അകമ്പടിക്ക് എന്തിനാണീ പട; ഡിവൈ.എസ്.പിമാര്‍, 14 സി.ഐമാര്‍, 30 എസ്.ഐമാര്‍, 18 കമാന്‍ഡോകള്‍, 500 പോലീസുകാര്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തില്‍

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനുമേല്‍ പഴിചാരുമ്പോഴും, രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തിലാകുകയാണ്. കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിനെ കാണാനില്ലെന്നു ഭാര്യ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയ ദിവസം കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പാലാ ഡിവൈ.എസ്.പിമാരും 14 സി.ഐമാരും 30 എസ്.ഐമാരും 500 പോലീസുകാരും ഉള്‍പ്പെട്ട സംഘമാണ്. സദാ മുഖ്യമന്ത്രിക്കൊപ്പമുള്ള 18 പോലീസ് കമാന്‍ഡോകള്‍ക്കും സ്ഥിരം പൈലറ്റ്, എസ്‌കോര്‍ട്ട് സംഘങ്ങള്‍ക്കും പുറമേയാണ് ഈ വമ്പന്‍പട!
മുഖ്യമന്ത്രി എത്തുന്നതിനോടനുബന്ധിച്ച്, കോട്ടയം നഗരത്തില്‍ 20 മീറ്റര്‍ വീതം അകലത്തില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ വാഹനം കടത്തിവിടാന്‍ മണിക്കൂറുകളോളം കനത്തമഴയത്തും പോലീസ് 'വിയര്‍ത്തു'. കോട്ടയത്തു തനിക്ക് സുരക്ഷയൊരുക്കിയ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ: എം.എസ്. ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കളവാണെന്നു തെളിഞ്ഞു. സുരക്ഷാവ്യൂഹത്തില്‍, ചങ്ങനാശേരി ഡിവൈ.എസ്.പിക്കു കീഴിലുള്ള സംഘത്തിലാണു ഷിബു ഉള്‍പ്പെട്ടിരുന്നത്. സ്വന്തം സുരക്ഷാസന്നാഹം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നു വാദത്തിനു സമ്മതിച്ചാല്‍, രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടിയ പോലീസ് ഉദ്യോഗസ്ഥരാണ് ഒരു നിരപരാധിയുടെ ജീവന് ഉത്തരം പറയേണ്ടത്. കേരളത്തില്‍ മുമ്പൊരിക്കലും ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷാസന്നാഹമുണ്ടായിരുന്നില്ല. സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികസുരക്ഷയുണ്ടായിരുന്നത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ ബാരിക്കേഡ് കെട്ടിത്തിരിച്ച വഴിയിലൂടെയാണു തിരുനക്കര മൈതാനത്തെ വേദിയിലെത്തിച്ചത്. കേരളത്തില്‍ സുരക്ഷാഭീഷണി തീരെയില്ലാത്ത ജില്ലകളിലൊന്നാണു കോട്ടയമെന്നിരിക്കേയാണിത്. പിണറായി സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കേ ഇതേ മൈതാനത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ബാരിക്കേഡ് കെട്ടി, 'അണികളി'ല്‍നിന്ന് അകലം പാലിച്ചിരുന്നു. സ്ത്രീസുരക്ഷയ്ക്കു മുഖ്യപരിഗണന നല്‍കണമെന്നും അവരുടെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ 'സുരക്ഷ' ചൂണ്ടിക്കാട്ടിയാണു കെവിന്റെ ഭാര്യയുടെ പരാതി ഗാന്ധിനഗര്‍ പോലീസ് അവഗണിച്ചത്. മുഖ്യമന്ത്രി കടന്നുപോകട്ടെ, എന്നിട്ടാകാം അന്വേഷണമെന്നായിരുന്നു പോലീസ് നിലപാട്.
https://www.facebook.com/Malayalivartha






















