രണ്ട് കുട്ടികൾ ഉൾപ്പെടെ മരിച്ചത് ഒരു കുടുംബത്തിലെ നാലുപേർ... വീട്ടിൽ അവശേഷിച്ച യുവതിയെ ഛർദിയെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ... ബന്ധുക്കൾക്കും അയൽക്കാർക്കും പോലും അറിയാത്ത ആ യുവാവ് സൗമ്യയെ കാണാനെത്തിയതിന് പിന്നിൽ എന്താണ്? കുഞ്ഞിന്റെ മൃതദേഹം ഇന്നു തന്നെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.. തലശ്ശേരിയെ നടുക്കിയ ദുരൂഹ മരണങ്ങളിൽ പൊലീസ് അന്വേഷണം വഴിത്തിരിവിലേക്ക്....

പിണറായിയിലെ ഒരു വീട്ടിൽ നാലു മാസത്തിനിടെ മൂന്നു പേർ മരിച്ച സംഭവം വഴിത്തിരിവിൽ. കഴിഞ്ഞ ജനുവരി 21നു മരിച്ച ഐശ്വര്യ (ഒൻപത്) യുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ ധർമടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഇന്നു സബ്ഡിവിഷനൽ മജിസ്ട്രേട്ട് മുൻപാകെ ഹർജി നൽകും.
അനുമതി ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. സിഐ കെ.ഇ.പ്രേമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകളാണ് നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഐശ്വര്യ. ഛർദിയെ തുടർന്നാണ് കുട്ടി മരിച്ചത്. ഇതിനു മുൻപ് 2012ൽ സൗമ്യയുടെ മറ്റൊരു മകൾ കീർത്തന(ഒന്ന്) ഛർദിയെ തുടർന്നു മരിച്ചിരുന്നു.
കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോഴേക്കും സൗമ്യയുടെ അമ്മ വടവതി കമലയും(68) മരിച്ചു. അച്ഛൻ കുഞ്ഞിക്കണ്ണൻ (76) ഏപ്രിൽ 13നും ഇതേ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണർത്തി. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
ഏതാനും ദിവസം മുൻപു സൗമ്യയും ഛർദിയെ തുടർന്ന് ആശുപത്രിയിലായതോടെ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഇതിനിടയിലാണ് ബന്ധുക്കൾ ഐശ്വര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു പൊലീസിനു പരാതി നൽകിയത്. സൗമ്യ സഹകരണ ആശുപത്രിയിൽ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗമ്യ (28) ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടയില്‍ സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി ബഹളം വെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നു വിലപ്പെട്ട ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുള്ളതായിട്ടാണ് അറിയുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സൗമ്യയെ കാണാന്‍ സന്ദര്‍ശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ സന്ദര്‍ശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനുപുറമെ വനിതാ പോലീസിന്റെ കാവലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിലാണ് സൗമ്യയെ കാണാന്‍ യുവാവ് ആശുപത്രിയിലെത്തിയത്. ബന്ധുക്കള്‍ക്ക് പരിചയമില്ലാത്ത യുവാവാണ് സൗമ്യയെ കാണാനെത്തിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്വേഷണ സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും അറിയുന്നു. പിണറായിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെ 25 പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha























