യു.ഡി.എഫിലേക്ക് വന്ന മാണിയെ മുന്നണി മര്യാദകള്‍ പോലും ലംഘിച്ച് അപമാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്; ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി മാണി വില പേശിയെന്ന് സുധീരന്‍; മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്; സുധീരനെ നിയന്ത്രിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

യു.ഡി.എഫിലേക്ക് വന്ന മാണിയെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. അതിനിടെ യുഡിഎഫിലേക്ക് വന്ന തങ്ങളെ മുന്നണി മര്യാദകള്‍ പോലും ലംഘിച്ച് അപമാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസിന്റെ പരാതി.
ശക്തമായ നിലപാടുമായാണ് വി.എം. സുധീരന്‍ രംഗത്തെത്തിയത്. ബി.ജെ.പി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയെന്ന് വി.എം സുധീരന്‍ ആരോപിച്ചു . കെ.എം. മാണി വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന ഉറപ്പാണ് അതില്‍ പ്രധാനം. ലോക്‌സഭയില്‍ യു.പി.എയ്ക്ക് ഒരു എം.പിയെ നഷ്ടമാകുന്നത് ബി.ജെ.പിക്ക് നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
കെ.എം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് വി.എം. സുധീരന്‍ ചോദിച്ചു. ബിജെപിക്കൊപ്പം കൂടില്ലെന്ന് ഉറപ്പുവരുത്താന്‍ മാണി തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.യുഡിഎഫില്‍ എത്തിയശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സമദൂരനിലപാട് പാര്‍ട്ടികളോട് ഇനിയും എങ്ങനെ തുടരാനാകും. താന്‍ ഇടയ്ക്കിടയ്ക്ക് മുന്നണി മാറില്ലെന്നും സുധീരന്‍ പറഞ്ഞു. ഏത് മുന്നണിയിലാണ് താനെന്ന് ആരും പറയേണ്ട കാര്യമില്ല. ഉപദേശത്തിന് നന്ദി. ചതിയിലൂടെയും അട്ടിമറിയിലൂടെയും സ്ഥാനം നേടുകയല്ല വേണ്ടതെന്നും സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു.നേരേ ചൊവ്വേയിലൂടെ മാണി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു ഈ വാക്കുകള്‍.
രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ യുവ എം.എല്‍എമാരുടെ പ്രതിഷേധത്തിനു പിന്നില്‍ താനാണെന്ന പി.ജെ.കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാര്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരുടേയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുന്നത് നല്ലകാര്യമാണ്. അതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെടും. താന്‍ രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത് എം.എം.ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.
രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. ഉമ്മന്‍ചാണ്ടിയെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നാണ് എ ഗ്രൂപ്പിലെ പൊതുവികാരം. വിമര്‍ശനങ്ങളുണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നെന്നാണ് പരാതി. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഉമ്മന്‍ചാണ്ടിക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ പരസ്യവിമര്‍ശനത്തിലൂടെ ഉമ്മന്‍ചാണ്ടിയെ മാത്രം ലക്ഷ്യംവയ്ക്കുന്നുവെന്ന് കെ.സി.ജോസഫ പറഞ്ഞു. വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് രാഷ്ട്രീയകാര്യസമിതിയില്‍ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ നിനില്‍ക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്‌നടക്കുന്നു. തീരുമാനം എടുത്ത നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനം ഉറപ്പാണെങ്കിലും താല്‍ക്കാലിക വെടി നിര്‍ത്തലിനും സാധ്യത ഉണ്ട്. 21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിലുള്ളത്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ ബാക്കി എല്ലാവര്‍ക്കും കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. പ്രതി ഉമ്മന്‍ചാണ്ടി തന്നെ എന്ന് പൊട്ടിത്തെറിച്ചിരുന്നു പിജെ കുര്യന്‍. ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും രംഗത്തുണ്ട്. യുവനേതാക്കളും എംഎല്‍മാരും എന്നുവേണ്ട ഹൈക്കമാന്റിനെ പോലും അമ്ബരപ്പിക്കുന്ന പ്രതിഷേധത്തിന് കാരണമായ തീരുമാനം എന്തായാലും രാഷ്ട്രീയകാര്യ സമിതിയില്‍ വന്‍ കലാപത്തിനിടയാക്കുമെന്ന് ഉറപ്പാണ്.
അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോധ്യപ്പെടുത്തിയെടുത്ത തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിഫലിക്കും .ഹൈക്കമാന്‍ഡ് അംഗീകരിച്ചതിനാല്‍ തീരുമാനം മാറ്റാന്‍ ആകില്ല.
അത് കൊണ്ട് തന്നെ യോഗത്തിലെ വിമര്‍ശനത്തോടെ വിഴുപ്പലക്കലിന് താല്‍ക്കാലിക ശമനം ഉണ്ടാകാം. എന്നാല്‍ ഇനിയും മൂന്നു നേതാക്കള്‍ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാന്‍ ഹൈക്കമാന്‍ഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും. മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മന്‍ചാണ്ടി യോഗത്തിനെത്തിയേക്കില്ല.
https://www.facebook.com/Malayalivartha























