കുട്ടികളെ പീഠിപ്പിക്കുന്നവര്‍ക്ക് തൂക്കുകയര്‍ നല്‍കാതെ അവരുടെ മാനസിക നില പരിശോധിച്ച് പീഠന സാഹചര്യം ചോദിച്ചറിഞ്ഞ് ഇനിയുണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് എസ്.ശാരദക്കുട്ടി

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല പകരം ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കാണുകയും, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിക്കുക പിന്നെ അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിച്ച് ആ സാഹചര്യങ്ങ ഇനി സമൂഹത്തില്‍ ഉണ്ടാകാതിരിക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും എഴുത്തുകാരിയായ എസ്.ശാരദക്കുട്ടി. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിനോട് പ്രതികരിക്കുകയായിരുന്നു എസ്.ശാരദക്കുട്ടി.
സര്‍ക്കാര്‍ ഇതിനായി മുന്‍കയ്യെടുത്ത് വിദഗ്ദ്ധപാനല്‍ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനാകൂ. ദാരിദ്രം, അജ്ഞത, വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റു ജീവിതാവസ്ഥകള്‍ ,അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളായേക്കാം. വധശിക്ഷ ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥനടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ലെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
തെരുവുനായകള്‍ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വര്‍ധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ ആണ് എല്ലാത്തരം പരിവര്‍ത്തനത്തിനും ഉചിതമായതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു
https://www.facebook.com/Malayalivartha






















