കേരളം മൊത്തത്തില്‍ ലീഗയ്ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും അവസാനം കണ്ടെത്തിയത് മൂക്കിന്റെ തുമ്പത്ത് നിന്ന്; വിദേശവനിതയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും ആന്‍ഡ്രൂസും

കേരളത്തെ ഏറെ വേദനിപ്പിച്ച ഒന്നാണ് ലീഗയുടെ മരണം. പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും വലിയ തുക വാഗ്ദാനം ചെയ്തിട്ടും ലീഗയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം കണ്ടെത്തിയത് ആഴ്ചകളായുള്ള മൃതദേഹവും. വിദേശവനിതയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും പങ്കാളി ആന്‍ഡ്രൂസും ആരോപിക്കുന്നു. ഇത് നിഷേധിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇല്‍സിയില്‍നിന്ന് പരാതി വാങ്ങിയെന്നല്ലാതെ ആദ്യ ഒരാഴ്ച പൊലീസിന് കാര്യമായൊന്നും ചെയ്യാനായില്ല. മാര്‍ച്ച് 14ന് ഉച്ചയോടെയാണ് ലിഗ കോവളംതീരത്ത് എത്തിയത്. ഇവിടെനിന്ന് മൃതദേഹം കണ്ടെത്തിയ പനത്തുറയില്‍ പരസഹായമില്ലാതെ എത്താനാവില്ല. വേണ്ട കരുതലെടുത്തിരുന്നുവെങ്കില്‍ ലിഗയുടെ കാര്യത്തില്‍ പൊലീസിന് അനിശ്ചിതത്വം ഒഴിവാക്കാമായിരുന്നു. പൊലീസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ലിഗയുടെ ഭര്‍ത്താവ് നടത്തുന്നത്. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തികഞ്ഞ അവഗണനയാണുണ്ടായതെന്ന് ആന്‍ഡ്രൂ പറയുന്നു. പൊലീസുകാര്‍ തന്നെ മനോരോഗിയാക്കി. ലിഗയെ അന്വേഷിച്ചുചെന്ന തന്നെ ഹോട്ടലുകാര്‍ ആക്രമിച്ചു. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോഴും പൊലീസ് ഹോട്ടലുകാരുടെ പക്ഷത്തായിരുന്നു.
തലയറുത്ത വിധത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഒതളങ്ങ കഴിച്ചാകും മരണമെന്ന് പൊലീസ് വിശദീകരിക്കുന്നു. കാണാനില്ലെന്ന് പറഞ്ഞ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ പൊലീസ് അപമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ ഏറെ ആശങ്കയാണ് ലിഗയെ സ്‌നേഹിക്കുന്നവര്‍ക്കുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ കോവളത്തിന് വലിയ നാണക്കേടാണ് ലിഗയുടെ മരണമുണ്ടാക്കുന്നത്. ഇത് മറികടക്കാനാണ് ലിഗയുടെ മരണത്തെ ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുന്നതിന് കാരണം. ഇതോടെ ലിഗയുടെ ബന്ധുക്കള്‍ ആശങ്കയിലാകുന്നു. അവര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് കേരളത്തിലെ പൊലീസിന്റെ പൊതു സ്വഭാവം വിശദീകരിക്കുന്നു. ഇത് വിവാദത്തിന് പുതിയ മാനം നല്‍കുകയാണ്.
ലിഗ മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാണെന്നും അവരെ തിരക്കി സമയം കളയാനില്ലെന്നുമായിരുന്നു പരാതിയുമായെത്തിയ ഭര്‍ത്താവിനോട് പൊലീസ് എടുത്ത നിലപാട്. വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രൂ പൊലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പൊലീസ് സ്‌റ്റേഷന്‍. എന്നിട്ടും കാണാതായ വിവരം അറിയില്ലെന്ന നിലയിലാണ് പൊലീസുകാര്‍ പെരുമാറിയത്. പൊലീസിന്റെ നിസ്സഹകരണമാണ് ഒരുഘട്ടത്തില്‍ തിരിച്ചുപോകാനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു. മാനസികരോഗമുണ്ടെന്നാരോപിച്ച് തന്നെ നിര്‍ബന്ധിത ചികിത്സയ്ക്ക് പൊലീസ് വിധേയനാക്കി. ആറുദിവസം ആശുപത്രിയില്‍ കിടത്തി. അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകളും നടത്തി. ഫോണ്‍ പിടിച്ചുവാങ്ങി. എംബസിയുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലഅങ്ങനെ ആരോപണങ്ങള്‍ നീളുന്നു. അതേസമയം, നാട്ടുകാര്‍ വളരെ സഹാനുഭൂതിയോടെയാണ് തന്നോട് പെരുമാറിയതെന്നും ആന്‍ഡ്രൂ പറയുന്നു.
അന്താരാഷ്ട്ര ടൂറിസംകേന്ദ്രമായ കോവളത്തിന്റെ സുരക്ഷാ പാളിച്ചയിലേക്കാണ് ലിഗയുടെ മരണം വഴിതെളിക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തീരത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ പൊലീസിന് കഴിയുന്നില്ല. ബീച്ചില്‍ ഒരിടത്തുപോലും നിരീക്ഷണക്യാമറകളില്ല. ചില ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ മാത്രമാണ് ആശ്രയം. ചെറുകിട സ്ഥാപനങ്ങളില്‍ ക്യാമറകളുമില്ല. ഇത്തരം പ്രശ്‌നങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. അശോകബീച്ച്, ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളില്‍ ഒട്ടേറെ ചെറുവഴികളുണ്ട്. ഇവിടെയെങ്ങും നിരീക്ഷണസംവിധാനങ്ങളില്ല. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിര്‍ത്തുന്ന സ്ഥലം, വാഹനപാര്‍ക്കിങ്, ബീച്ച് എന്നിവിടങ്ങളില്‍ എന്തും സംഭവിക്കാം. വിഷാദരോഗിയായ ലിഗ ബീച്ചില്‍ എത്തിയ ശേഷം ഉടന്‍തന്നെ ആളൊഴിഞ്ഞ പ്രദേശത്ത് എത്താനുള്ള സാധ്യതയില്ല. മൂന്നുകിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ലിഗയുടെ തിരോധാനം വിവാദമായപ്പോള്‍ മാത്രമാണ് പൊലീസ് ഇടപെട്ടത്.
അതിനിടെ ലിഗയുടെ മരണം കൊലപാതകമാണെന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ പൊലീസിനു കഴിയാത്തതു നാണക്കേടായി. യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പൊലീസിന്റെയും ഒത്താശയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
യുവതിയെ കാണാതായെന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് ഇവിടെ പരിശോധനയ്ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ മൃതദേഹം ഇത്രയും മോശം അവസ്ഥയിലാകുമായിരുന്നില്ല. നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. അതിനിടെ, ഫോറന്‍സിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും പൊലീസ് തള്ളിയിരുന്നു. നിയമപരമായി പലപ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















