫ് ഉദ്യോഗസ്ഥർ രഹസ്യമായി മാധ്യമങ്ങൾക്ക് നൽകിയ വീഡിയോയിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണമാണ് തങ്ങൾ പ്രതികളെ പിടിച്ചതെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്. അർധരാത്രി തന്നെ പ്രതികളെ പിടിക്കാൻ നിർദ്ദേശം നൽകിയത് സി പി എമ്മിലെ എറണാകുളത്തുള്ള പ്രമുഖ നേതാവാണ്. അതനുസരിച്ചാണ് ഗണേശൻ തങ്ങൾക്കൊപ്പം വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനത്ത് ഉടനീളം പോലീസുകാർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ഉയർന്ന പോലീസുകാർ തങ്ങളെ സഹായിക്കുന്നില്ലെന്ന് അവർ പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് അവർ പരാതി പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കണമെന്ന് കീഴുദ്യോഗസ്ഥർ പരസ്പരം പറയുന്നു.
എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത് മറ്റൊരു കാര്യമാണ്. ആർ റ്റി എഫിലെ ചെറുപ്പക്കാർക്ക് ആവേശം മാത്രമാണുള്ളത്. അവർക്ക് സാഹചര്യങ്ങളെ കുറിച്ച് ബോധമില്ല. വന്യ മൃഗങ്ങൾക്ക് മുന്നിൽ ഇരകളെ കിട്ടുന്ന മട്ടിലാണ് ആർ റ്റി എഫ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. കാര്യവിവരം ഇല്ലാത്തവർ സമൂഹത്തിന് ബാധ്യതയായി തീരുകയാണെന്ന് മുതിർന്ന ഓഫീസർമാർ പറയുന്നു.
എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെതിരെയാണ് ആരോപണങ്ങൾ അധികവും വന്നിരിക്കുന്നത്. അദ്ദേഹം അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കീഴുദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ പ്രകോപനം കൂടി പൊട്ടിത്തെറിയിലെത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha
























