ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച മലങ്കരസഭ പുതുപ്പള്ളിയല്‍ ഉമ്മന്‍ചാണ്ടിയേയും തോല്‍പ്പിക്കുമെന്ന് വൈദികന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അണ്ടംകീറിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ തോമസ് ചാണ്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'ഡല്‍ഹിയിലിരുന്നാലും ഇങ്ങ് പുതുപ്പള്ളിയിലിരുന്നാലും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ് ഇനിയും മലങ്കരസഭയെ ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ പുതുപ്പള്ളിക്കാരും തിരിഞ്ഞു കുത്തുന്ന കാലം വിദൂരമല്ല. പുതുപ്പള്ളി പുണ്യാളച്ചന്‍ എക്കാലവും എല്ലാം ക്ഷമിച്ചൂന്നു വരില്ലാട്ടോ.. ഇനിയും സമയം താമസിച്ചിട്ടില്ലാട്ടോ...' എന്നാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഫാദര്‍ തോമസ് ചാണ്ടി എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിനെതിരെ സഭയ്ക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ വന്നുതുടങ്ങി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഭ പരസ്യമായി ഇടതുമുന്നണിയെ പിന്തുണച്ചതിനെതിരെ പല വിശ്വാസികള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അതിന് പിന്നാലെയാണ് വൈദികന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്റിട്ടത്. പതിവിന് വിപരാതമായി സഭ പരസ്യമായി ഒരുമുന്നണിയോടും രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിച്ചത് വലിയ ചേരിതിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭാംഗമാണെന്ന കാര്യം പോലും വൈദികന്‍ മറന്നെന്നാണ് ആക്ഷേപം.
സഭക്കുള്ളിലെ രാഷ്ട്രീയ ചേരിതിരിവിനെക്കുറിച്ച് മാനേജിംഗ് കമ്മിറ്റി അംഗമായ അലക്‌സ് ബേബി ഫേസ്ബുക്കിലിട്ട പോസ്റ്റ് വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ' സഭയുടെ ചരിത്രത്തില്‍ സംഭവിക്കാത്ത രാഷ്ട്രീയ ധ്രുവീകരണവും ഇടപെടലുമാണ് ചെങ്ങന്നൂരില്‍ നടന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അതിന്റ്‌റെ ഗുണമോ ദോഷമോ, ഫലമോ ദുര്‍ഫലമോ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന അപചയം മാത്രമാണ് എന്റ്‌റെ വിഷയം. തിരഞ്ഞെടുപ്പുകളും രാഷ്ട്രീയവും മുമ്പും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പലരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഇ. ജോണ്‍ ജേക്കബ്, സി. എം. സ്റ്റീഫന്‍, ഇ എം. ജോര്‍ജ് ….. (ഇക്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടി, ജോസഫ് പുതുശ്ശേരി എന്നിവരെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളട്ടെ) അങ്ങിനെ പലരും…. പക്ഷേ അവരാരും സഭയെ രാഷ്ട്രീയത്തില്‍ ഇറക്കിയിട്ടില്ല. അവര്‍ മലങ്കര സഭാംഗങ്ങളാണന്നതു അവര്‍ക്കോ, സഭയ്‌ക്കോ, വോട്ടര്‍മാര്‍ക്കോ ഒരു വിഷയം അല്ലായിരുന്നു.' എന്നാണദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് സി.പി.എമ്മുമായി സഖ്യമുണ്ടാക്കാന്‍ പരസ്യമായി എത്തിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. സഭാസെക്രട്ടറി ബിജു ഉമ്മനും ആറ് മുതിര്‍ന്ന വൈദികരും പരുമല പള്ളിയില്‍ യോഗം ചേര്‍ന്നാണ് ഇടതുമുന്നണിയുമായി ധാരണയിലെത്തിയെന്നാണ് വിജയകുമാറിന്റെ മറ്റൊരു ആരോപണം. തിരുവനന്തപുരം ബിഷപ്പ് മാര്‍ ഗബ്രിയേല്‍ തെരഞ്ഞെടുപ്പ് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചെങ്ങന്നൂരിലെ ഒരു ഹോട്ടലില്‍ വെച്ച് വോട്ട് മറിക്കുന്നതിനുള്ള ധാരണയിലെത്തിയെന്നും വിജയകുമാര്‍ ആക്ഷോഭിച്ചിരുന്നു. സഭയെ പൊതുജനമധ്യത്തില്‍ വിലകുറച്ച് കാട്ടുന്ന ഇത്തരം തരംതാണപ്രവര്‍ത്തികള്‍ മേലില്‍ അനുവദിക്കരുതെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























